ഒരു ശിവഗിരി തീര്‍ത്ഥാടനകാലം കൂടി എത്തിച്ചേര്‍ന്നിരിക്കുന്നു. ഗുരുവിന്റെ മഹാസമാധിക്കുശേഷം, 1930-കളുടെ തുടക്കത്തിലാണ് ആദ്യമായി ശിവഗിരി തീര്‍ത്ഥാടനം സംഘടിപ്പിക്കപ്പെട്ടത് (1932-33). വര്‍ഷംതോറുമുള്ള തീര്‍ത്ഥാടനം എന്ന ആശയം വല്ലഭശ്ശേരി ഗോവിന്ദന്‍ വൈദ്യരും ടി. കെ. കിട്ടനും ഉള്‍പ്പെടെയുള്ള ശിഷ്യപ്രധാനികള്‍ മുന്നോട്ടുവച്ചതായിരുന്നുവെങ്കിലും, അതിന്റെ സങ്കല്‍പവും തീര്‍ത്ഥാടക വസ്ത്രത്തിന്റെ നിറംപോലും ഗുരുകല്‍പിതം തന്നെയായിരുന്നു.
പ്രാര്‍ത്ഥനയോടൊപ്പം പ്രായോഗികജ്ഞാനവും ചേര്‍ന്നാല്‍ മാത്രമേ ആധുനിക സംസ്‌കാരം രൂപപ്പെടുകയുള്ളൂ എന്നതാണ് ഗുരുദേവന്‍ മുന്നോട്ടുവച്ച ആശയം. അതിനെ സജീവമായി സംരക്ഷിക്കുകയാണ് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ലക്ഷ്യം. വിദ്യാഭ്യാസം, വൃത്തി, ഈശ്വരാര്‍പ്പണം, സംഘബോധം, കാര്‍ഷികവൃത്തി, കൈമാറ്റ മനോഭാവം, കൈത്തൊഴില്‍, സാങ്കേതികവിദ്യ ഈ അഷ്ടഗുണങ്ങളിലൂടെ വ്യക്തിവികസനവും സാമൂഹ്യപുരോഗതിയും കൈവരുത്താനാകുമെന്നതാണ് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ കേന്ദ്രസന്ദേശം. ഗുരുദര്‍ശനത്തെ ആധുനിക സാമൂഹ്യ സാഹചര്യത്തില്‍ വായിച്ചെടുക്കുന്ന ഒരു വികസിത വ്യാഖ്യാനമായാണ് ഈ അഷ്ടഗുണങ്ങളെ ഇവിടെ പരിഗണിക്കുന്നത്. തീര്‍ത്ഥാടനവേദിയായ ശിവഗിരിമഠത്തിലെ അഷ്ടകോണാകൃതിയിലുള്ള ശാരദാക്ഷേത്രം തന്നെ ഈ എട്ട് ഗുണങ്ങളുടെ സംയോജനത്തെ സൂചിപ്പിക്കുന്നു.
വ്യക്തിജീവിതത്തെയും, ആത്മീയ ചിന്തകളെയും, സാമൂഹ്യസംഘടനകളെയും ഒരേസമയം സ്പര്‍ശിക്കുന്ന ഈ മൂല്യബോധമാണ്, ഗുരുദേവന്റെ ദര്‍ശനത്തെ ആശയതലത്തില്‍ നിന്ന് സാമൂഹ്യപ്രയോഗത്തിലേക്ക് നീക്കിയത്. ചിത്ത ശുദ്ധിയെയും അറിവിനെയും സമീകരിക്കുന്ന മഞ്ഞനിറമാര്‍ന്ന വസ്ത്രങ്ങള്‍ ധരിച്ചാണ് തീര്‍ത്ഥാടകര്‍ ശിവഗിരിയിലെത്തുന്നത്. ഗുരു നിര്‍ദ്ദേശിച്ചപോലെ, തര്‍ക്കിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് ശിവഗിരി തീര്‍ത്ഥാടനം വേദിയാകുന്നത്.
ആധുനികതയുടെ വെളിച്ചത്തെ സമഗ്രവും സമ്പൂര്‍ണ്ണവുമായ ഒരു ചിന്താപദ്ധതിയിലൂടെ മലയാള മണ്ണില്‍ അവതരിപ്പിക്കുക എന്നതായിരുന്നു ഗുരുദേവന്റെ നിയോഗം. അതിന്റെ ആദ്യ ദൗത്യം, ഹിന്ദു സംസ്‌കാരത്തില്‍ കാലാന്തരങ്ങളില്‍ അടിഞ്ഞുകൂടിയ അയിത്തചിന്തകളെ മുറിച്ചുകടക്കുക എന്നതായിരുന്നു. മതനിഷേധമല്ല, ശരിയായ മതബോധനമാണ് ആ ദിവ്യധിഷണക്ക് മുന്നില്‍ തെളിഞ്ഞുവന്ന വഴി.
നെയ്യാര്‍പുഴയില്‍ നിന്ന് ഗുരുദേവന്‍ ഉയര്‍ത്തിയ ”ഈഴവ ശിവന്‍” എന്ന പ്രതീകാത്മക പ്രതിഷ്ഠ, കേരളത്തിന്റെ ആധ്യാത്മികബോധത്തെ ഒരു സ്വയംപരിശോധനയിലേക്ക് സൗമ്യമായി നയിച്ചു. അതിനു മുന്നില്‍ അയിത്തചിന്തകളുടെ അടിത്തറ ഒരേ സമയം വെളിച്ചത്തിലും പരിഹാസത്തിലും നിലകൊണ്ടു. ഒരൊറ്റ കര്‍മത്തിലൂടെ സാംസ്‌കാരികവും സാമൂഹികവുമായ ഒരു നവബോധം സൃഷ്ടിച്ച ഈ ഇടപെടല്‍, ആധുനിക ലോകചരിത്രത്തില്‍ അപൂര്‍വമായി മാത്രം കാണുന്ന ഒരു നാമമായി നാരായണഗുരുവിനെ രേഖപ്പെടുത്തി.
ഗുരുദേവന്റെ ചിന്തകളില്‍ എപ്പോഴും ഭാരതസംസ്‌കാരത്തിന്റെ തത്ത്വസാരമായ അദ്വൈതബോധം നിറഞ്ഞിരുന്നു. മൂലവും രൂപങ്ങളും തമ്മിലുള്ള ഭേദചിന്ത പോലും അസാധുവാണെന്നിരിക്കെ, സാമൂഹ്യവികാസത്തിലെ താത്ക്കാലിക അവസ്ഥകളെ ഉച്ചനീചത്വ ഭാവത്തില്‍ സ്ഥായീ സ്വഭാവത്തോടെ കാണുന്നതിലെ അയുക്തിയാണ് അദ്ദേഹം തുറന്നുകാട്ടിയത്. ഈ ദാര്‍ശനിക ബോധ്യമാണ്, സാമൂഹ്യാചാരങ്ങളായി ഉറച്ചുപോയ അസമത്വങ്ങളെ ആശയതലത്തില്‍ മാത്രമല്ല, കര്‍മതലത്തിലും ചോദ്യം ചെയ്യേണ്ടതെന്ന ബോധത്തിലേക്ക് ഗുരുദേവനെ നയിച്ചത്. ഇതിന്റെ തുടര്‍ച്ചയിലാണ് 1888-ലെ മഹാശിവരാത്രി ദിനത്തില്‍ അരുവിപ്പുറം പ്രതിഷ്ഠ സാധിതമായത്.
അരുവിപ്പുറത്ത് നടന്ന ആ പ്രതിഷ്ഠ, കാപാലശൈവം മുതല്‍ കലാമുഖശൈവം വരെ വ്യാപിച്ചുനിന്ന ശിവസങ്കല്‍പപ്പങ്ങള്‍ക്ക് അളവുതൂക്കമൂല്യങ്ങള്‍ ചാര്‍ത്തിക്കൊടുക്കുന്ന പാണ്ഡിത്യഗര്‍വ്വിന്റെ അന്തസാരശൂന്യതയും വെളിപ്പെടുത്തി. ആത്മജ്ഞാനത്തിന്റെ ആ സങ്കല്‍പ സാക്ഷാത്കാരത്തിന് മുന്നില്‍, നൂറ്റാണ്ടുകളായി ദൃഢീകരിക്കപ്പെട്ടിരുന്ന അനാചാരങ്ങള്‍ സ്വാഭാവികമായി അഴിയാന്‍ തുടങ്ങി.
ഈ ദര്‍ശനാത്മക ഇടപെടല്‍ ഒറ്റപ്പെട്ട ഒരു സംഭവമായി അവസാനിച്ചില്ല; ആധ്യാത്മിക സാമൂഹ്യ നവീകരണത്തിന്റെ ദീര്‍ഘദൗത്യത്തിലേക്കുള്ള തുടക്കമായിരുന്നു അത്. ഹിന്ദു ധര്‍മത്തിന്റെ മര്‍മ്മം തൊടുന്ന നവീകരണത്തിലാണ് ഗുരു ലക്ഷ്യം വച്ചത്. ഇതിനായി നൂറോളം ക്ഷേത്രങ്ങള്‍ പണികഴിപ്പിച്ചു; 44 ഇടങ്ങളില്‍ അദ്ദേഹം സ്വയം പ്രതിഷ്ഠയും നടത്തി. ഭക്തപ്രിയമായ സങ്കല്‍പ രൂപങ്ങളെ മാത്രം അല്ല, വാക്കുകളെയും കണ്ണാടിയെയും ദൈവസങ്കല്‍പ്പത്തില്‍ പ്രതിഷ്ഠിക്കുവാന്‍ അദ്ദേഹം തയ്യാറായി.
സന്ധ്യാനാമങ്ങളും മന്ത്രരചനകളും മുതല്‍ ദര്‍ശനമാല ഉള്‍പ്പെടെയുള്ള വേദാന്തചിന്തയെ ആധാരമാക്കിയ തത്ത്വജ്ഞാന കൃതികള്‍ വരെയുള്ള വിപുലമായ രചനകളിലൂടെ, നാരായണഗുരു ഹൈന്ദവ ചിന്താപദ്ധതിയെയും അതിന്റെ ധര്‍മവഴികളെയും ജനസമക്ഷം സമര്‍പ്പിച്ചു. ആത്മീയമായ അദ്വൈതചിന്തയുടെ ബലമേറിയ അടിത്തറയിലാണ് ആധുനിക സമൂഹം കെട്ടിയുയര്‍ത്തേണ്ടതെന്ന ബോധ്യമാണ് ഈ സമഗ്ര ഇടപെടലുകളുടെ ആന്തരസാരമായി രൂപപ്പെട്ടത്.
കേരളത്തിന്റെ സാംസ്‌കാരിക ആത്മീയ പാത: ദര്‍ശനത്തില്‍ നിന്ന് വ്യതിചലനത്തിലേക്ക്?
ഗുരുദേവന്റെ ദാര്‍ശനിക ഇടപെടലുകള്‍ കേരളസമൂഹത്തിന് മുന്നില്‍ തുറന്നുവെച്ചത് ആത്മീയോന്നതിയെ കേന്ദ്രമാക്കി സമൂഹജീവിതം പുനഃക്രമീകരിക്കുന്ന, ആത്മീയോന്നതിയും സാമൂഹ്യനീതിയും പരസ്പരം പോഷിപ്പിക്കുന്ന ഒരു ജീവിതക്രമമായിരുന്നു. വ്യക്തിജീവിതത്തിലൂടെയും സംഘടനകളിലൂടെയും സ്ഥാപനങ്ങളിലൂടെയും അത് യാഥാര്‍ഥ്യമാക്കുക എന്നതായിരുന്നു ആ ദര്‍ശനത്തിന്റെ പ്രായോഗിക ലക്ഷ്യം.
വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹ്യശുചിത്വം തുടങ്ങിയ മേഖലകളില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ തന്നെ കേരളസമൂഹം കൈവരിച്ച മുന്നേറ്റങ്ങള്‍ ഇതിന്റെ ശുഭകരമായ സൂചനകളായിരുന്നു. ക്രിസ്ത്യന്‍ മിഷനറിമാര്‍ ആരംഭിച്ച വിദ്യാഭ്യാസ-ആരോഗ്യ സംരംഭങ്ങള്‍ പോലും ഈ പൊതു ഉണര്‍വിന്റെ ഭാഗമായാണ് പിന്നീട് സമൂഹത്തിന്റെ അടിത്തട്ടിലേക്ക് വ്യാപിച്ചത്. അതിന്റെ ഫലമായി, രാഷ്‌ട്രീയ സ്വാതന്ത്ര്യത്തിലേക്കുള്ള ഘട്ടമെത്തുമ്പോഴേക്കും കേരളം പല അര്‍ത്ഥങ്ങളിലും ഒരു കുതിച്ചുചാട്ടത്തിന് സജ്ജമായിരുന്നു.
എന്നാല്‍, ഈ ദര്‍ശനപാത അതേ ദിശയില്‍ തുടര്‍ന്നോ എന്നതാണ് പിന്നീട് ഉയരുന്ന നിര്‍ണായക ചോദ്യം.
പാത തെറ്റിയതോ, പാത മറന്നതോ?
ആത്മീയോന്നതി നിരന്തരം തേടേണ്ട ആഭ്യന്തര പ്രക്രിയയായിരിക്കെ, സാമൂഹ്യ സൂചകങ്ങളെ സ്ഥിതിവിവരക്കണക്കുകളില്‍ ഒതുക്കാനാവുന്നതാണ്. അതുകൊണ്ടാണ് കേരളത്തിലെ നവോത്ഥാന പാത ജീവനുള്ള തുടര്‍ച്ചയാകേണ്ടതിനുപകരം, കൈവരിച്ച നേട്ടങ്ങളുടെ അവകാശവാദമായി മാത്രം അവതരിപ്പിക്കപ്പെട്ടത് രാഷ്‌ട്രീയ സൗകര്യങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്.
അസാമാന്യമായ ആഴവും വ്യാപ്തിയുമുണ്ടായിരുന്ന ഒരു സാംസ്‌കാരിക പാത, അതിന്റെ തന്നെ വിജയങ്ങളുടെ ഭാരത്തില്‍ മങ്ങിപ്പോയതിന് പിന്നില്‍ പ്രത്യയശാസ്ത്രപരമായ ഇടപെടലുകളും പ്രവര്‍ത്തിച്ചു. അതുവഴിയാണ് കാര്‍ഷിക സംസ്‌കാരവും അതില്‍നിന്ന് സ്വാഭാവികമായി ഉയര്‍ന്ന കൈത്തൊഴില്‍ വ്യവസായ സംരംഭങ്ങളും സംഘര്‍ഷഭരിതമായ സാമൂഹ്യവായനകളുടെ പശ്ചാത്തലത്തിലേക്ക് വഴിമാറിയത്; വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ പോലും പലപ്പോഴും രണാങ്കണങ്ങളായി ചിത്രീകരിക്കപ്പെട്ടത്.
ഗുരുദേവന്‍ വിഭാവനം ചെയ്ത അഷ്ടലക്ഷ്യങ്ങള്‍ സാമൂഹ്യശാരീരത്തിന്റെ പരസ്പരം ഇണക്കമാര്‍ന്ന ഘടകങ്ങളായിരുന്നുവെന്ന ബോധം ക്ഷയിച്ചതാണ് ഈ വ്യതിചലനത്തിന്റെ വ്യാപ്തി കൂടുതല്‍ ഗൗരവമേറിയതാക്കിയത്. അതിനാല്‍, ഇനിയുള്ള കാലഘട്ടത്തില്‍ ശിവഗിരി തീര്‍ത്ഥാടനം ഓര്‍മകളുടെ ആവര്‍ത്തനമല്ല; മറിച്ച് നാരായണഗുരു ആവശ്യപ്പെട്ട ആര്‍ജ്ജവത്തോടെയുള്ള നിലപാടുകളും ഇടപെടലുകളും തിരിച്ചെത്തിക്കുന്ന ഒരു സജീവ ആത്മീയസാമൂഹ്യ ദൗത്യമായി മാറേണ്ടതാണ്.
















