മലപ്പുറം: മലപ്പുറത്തെ തിരുനാവായില്‍ ജനുവരി 18 മുതല്‍ തുടങ്ങാനിരുന്ന മഹാമാഘ മഹോത്സവം തടയാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്നും എന്ത് വിലകൊടുത്തും ഈ മഹാകുംഭമേള നടത്തുമെന്നും സ്വാമി ആനന്ദവനം ഭാരതി. വാരണാസിയിലെ ജുന അഖാരയുടെ മഹാമണ്ഡലേശ്വറായ ആനന്ദവനം ഭാരതിയാണ് ദക്ഷിണേന്ദ്യയിലെ തന്നെ മഹാമാഘ മഹോത്സവം മലപ്പുറത്ത് സംഘടിപ്പിക്കുന്നതിന് മുന്‍കയ്യെടുത്തത്. ഇതുവരെ ഒരു എതിര്‍പ്പും പറയാത്ത സര്‍ക്കാരിന്റെ പ്രതിനിധിയായ ഒരു വില്ലേജ് ഓഫീസറാണ് ജനവരി 13 ചൊവ്വാഴ്ചയായപ്പോള്‍ തടസ്സവാദവുമായി രംഗത്ത് വന്നിരിക്കുന്നത്.
റവന്യൂഉദ്യോഗസ്ഥരും എത്തി ഇന്നാണ് (2026 ജനുവരി 13) ഈ അനധികൃതനിര്‍മ്മാണങ്ങള്‍ പാടില്ലെന്ന് വിലക്കിയിരിക്കുന്നത്. ഇവിടെ ഭക്തജനങ്ങള്‍ക്കായി യജ്ഞശാല, താല്‍ക്കാലികമായ പാലം തുടങ്ങി പലതും മഹാമാഘ മഹോത്സവത്തിനായി
തിരുനാവായയിലും പരിസരത്തും ഉയര്‍ത്തിയിട്ടുണ്ട്. ഇത് തടയുന്ന തരത്തിലാണ് സര്‍ക്കാര്‍ പ്രതിനിധികളുടെ ഭാഗത്ത് നിന്നും നീക്കം ഉണ്ടായിരിക്കുന്നത്. 2016 മുതല്‍ തിരുനാവായില്‍ മാഘോത്സവത്തിന്റെ ഭാഗമായി പൂജകള്‍ നടന്നുവരുന്നുണ്ട്.അത് ഈ വര്‍ഷമാണ് മഹാമാഘ മഹോത്സവം ആഘോഷിക്കുന്നത്. അതാണ് തടയാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ശ്രമം ഉണ്ടായിരിക്കുന്നത്. – ആനന്ദവനം ഭാരതി സ്വാമികള്‍ പറഞ്ഞു.
എത്രയോ മാസങ്ങളായി നടക്കുന്ന ഒരുക്കങ്ങളാണ് നടന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹിന്ദുസംഗമമാണ് നടക്കാന്‍ പോകുന്നത്. പണ്ട് ചേരമാന്‍ പെരുമാളിന്റെയും വള്ളുവക്കോനാതിരിയുടെയും കാലത്ത് അമ്പും വില്ലുമേന്തി വന്ന പടയാളികള്‍ തിരുനാവായ മണല്‍പ്പുറത്ത് പോരാടിയിരുന്ന മാമാങ്കം എന്ന ഉത്സവം തന്നെയാണ് മഹാമാഘ മഹോത്സവം എന്ന പേരില്‍ 250 വര്‍ഷത്തിന് ശേഷം മലപ്പുറത്തെ തിരുനാവായില്‍ പുനരവതരിക്കുന്നത്.
ഏകദേശം 250 വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടീഷുകാരാണ് മാമാങ്കം നിര്‍ത്തലാക്കിയ ഈ മാമാങ്ക മഹോത്സവം പുതിയ രൂപത്തിലാണ് പുനരുജ്ജീവിക്കപ്പെടുന്നത്. 250 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാമാങ്കം എന്ന പേരില്‍ നടന്ന ഉത്സവത്തില്‍ വലിയ തോതില്‍ ഹിന്ദുക്കളുടെ കൂടിച്ചേരല്‍ ആണ് നടന്നതിരുന്നത്. ഇത് ബ്രിട്ടീഷുകാരെ ഭയപ്പെടുത്തിയിരുന്നു. അതുകൊണ്ടാണ് പല കാരണങ്ങള്‍ പറഞ്ഞ് അവര്‍ മാമാങ്കത്തെ നിരോധിച്ചത്. ഇപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാരിലെ ഒരു വില്ലേജ് ഓഫീസറെക്കൊണ്ട് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്ന തൊടുന്യായം പറഞ്ഞ് മഹാമാഘ മഹോത്സവം തടയുന്നതും വന്‍തോതില്‍ ഹിന്ദുക്കളുടെ സംഗമം ഉണ്ടാകും എന്ന് ഭയന്നിട്ടാണോ? എന്നാണ് പലരും സംശയിക്കുന്നത്.
മാമാങ്കത്തില്‍ പടവെട്ടി മരിച്ച ലക്ഷക്കണക്കിനാള്‍ക്കാരുടെ ആത്മാക്കള്‍ക്ക് മോക്ഷം കൊടുക്കുന്നതിനായുള്ള പൂജകളിലൂടെയാണ് ഇത്തവണത്തെ മഹാകുംഭമേള ജനുവരി 18ന് ആരംഭിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. കേരളദേശത്തിന്റെ രക്ഷയ്‌ക്കായി പരശുരാമന്‍ സ്ഥാപിച്ച നാല് അംബികാക്ഷേത്രങ്ങളില്‍നിന്നും ദീപശിഖകള്‍ മാഘമഹോത്സവവേദിയിലെത്തിയ്‌ക്കും. ദക്ഷിണഗംഗ എന്ന് അറിയപ്പെടുന്ന ഭാരതപ്പുഴ ആരംഭിയ്‌ക്കുന്നത് തമിഴ്‌നാട്ടിലെ ഉഡുമല്‍പേട്ടിനടുത്തുള്ള തിരുമൂര്‍ത്തിമലയില്‍നിന്നാണ്. ഈ തിരുമൂര്‍ത്തിമലയില്‍നിന്നും ജനുവരി 19 ന് രാവിലെ ആരംഭിയ്‌ക്കുന്ന രഥയാത്ര ഉഡുമല്‍പേട്ട്, പെള്ളാച്ചി, എട്ടിമട, കോയമ്പത്തൂര്‍ തുടങ്ങി നിരവധി സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം കേരളത്തില്‍ പ്രവേശിച്ച് പാലക്കാട്, തൃശ്ശൂര്‍, ഷൊറണൂര്‍, ഒറ്റപ്പാലം ഭാഗങ്ങളിലെ സ്വീകരണങ്ങളും ഏറ്റുവാങ്ങി തിരുനാവായയില്‍ എത്തുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
ജനുവരി 19 നാണ് മഹാമാഘമഹോത്സവത്തിന്റെ ധര്‍മ്മധ്വജാരോഹണം തിരുനാവായയില്‍ വച്ചു നടത്താൻ തീരുമാനിച്ചിരുന്നത്. തിരുമൂര്‍ത്തിമലയില്‍നിന്ന് ആരംഭിയ്‌ക്കുന്ന രഥയാത്ര ജനുവരി 22 ന് തിരുനാവായയില്‍ എത്തും. ഭാരതപ്പുഴയുടെ തീരത്ത്, തിരുനാവായയില്‍ എല്ലാ ദിവസവും നിളയെ പൂജിയ്‌ക്കുന്ന ചടങ്ങായ നിളാ ആരതി എന്ന ചടങ്ങ് ഉണ്ടായിരിക്കും, രാജകുടുംബങ്ങളില്‍നിന്നുള്ളവരും പങ്കെടുക്കും. കേരളത്തിലെ എല്ലാ സന്ന്യാസിമഠങ്ങളും മാഘമഹോത്സവത്തില്‍ പങ്കാളികളാവുന്നു. തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്ര, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ ആശ്രമങ്ങളും മഹാമാഘമഹോത്സവത്തില്‍ പങ്കെടുക്കും. ജാതിയുടെ വേര്‍തിരിവുകളില്ലാത്ത ഹിന്ദുസംഗമമാണ് നടക്കുക.
കേരളത്തിലെ ഹിന്ദുക്കളിലെ എല്ലാ സമ്പ്രദായക്കാരും ഈ ദിവസങ്ങളില്‍ അവരുടേതായ ക്രമത്തില്‍, തിരുനാവായയില്‍ വിവിധ പൂജകള്‍ ചെയ്യും, ദിവസവും ഭാരതപ്പുഴയില്‍ പുണ്യസ്‌നാനത്തിനായുള്ള ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്.
















