ന്യൂദല്‍ഹി: തേജസ് പോലുള്ള ഇന്ത്യയുടെ ആധുനിക യുദ്ധവിമാനങ്ങളില്‍ ഘടിപ്പിക്കുന്ന ഇന്ത്യയുടെ അസ്ത്ര മിസൈല്‍ ലോകത്തിലെ മികച്ച ആറ് മിസൈലുകളില്‍ ഒന്നായി കണക്കാക്കുന്നു. യുഎസും യൂറോപ്പും ഇസ്രയേലും റഷ്യയും ചൈനയും മേയുന്ന ആയുധനിര്‍മ്മാണമേഖലയില്‍ ഇന്ത്യയും അതിനൊപ്പം നിന്ന് കയ്യൊപ്പ് ചാര്‍ത്തുകയാണ്.
ആകാശയുദ്ധത്തില്‍ യുദ്ധവിമാനങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ശത്രുവിമാനങ്ങളെയും ശത്രുവിന്റെ മിസൈലുകളെയും തകര്‍ക്കാന്‍ ഉപയോഗിക്കുന്നതാണ് ഇന്ത്യയുടെ അസ്ത്ര മിസൈല്‍. ശബ്ദത്തേക്കാള്‍ നാലര മടങ്ങ് വേഗത്തില്‍ അസ്ത്ര മിസൈല്‍ കുതിക്കും. 2024ല്‍ ഡിആര്‍ഡിഒയുടെ മേല്‍നോട്ടത്തില്‍ ഭാരത് ഡൈനാമിക്സ് നിര്‍മ്മിച്ച ആസ്ട്ര മാര്‍ക് 1 മിസൈലിന്റെ ദൂരപരിധി വെറും 44 കിലോമീറ്ററേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് അതിന്റെ ശേഷി 110 കിലോമീറ്റര്‍ വരെ ദൂരപരിധി ഉയര്‍ത്തി. ഭൂനിരപ്പില്‍ നിന്നും 15 കിലോമീറ്റര്‍ ഉയരത്തില്‍ അസ്ത്ര മിസൈല്‍ 110 കിലോമീറ്റര്‍ വരെ കുതിച്ച് ശത്രുവിമാനങ്ങളെ തകര്‍ക്കും. അതിനും താഴെയുള്ള ഉയരങ്ങളില്‍ കുതിക്കുമ്പോള്‍ ദൂരപരിധി കുറയുമെന്ന് മാത്രം. എന്നാല്‍ അസ്ത്ര മാര്‍ക് 2ല്‍ ദൂരപരിധി 160 കിലോമീറ്ററാക്കി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. അസ്ത്രയുടെ ആന്‍റി ജാമിംഗ് സംവിധാനം ശക്തമാണ്. ശക്തമായ ഇലക്ട്രോമാഗ്നറ്റിക് തരംഗം അയച്ച് അസ്ത്രയെ എളുപ്പത്തില്‍ നിര്‍വ്വീര്യമാക്കാന്‍ കഴിയില്ല എന്നതാണ് ഈ മിസൈലിന്റെ ഏറ്റവും വലിയ ശക്തി.
യൂറോപ്പിന്റെ മെറ്റിയോര്‍
യൂറോപ്പിന്റെ മിസൈല്‍ ഡിഫന്‍സ് അഡ്വൈസറി ഗ്രൂപ്പായ എംബിഡിഎ നിര്‍മ്മിക്കുന്ന മെറ്റിയോര്‍ മിസൈലിന് 200 കിലോമീറ്റര്‍ വരെ പാഞ്ഞ് ചെന്ന് ശത്രുവിമാനങ്ങളെ തകര്‍ക്കാന്‍ ശേഷിയുണ്ട്. റാം ജെറ്റ് ഉപയോഗിച്ചാണ് ഇത് പറക്കുക. അത്യാധുനിക എയർ ബ്രീത്തിങ് എൻജിനാണ് സ്ക്രാംജെറ്റ് (Supersonic Combustion Ramjet). വാഹനം അതിവേഗത്തിൽ സഞ്ചരിക്കുമ്പോൾ ഇരച്ചുകയറുന്ന അന്തരീക്ഷ വായുവിനെ ഉപയോഗിച്ച് ഇന്ധനം കത്തിക്കുകയാണ് ചെയ്യുന്നത്. റഡാര്‍ ഗൈഡന്‍സും എല്ലാ കാലാവസ്ഥയിലും പ്രവര്‍ത്തിക്കാനുള്ള ശേഷിയും ഉള്ളതിനാല്‍ അതിവേഗ ജെറ്റുകളെയും ആളില്ലാ ആകാശവാഹനങ്ങളെയും(യുഎവി), ക്രൂസ് മിസൈലുകളെയും തകര്‍ക്കാന്‍ സാധിക്കും.
യുഎസിന്റെ ആംറാം
എഐഎം120 ഡി വിഭാഗത്തില്‍പെടുന്ന ആംറാം (എഎഎംആര്‍എഎം) മിസൈല്‍ യുഎസിന്റെ അപകടകാരിയായ മിസൈലാണ്. ലോകത്തിലെ 40ഓളം രാജ്യങ്ങള്‍ ആംറാം മിസൈല്‍ ഉപയോഗിക്കുന്നുണ്ട്. 160 മുതല്‍ 180 കിലോമീറ്റര്‍ വരെ ദൂരത്തില്‍ കുതിക്കാന്‍ കഴിയും. ആക്ടീവ് റഡാര്‍ ഗൈഡന്‍സുണ്ട്. ഫയര്‍ ആന്‍റ് ഫോര്‍ഗെറ്റ് ശേഷിയുണ്ട്. അതായത് ലക്ഷ്യസ്ഥാനം നിര്‍ണ്ണയിച്ച് അയച്ചുകഴിഞ്ഞാല്‍ ആംറാം തനിയെ ലക്ഷ്യസ്ഥാനം കണ്ടെത്തി തകര്‍ത്തുകൊള്ളും.
റഷ്യയുടെ ആര്‍-77
80 കിലോമീറ്റര്‍ ദൂരപരിധിയുള്ള റഡാര്‍ വഴികാട്ടിക്കൊടുക്കുന്ന മിസൈലാണിത്. അതിനാല്‍ കൃത്യമായ ലക്ഷ്യത്തില്‍ ചെന്ന് സ്ഫോടനമുണ്ടാക്കും. പുതിയ പതിപ്പിന് 193 കിലോമീറ്റര്‍ വരെ ദൂരത്തില്‍ കുതിക്കാന്‍ കഴിയും. ഡബിള്‍ പള്‍സ് റോക്കറ്റ് മോട്ടോര്‍ ആണ് കുതിപ്പിന് ഉപയോഗിക്കുന്നത്. ലേസര്‍ പ്രോക്സിമിറ്റി ഫ്യൂസ് ടെക്നോളജി ഉണ്ട്. മിസൈല്‍ പോകുന്ന വഴിയില്‍ ലേസര്‍ രശ്മികള്‍ പുറപ്പെടുവിക്കുന്നതാണ് ഈ സാങ്കേതികവിദ്യ. ലക്ഷ്യസ്ഥാനമെത്തിയാല്‍ ലേസര്‍ രശ്മി അതില്‍ തട്ടി പ്രതിഫലിക്കുന്നതോട് നേരെ മിസൈല്‍ അവിടെ ചെന്ന് സ്ഫോടനമുണ്ടാക്കും.
ചൈനയുടെ പിഎല്‍15
ഏറെ കൊട്ടിഘോഷിക്കുന്നതാണ് ചൈനയുടെ പിഎല്‍15 മിസൈലെങ്കിലും ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍ ഇന്ത്യയുടെ റഫാലിനെ ഉന്നം വെച്ച് അയച്ച് ഈ മിസൈല്‍ സ്ഥാനം തെറ്റി നിലംപൊത്തിയതോടെ ചൈനയ്‌ക്കെതിരെ വലിയ പരിഹാസം ഉയര്‍ന്നിരുന്നു. എന്നാല്‍ 200 മുതല്‍ 300 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ളതാണ് ഈ ചൈനയുടെ മിസൈല്‍. ദീര്‍ഘദൂര ശേഷിയുടെ കാര്യത്തില്‍ ലോകത്തിലെ തന്നെ ഒന്നാമനാണ് ഈ മിസൈല്‍. ഡ്യൂവല്‍ പള്‍സ് സോളിഡ് റോക്കറ്റ് മോട്ടോറാണ് മിസൈല്‍ കുതിപ്പിനായി ഉപയോഗിക്കുന്നത്. റഡാര്‍ സീക്കര്‍ സാങ്കേതിക വിദ്യ ഉള്ളതിനാല്‍ ലക്ഷ്യം കണ്ടെത്തി പ്രഹരിക്കും.
ഇസ്രയേലിന്റെ പൈതണ്‍ 5
20 കിലോമീറ്ററാണ് ദൂരപരിധി. ഇതില്‍ ഇന്‍ഫ്രാറെഡ് സീക്കറാണ് ലക്ഷ്യസ്ഥാനം കണ്ടെത്താന്‍ ഉപയോഗിക്കുന്നത്. ലോക്ക് ഓണ്‍ ബിഫോര്‍ ലോഞ്ച്, ലോക്ക് ഓണ്‍ ആഫ്റ്റര്‍ ലോഞ്ച് സൗകര്യങ്ങളുണ്ട്. മിസൈല്‍ അയക്കുന്നതിന് മുന്‍പ് ശത്രുലക്ഷ്യം അടയാളപ്പെടുത്തിയതിന് ശേഷം മിസൈല്‍ തൊടുക്കുന്നതിനെയാണ് ലോക്ക് ഓണ്‍ ബിഫോര്‍ ലോഞ്ച്. എന്നാല്‍ ശത്രുലക്ഷ്യം മിസൈല്‍ അയച്ചശേഷം മിസൈലിനുള്ളിലെ റഡാര്‍ തന്നെ ആ ലക്ഷ്യസ്ഥാനം സ്വയം കണ്ടെത്തി കുതിക്കുന്നതിനെയാണ് ലോക്ക് ഓണ്‍ ആഫ്റ്റര്‍ ലോഞ്ച്. 105 കിലോഗ്രാം ഭാരമുള്ള റോക്കറ്റിന് ശബ്ദത്തേക്കാള്‍ നാല് മടങ്ങ് വേഗതയില്‍ കുതിക്കാന്‍ സാധിക്കും.
















