കല കൈവിടാതെ അനുഗ്രഹിച്ച കലാകാരനാണ് ദേവനാരായണന്‍. കുഞ്ഞുമനസ്സിലെ കൗതുകം അവനെ നിരവധി വേദികളില്‍ ചുട്ടികുത്താന്‍ പ്രാപ്തമാക്കി. പത്താം വയസ്സിലാണ് ഉത്സവപ്പറമ്പില്‍ ദേവനാരായണന്‍ കഥകളി കണ്ടുതുടങ്ങിയത്. ‘കണ്ടാലെത്രയും കൗതുകം ഉണ്ടിതിനെ..’ എന്ന മട്ടില്‍ അവനില്‍ കഥകളി പതിഞ്ഞു. മീനടം ഉണ്ണികൃഷ്ണന്‍ സാറില്‍ നിന്ന് അക്ഷരശ്ലോകം പഠിക്കുന്നതിനൊപ്പം ആട്ടക്കഥകള്‍ കേട്ടു വളര്‍ന്നു. കഥകളിയുടെ മഹത്വം മനസ്സിലാക്കിയ കുഞ്ഞു ദേവന്‍ മാതാപിതാക്കളോട് കഥകളി പഠിക്കണം എന്നാവശ്യപ്പെട്ടു. എന്നാല്‍ ആദ്യം എതിര് നിന്ന അവരെ ഉണ്ണികൃഷ്ണന്‍ മാഷാണ് കഥകളിയുടെ ഗരിമ പറഞ്ഞു മനസ്സിലാക്കിയത്. അങ്ങനെ കഥകളി എന്ന വലിയ ആഗ്രഹം സഫലമാക്കാന്‍ കലാമണ്ഡലം ഭാഗ്യനാഥ് ആശാന്റെ അടുത്തെത്തി ദക്ഷിണ വച്ചു.
ദേവനാരായണന്‍ എന്ന അഞ്ചാം ക്ലാസ്സികാരനില്‍ നിന്ന് കഥകളി നടനിലേക്കുള്ള ദൂരം വളരെ കുറവായിരുന്നു. രണ്ടു വര്‍ഷത്തേ അഭ്യസനത്തിനു ശേഷം അവന്‍ അരങ്ങിലെത്തി. ആദ്യ വേഷം സന്താനഗോപാലത്തിലെ ശ്രീകൃഷ്ണന്‍. 64 മത് സംസ്ഥാന സ്‌കൂള്‍ കലോത്സവം അവന്റെ ആദ്യ സംസ്ഥാന കലോത്സവ വേദിയാണ്. സമകാലീന കഥകളി ആചാര്യന്മാരില്‍ ഗുരുസ്ഥാനീയനായ കേശവന്‍ കുണ്ടലായര്‍ക്കൊപ്പം വേദി പങ്കിടാനും വേഷം കെട്ടാനും സാധിച്ചതാണ് ഏറ്റവും വലിയ സന്തോഷം എന്ന് ദേവന്‍ പറയുന്നു.
64 മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ കഥകളി സിംഗിളില്‍ കാലകേയ വധം അര്‍ജുനനയാണ് ദേവന്‍ വേഷമിട്ടത്. കലോത്സവങ്ങളില്‍ പങ്കെടുക്കുന്നതിനോട് താല്പര്യം കുറവാണ്. സ്‌കൂളില്‍ നിന്ന് പറഞ്ഞതുകൊണ്ടാണ് മത്സരിച്ചത്, ദേവനാരായണന്‍ പറയുന്നു. കാഞ്ഞിരപ്പള്ളി എഎസ്‌ഐ അനില്‍കുമാറിന്റെയും നിഷയുടെയും മകനാണ് ദേവനാരായണന്‍. കാഞ്ഞിരപ്പള്ളി എകെഎംഎച്ച്എസ്എസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.
















