പാലക്കാട്: കാട്ടാനകളടക്കമുള്ള വന്യജീവി ഭീതിയിലാണ് കഞ്ചിക്കോട്, മലമ്പുഴ, ധോണി പോലെയുള്ള വനമേഖലാ പ്രദേശത്തുള്ളവര്‍. ഇവിടെ താമസിച്ചിരുന്ന നിരവധിപേര്‍ക്ക് പുലി, കാട്ടാന, കാട്ടുപന്നി തുടങ്ങിയ വന്യജീവികളുടെ അക്രമണങ്ങളില്‍ പരിക്കേല്‍ക്കുകയും ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമെ വീടും കൃഷിയിടങ്ങളും നശിപ്പിക്കപ്പെട്ടവരുമേറെയാണ്. ഈ സാഹചര്യത്തിലാണ് വന്യജീവി നിരീക്ഷണങ്ങള്‍ക്കു ഡ്രോണ്‍ പോലെയുള്ള ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവുണ്ടായത്.
2022 ലെ എച്ച്ആര്‍എംപി 7090/11/10/21 പികെഡി പ്രകാരമുള്ള ഉത്തരവനുസരിച്ച് ഇതിന്റെ രൂപരേഖ തയ്യാറാക്കി സര്‍ക്കാരിനും ചീഫ് പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നിവര്‍ക്ക് സമര്‍പ്പിക്കാന്‍ കമ്മിഷന്‍ ജില്ലാ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിത്്. എന്നാല്‍ ഉത്തരവുണ്ടായി നാലു വര്‍ഷം പിന്നിട്ടിട്ടും ഇവ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പില്‍ വരുത്തുവാന്‍പോലും വകുപ്പുകളുടെയോ, സര്ഡക്കാറിന്റെയോ ഭാഗത്തുനിന്ന് യാതൊരു ശ്രമവും ഉണ്ടായിട്ടില്ല.
വൈദ്യുത വേലികളും, ഹാങ്ങിങ്, റെയില്‍ ഫെന്‍സിങ്, കിടങ്ങുകള്‍, ആനമതില്‍ തുടങ്ങിയ പദ്ധതി നിര്‍മാണ പ്രവൃത്തികള്‍ക്കും ഉദ്യോഗസ്ഥ പെട്രോളിങ്, നിരീക്ഷണങ്ങള്‍ക്കുമൊക്കെയായി ഓരോ തവണയും കോടികളാണ് വന്യജീവി അക്രമണം തടയുന്നതിനായി സര്‍ക്കാര്‍ ചിലവഴിക്കുന്നത്. ഇവയെല്ലാം പാഴ്ചിലവും ഉപയോഗരഹിതവുമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് നടത്തുന്നത്. വന്യമൃഗങ്ങളുടെ സഞ്ചാരത്തിനു കാട്ടിനുള്ളില്‍ നിരവധി വഴികളുണ്ട്. ഇവ ഫെന്‍സിങ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ നിയന്ത്രിക്കുക അസാധ്യമാണെന്നു കണ്ടതിനാലാണ് ഡ്രോണ്‍ നിരീക്ഷണം പോലെയുള്ള ആധുനിക മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്.
ഡ്രോണില്‍ പവര്‍ വീഡിയോ ട്രാന്‍സ്മിറ്റര്‍ ഉപയോഗപ്പെടുത്തി 10 കി.മീ ചുറ്റളവിലെ കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗ സാന്നിധ്യം ലൈവ് വീഡിയോ വഴി നിരീക്ഷണം നടത്തുന്നതിനും അവയെ എളുപ്പത്തില്‍ വഴിതിരിച്ചു വിടുന്നതിനും പൊതുജന മുന്നറിയിപ്പ് നല്‍കുന്നതിനുവരെ സാധിക്കുമെന്ന് മേഖലയിലെ സാങ്കേതിക വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഡേ ആന്‍ഡ് നൈറ്റ് ക്യാമറകള്‍ ഉപയോഗിച്ചാണ് ഫലപ്രദമായി നിരീക്ഷണം നടത്തുന്നത്. എന്നാല്‍ ഇത്തരം ആധുനിക സംവിധാനങ്ങള്‍ വനംവകുപ്പ് പ്രയോജനപ്പെടുത്തുന്നതില്‍ താല്പര്യമെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
















