ചേർത്തല: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വിഎസ് അച്യുതാനന്റെ ജനപ്രീതി മുതലെടുക്കാൻ സിപിഎം നീക്കം. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാറിനെ സ്ഥാനാർഥിയാക്കാനുള്ള സാധ്യതകളാണ് സി.പി.എം നേതൃത്വത്തിൽ ചർച്ചയാകുന്നത്. ആലപ്പുഴ, പാലക്കാട് ജില്ലകളിൽനിന്നാണ് ഇതുസംബന്ധിച്ച നിർദേശങ്ങൾ ഉയർന്നത്. ഇതുസംബന്ധിച്ച് വി.എസിന്റെ കുടുംബവുമായി നേതൃത്വം പ്രാഥമികതലത്തിൽ ആശയവിനിമയം നടത്തിയതായാണ് സൂചന.
പാർട്ടി അംഗത്വമില്ലെങ്കിലും അരുൺകുമാറിനെ സ്ഥാനാർഥിയാക്കുന്നതിൽ സാങ്കേതിക തടസ്സങ്ങളില്ലെന്നാണ് സി.പി.എം. വിലയിരുത്തൽ. മത്സരിച്ചാൽ ‘വി.എസ്. ഫാക്ടർ’ തിരഞ്ഞെടുപ്പിൽ ഗുണകരമാകുമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം. തദ്ദേശ തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്കും മുന്നണിക്കും നേരിട്ട തിരിച്ചടികൾ, ഇത്തരം ജനപക്ഷ തീരുമാനങ്ങളിലൂടെ മറികടക്കാനാകുമെന്ന പ്രതീക്ഷയും ഉണ്ട്.
ആലപ്പുഴയോ വി.എസ്. അവസാനമായി പ്രതിനിധാനം ചെയ്ത പാലക്കാട് ജില്ലയിലെ മലമ്പുഴയോ ആണ് പരിഗണനയിലുള്ളത്. പാർട്ടിക്കപ്പുറം വി.എസ്. അച്യുതാനന്ദന് ഉണ്ടായിരുന്ന വിപുലമായ ജനപിന്തുണ അരുൺകുമാറിലൂടെ വീണ്ടും അനുകൂലമാക്കുക എന്നതാണ് പാർട്ടിയുടെ പ്രധാന ലക്ഷ്യം.നിലവിൽ ഐ.എച്ച്.ആർ.ഡി. അസിസ്റ്റന്റ് ഡയറക്ടറായ അരുൺകുമാർ, ഡയറക്ടറുടെ താത്കാലിക ചുമതലയും വഹിക്കുന്നുണ്ട്. ഉയർന്ന സർക്കാർ പദവിയിലായതിനാൽ മത്സരിക്കണമെങ്കിൽ അദ്ദേഹം രാജിവെക്കേണ്ടിവരും.
അതോടൊപ്പം സജീവ രാഷ്‌ട്രീയ പ്രവർത്തനത്തിലേക്കിറങ്ങണമെന്ന നിലപാടും പാർട്ടി നേതൃത്വം മുന്നോട്ടുവച്ചിട്ടുണ്ട്.കായംകുളം മണ്ഡലത്തിനാണ് നിലവിൽ മുൻഗണന. യു. പ്രതിഭ ഇതിനകം രണ്ടുതവണ എം.എൽ.എ.യായതിനാൽ, വീണ്ടും മത്സരിക്കണമെങ്കിൽ പ്രത്യേക ഇളവ് നൽകേണ്ട സാഹചര്യമുണ്ടാകും.
അതേസമയം, 2001 മുതൽ 2016 വരെ മലമ്പുഴ മണ്ഡലത്തിൽനിന്നാണ് വി.എസ്. നിയമസഭയിൽ പ്രതിനിധാനം ചെയ്തത്. അതേസമയം, വാർത്തകൾ പ്രചരിക്കുന്നതായി കേട്ടിട്ടുണ്ടെന്നും എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ വിവരമില്ലെന്നും അരുൺകുമാർ പ്രതികരിച്ചു. ഔദ്യോഗികമായി സ്ഥാനാർഥി നിർണയ ചർച്ചകൾ ആരംഭിച്ചിട്ടില്ലെങ്കിലും, നേതൃതലത്തിൽ അനൗദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ടെന്ന സൂചനകളുണ്ട്.
















