കേപ് ടൗണ്‍: യുഎസിനും യൂറോപ്യന്‍ രാഷ്‌ട്രങ്ങള്‍ക്കും താക്കീതായി ചൈന, റഷ്യ, ഇറാന്‍ യുദ്ധക്കപ്പലുകള്‍ ദക്ഷിണാഫ്രിക്കന്‍ കടലില്‍ നാവികാഭ്യാസപ്രകടനം. വെനസ്വേല പ്രസിഡന്‍റിനെ യുഎസ് സൈനികനീക്കത്തിലൂടെ പിടിച്ചുകൊണ്ടുപോവുകയും ഇറാനില്‍ ആഭ്യന്തരകലാപം രൂക്ഷമാവുകയും ചെയ്യുന്ന സമയത്താണ് യുഎസിന്റെ ശത്രുരാജ്യങ്ങളായി അറിയപ്പെടുന്ന ചൈനയും റഷ്യയും ഇറാനും സംയുക്ത നാവികാഭ്യാസം നടത്തുന്നത്. അതും യുഎസിന് അനിഷ്ടമുള്ള ദക്ഷിണാഫ്രിക്കയുടെ കടല്‍ത്തീരത്ത്. ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്‌മ എന്ന നിലയിലാണ് ഈ നാവികാഭ്യാസം എന്ന് പറയപ്പെടുന്നുണ്ടെങ്കില്‍ ബ്രിക്സില്‍ അംഗങ്ങളായ ഇന്ത്യ, ബ്രസീല്‍ എന്നിവ ഇതില്‍ പങ്കെടുക്കുന്നില്ല.
യുഎസിന് കടുത്ത നീരസമുണ്ടാക്കുന്ന ചൈന-റഷ്യ-ഇറാന്‍ യുദ്ധക്കപ്പലുകളുടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഈ നാവിക അഭ്യാസപ്രകടനങ്ങള്‍ ശനിയാഴ്ചയാണ് ആരംഭിച്ചത്. ഇന്ത്യന്‍ മഹാസമുദ്രവും അറ്റ്ലാന്‍റിക് സമുദ്രവും തമ്മില്‍ ബന്ധിക്കുന്ന ഭാഗമായ സൈമണ്‍സ് ടൗണില്‍ ദക്ഷിണാഫ്രിക്കയുടെ ഉന്നത നാവികത്താവള തുറമുഖത്താണ് യുദ്ധക്കപ്പലുകള്‍ ഉള്ളത്.
അമേരിക്ക പല രാജ്യങ്ങള്‍ക്കുമെതിരെ സൈനികനീക്കം നടത്തുകമെന്ന് ഭീഷണിപ്പെടുത്തുകയും ആഭ്യന്തരക്കുഴപ്പങ്ങളാല്‍ ഇറാന്‍ വലയുകയും യുക്രെയ്ന്‍-റഷ്യ സംഘര്‍ഷം മൂര്‍ച്ഛിക്കുകയും ചെയ്യുന്ന സമയത്ത് നടത്തുന്ന ഈ സൈനികാഭ്യാസം നടക്കുന്നത്. ബ്രിക്സ് എന്ന കൂട്ടായ്‌മയുടെ ഭാഗമായുള്റഷ്യ, ചൈന, ഇറാന്‍ എന്നീ രാജ്യങ്ങളാണ് സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നത്. സൈനികാഭ്യാസത്തിന് വേദിയാകുന്ന ദക്ഷിണാഫ്രിക്കയും ബ്രിക്സില്‍ അംഗമാണ്. യുഎസുമായി ശത്രുതയുള്ളവയാണ് സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്ന ചൈനയും റഷ്യയും ഇറാനും. ബ്രസീലും ഇന്ത്യയും ബ്രിക്സില്‍ അംഗമാണെങ്കിലും സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നില്ല.
അറ്റ്ലാന്‍റിക് ഉള്‍പ്പെടെയുള്ള സുപ്രധാന സമുദ്രപാതകള്‍ സംരക്ഷിക്കുന്നതിനും സ്വതന്ത്രമായ വ്യാപാരം സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ സൈനികാഭ്യാസങ്ങളെന്ന് ചൈന പറഞ്ഞു. കഴിഞ്ഞ ദിവസം വടക്കന്‍ അറ്റ്ലാന്‍റിക് സമുദ്രത്തില്‍ നിന്നാണ് റഷ്യയുടെ കൊടിവെച്ച ഒരു എണ്ണ ടാങ്കര്‍ യുഎസ് പിടിച്ചെടുത്തത്. ഒരു സ്വതന്ത്രമായ സഞ്ചായപാതയാണ് യഥാര്‍ത്ഥത്തില്‍ അറ്റ്ലാന്‍റിക് സമുദ്രം. റഷ്യ ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. ഷിപ്പിംഗ് റൂട്ടുകളുടെ സുരക്ഷ, പ്രാദേശിക സമുദ്രപാതകളുടെ സ്ഥിരത എന്നിവ ഉറപ്പുവരുത്താന്‍ കൂടിയാണ് ഈ സംയുക്ത നാവികാഭ്യാസമെന്ന് ദക്ഷിണാഫ്രിക്കയുടെ പ്രതിരോധസേന പറയുന്നു.
















