കോഴിക്കോട്: അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജമാത്തെ ഇസ്ലാമിയായിരിക്കും ആഭ്യന്തരം കൈകാര്യം ചെയ്യുകയെന്നും മാറാട് കലാപം ആവര്‍ത്തിക്കുമെന്നും ആരോപിച്ച സിപിഎം നേതാവ് എ.കെ. ബാലന്റെ പ്രസ്താവനയും അതിനെതിരെ വക്കീല്‍ നോട്ടീസയച്ച ജമാഅത്തെ ഇസ്ലാമിയുടെ നിലപാടും ഇരട്ടത്താപ്പ്.
മാറാട് കൂട്ടക്കൊലയില്‍ എട്ട് പാവപ്പെട്ട ഹിന്ദുമത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടപ്പോള്‍ അക്രമികള്‍ക്ക് വേണ്ടി ഒറ്റക്കെട്ടായി അണിനിരന്നവരാണ് ഇന്ന് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഇരുചേരിയിലാണെന്ന് അഭിനയിക്കുന്നത്. മാറാട് കൂട്ടക്കൊലയിലെ ഇരകളുടെ ആവശ്യങ്ങള്‍ അവഗണിച്ച യുഡിഎഫ് സര്‍ക്കാര്‍ സിബിഐ അന്വേഷണം നടത്തില്ലെന്ന നിലപാടെടുത്തത് സിപിഎമ്മിന്റെയും മുസ്ലിം മതസംഘടനകളുടെയും സംയുക്ത പിന്തുണയോടെയായിരുന്നു. സിബിഐ അന്വേഷണമാവശ്യമില്ലെന്ന നിലപാട് ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെ ആവര്‍ത്തിക്കുകയായിരുന്നു അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
എന്‍ഡിഎഫ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മതഭീകര സംഘടനകളുടെ നിലപാടിന് രാഷ്‌ട്രീയ പിന്തുണ നല്‍കിയത് സിപിഎമ്മാണെങ്കില്‍ ഭരണപരമായ പിന്തുണ നല്‍കിയത് മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിലുള്ള യുഡിഎഫ് സര്‍ക്കാരായിരുന്നു. കൂട്ടക്കൊലക്കേസിന്റെ കുറ്റപത്രം പോലും സമര്‍പ്പിക്കുന്നതിന് മുന്‍പ് പ്രതികളുടെ പുനരധിവാസം നടപ്പാക്കണമെന്നാവശ്യപ്പെട്ടത് ജമാത്തെ ഇസ്ലാമിയുടെ കീഴിലുള്ള വ്യാജ മനുഷ്യാവകാശ സംഘടനയായിരുന്നു. കൂട്ടക്കൊലയ്‌ക്ക് ശേഷമുണ്ടാകുമെന്ന് ഭീകരര്‍ കണക്കുകൂട്ടിയിരുന്ന കലാപത്തില്‍ ക്രിമിനലുകളുടെ കുടുംബങ്ങള്‍ക്ക് പോറലേല്‍ക്കാതിരിക്കാന്‍ സംഭവം നടക്കുന്നതിന് മുന്‍പ് ആസൂത്രിതമായി അവരെ മറ്റു പ്രദേശങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇവരെ സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തിയത് സിപിഎമ്മും ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളുമായിരുന്നു. അന്ന് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ടീയശബ്ദമായി മാറിയ സിപിഎമ്മാണ് ഇന്ന് കാപട്യവുമായി രംഗത്ത് വന്നിരിക്കുന്നത്.
മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മാത്രമല്ല ഇവര്‍ ഒറ്റച്ചങ്ങായിമാരായി പ്രവര്‍ത്തിച്ചത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിലായി നടന്ന വിവിധ തെരഞ്ഞെടുപ്പുകളില്‍ ജമാഅത്തെ ഇസ്ലാമി പിന്തുണ നല്‍കിയത് സിപിഎമ്മിനായിരുന്നു. ഈ പിന്തുണയെ അഭിനന്ദിച്ച് പാര്‍ട്ടി മുഖപത്രം എഡിറ്റോറിയലടക്കം എഴുതിയിരുന്നു. സിപിഎമ്മുമായി തെരഞ്ഞെടുപ്പില്‍ ജന്റില്‍മാന്‍ കരാറുണ്ടായിരുന്നുവെന്ന് വിവിധ കാലഘട്ടങ്ങളിലെ ജമാഅത്തെ ഇസ്ലാമി അമീര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു. 2011ല്‍ അന്നത്തെ അമീര്‍ ടി. ആരിഫലിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ചര്‍ച്ച നടത്തി വോട്ടുകച്ചവടമുറപ്പിച്ചത്.
കേരളത്തില്‍ മാത്രമല്ല, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ രണ്ടു സീറ്റുകളിലും രാജസ്ഥാനിലെ ഒരു സീറ്റിലും സിപിഎമ്മിനെ പിന്തുണച്ചത് ജമാഅത്തെ ഇസ്ലാമിയാണ്. 2020 ല്‍ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ സിപിഎമ്മിനെ പിന്തുണച്ചത് ജമാഅത്തെ ഇസ്ലാമിയാണ്. മലപ്പുറത്ത് 23 ഗ്രാമപഞ്ചായത്തുകളിലാണ് മൗദൂദി-മാര്‍ക്‌സിസ്റ്റ് സഖ്യം തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. കോഴിക്കോട് 11 പഞ്ചായത്തുകളിലും ഇവര്‍ ഒന്നിച്ച് നിന്നു. മുക്കം നഗരസഭയിലും കൊടിയത്തൂര്‍ പഞ്ചായത്തിലും ഇവര്‍ ഭരണം പങ്കിടുകയും ചെയ്തു. വികസന മുന്നണി എന്ന പേരില്‍ ആദ്യം രംഗത്ത് വന്ന ജമാഅത്തെ ഇസ്ലാമി പിന്നീട് വെല്‍ഫയര്‍ പാര്‍ട്ടിയായി വേഷം മാറിയപ്പോള്‍ അതിന് പിന്തുണച്ചത് സിപിഎമ്മാണ്. മുസ്ലിം സമൂഹത്തില്‍ സംഖ്യാ ബലത്തില്‍ ഏറെ പിന്നിലായ ജമാഅത്തെ ഇസ്ലാമിയെ തോളില്‍ കയറ്റി തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ച് മുഖ്യധാരയിലെത്തിക്കാന്‍ മുന്നില്‍ നിന്ന സിപിഎം ഇപ്പോള്‍ കാണിക്കുന്ന വിരോധം തികഞ്ഞ കാപട്യമാണ്. അവസരം ലഭിക്കുമ്പോള്‍ വീണ്ടും ഒന്നിക്കാമെന്ന രഹസ്യ കരാറാണ് ഇരു സംഘടനകള്‍ തമ്മിലുള്ളത്.
















