തൃശൂര്‍: 64 മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്നലെ കേരള ബാങ്ക് ഓഡിറ്റോറിയത്തെ ഇളക്കിമറിച്ച് നാടന്‍പാട്ട് സംഘങ്ങള്‍. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലെ നാടന്‍പാട്ടുകളുമായി കുട്ടികള്‍ എത്തിയപ്പോള്‍ കാണികളുടെ ആവേശം വാനോളമുയര്‍ന്നു. നാടന്‍പാട്ടില്‍ പെണ്‍കരുത്ത് മുന്നിട്ടു നിന്നു. ശബ്ദഗാംഭീര്യത്തോടെ പെണ്‍കുട്ടികള്‍ പാടുമ്പോള്‍ കാണികള്‍ എല്ലാവരും കൂടെ പാടി. എടനാട് പാട്ട്, ഗദ്ദികപ്പാട്ട്, വിഷ്ണുമൂര്‍ത്തി തോറ്റം, മാരിത്തോറ്റം, വടക്കുപുറത്ത് വിളക്കുവച്ച് പാട്ട് എന്നിങ്ങനെ ഓരോ നാടിന്റെയും പൈതൃകം വിളിച്ചോതുന്ന പാട്ടുകള്‍ കുട്ടികള്‍ അവതരിപ്പിച്ചു.
തുടി, ഒറ്റ ചെണ്ട, പറ തുടങ്ങിയ വാദ്യങ്ങളാണ് കൂടുതലായും ഉപയോഗിച്ചത്. ആതകചക്ക എന്ന പാട്ടുകൂടിയായപ്പോള്‍ കാണികളെല്ലാവരും ആര്‍ത്തുല്ലസിച്ചു. വിഷ്ണുമായയെ സ്തുതിച്ചു കൊണ്ടുള്ള നാടന്‍പാട്ട് സംഘം വേദിയില്‍ എത്തിയപ്പോള്‍ കരഘോഷം തകര്‍ത്തു. ഏറ്റവും കൂടുതല്‍ പെണ്‍ കുട്ടികളുടെ സംഘം നാടന്‍പാട്ട് അവതരിപ്പിക്കുന്നത് ഈ വര്‍ഷമാണ്. 21 ടീമുകളാണ് മത്സരിച്ചത്. ഇരിക്കാന്‍ സ്ഥലമില്ലാതെ കാണികള്‍ നിലത്തിരുന്നു പോലും കുട്ടികളെ പ്രോത്സാഹിപ്പിച്ചു എന്നത് എടുത്തു പറയേണ്ടതാണ്.
മോണോആക്ടിലും സംഘനൃത്തത്തിലും ഓപറേഷന്‍ സിന്ദൂര്‍
മോണോആക്ടിലും സംഘനൃത്തത്തിലും രാജ്യസ്‌നേഹത്തിന്റെ ദൃശ്യസാക്ഷാത്കാരമായി ഓപറേഷന്‍ സിന്ദൂര്‍. ജിബി എച്ച്എസ്എസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി നകുല്‍ എന്‍. ആണ് എച്ച്എസ് വിഭാഗം ആണ്‍കുട്ടികളുടെ മോണോആക്ടില്‍ പഹല്‍ഗാമിലെ ഭീകരാക്രമണവും അതിനു ഭാരതം നല്‍കിയ മറുപടിയായ ഓപ്പറേഷന്‍ സിന്ദൂറും അവതരിപ്പിച്ചത്. മധുവിധു ആഘോഷിക്കാന്‍ പഹല്‍ഗാം താഴ്വരയിലെത്തിയ ദമ്പതിമാരെയും വിനോദ സഞ്ചാരികളായി എത്തിയവരെയും ഭീകരര്‍ ക്രൂരമായി കൊല്ലുന്നത് നകുല്‍ അഭിനയിച്ച് കാണിച്ചപ്പോള്‍ കാണികള്‍ക്കും ആ സംഭവം നേരിട്ടു കണ്ട പ്രതീതി ആയിരുന്നു. ഭാരതത്തിന്റെ യശസ്സ് ഉയര്‍ത്തിക്കാട്ടിയ സൈന്യത്തിന് ആദരം അര്‍പ്പിച്ചുകൊണ്ടാണ് നകുല്‍ തന്റെ ഏകാംഗാഭിനയം അവസാനിപ്പിച്ചത്.
ഓപ്പറേഷന്‍ സിന്ദൂറിനെ അനുസ്മരിച്ച് പാലക്കാട് ബിഎസ്എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പാലക്കാട് അവതരിപ്പിച്ച സംഘനൃത്തവും ശ്രദ്ധേയമായി.
















