തിരുവനന്തപുരം: ചെറിയ തുകയായ പ്രതിമാസ ഓണറേറിയത്തിന് വേണ്ടിയല്ല മുതിര്‍ന്ന രാഷ്‌ട്രീയ നേതാക്കള്‍ പോലും ദേവസ്വം ഭരണസമിതിയിലേക്ക് ഇടിച്ചുകയറുന്നതെന്നും അവിടത്തെ സ്വത്തിന്റെ നടത്തിപ്പില്‍ കണ്ണു വച്ചു തന്നെയാണെന്ന വസ്തുത നാം കാണാതെ പോകരുതെന്ന് കാര്‍ഷികോത്പാദന കമ്മീഷണര്‍ ബി. അശോക് പറഞ്ഞു. ഭാരതീയ വിദ്യാഭവന്‍ ജേര്‍ണലിസം കോളജ് ‘ബിയോണ്‍ഡ് സിനിസിസം’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച വികസന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടിക്കണക്കിന് രൂപയുടെ സ്വത്തിന്റെ നടത്തിപ്പവകാശം ഇത്തരം മൂന്നുപേരിലേക്ക് ഒതുങ്ങുമ്പോള്‍ അഴിമതിക്കഥകള്‍ സ്വാഭാവികമാകും. ഈ രീതിക്ക് മാറ്റം വന്നാല്‍ മാത്രമേ ദേവസ്വം സ്വത്തുക്കള്‍ സംരക്ഷിക്കാനാകൂ, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാളിതുവരെ കേരള വികസനത്തെ സംബന്ധിച്ച് സ്ഥാപിച്ചു പോന്നിട്ടുള്ള കുറേ മാമൂലുകള്‍ പൊളിച്ചഴുതിയില്ലെങ്കിലും ഉള്ളത് തന്നയോ എന്ന് പരിശോധിക്കാനുള്ള ശ്രമം പുസ്തകത്തില്‍ നടത്തിയിട്ടുണ്ടെന്നും ഡോ. അശോക് പറഞ്ഞു.
അഴിമതി തടയണമെന്ന് ഭരണനേതൃത്വം പറയുമ്പോഴും പല നിയമനിര്‍മാണങ്ങളിലും അതിനുള്ള പഴുതുകള്‍ പകല്‍പോലെ വ്യക്തമാണ്. അതിനുള്ള മികച്ച ഉദാഹരണമാണ് ഇപ്പോഴും തുടരുന്ന നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമമെന്നും അതിന്റെ പ്രാരംഭ വേളയില്‍ത്തന്നെ പിഴവ് വകുപ്പ് സെക്രട്ടറി എന്ന നിലയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും സംവാദത്തില്‍ മുന്‍ അഡീ. ചീഫ് സെക്രട്ടറിയും പുസ്തക രചയിതാക്കളില്‍ ഒരാളുമായ ടി. ബാലകൃഷ്ണന്‍ പറഞ്ഞു. എസ്. ആദികേശവന്‍ മോഡറേറ്ററായ സംവാദത്തില്‍, ഭവന്‍സ് കോളജ് ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് പ്രിന്‍സിപ്പല്‍ പ്രസാദ് നാരായണന്‍, ഭാരതീയ വിദ്യാഭവന്‍ തിരുവനന്തപുരം കേന്ദ്രം സെക്രട്ടറി എസ്. ശ്രീനിവാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.











