ദല്‍ഹിയിലെ കത്തീഡ്രല്‍ ഓഫ് റിഡംപ്ഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ക്രിസ്തുമസ് ശുശ്രൂഷകളില്‍ പങ്കെടുത്ത കൊല്ലം സ്വദേശിയും ദല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജ് മൂന്നാം വര്‍ഷ ബിഎ ഹിസ്റ്ററി (ഹോണേഴ്സ്) വിദ്യാര്‍ത്ഥിയുമായ ആല്‍വിന്‍ പ്രിന്റു ഗീവര്‍ഗീസ് പണിക്കര്‍ അനുഭവം പങ്കുവെയ്‌ക്കുന്നു. വേള്‍ഡ് കൗണ്‍സില്‍ ഫോര്‍ കംപാരറ്റീവ് തിയോളജി പ്രസിഡന്റ് കൂടിയാണ് ആല്‍വിന്‍.
”ഇന്ന് ഭൂമി സ്വര്‍ഗമായി മാറിയിരിക്കുന്നു; ദൈവം ഭൂമിയിലേക്കിറങ്ങി വന്നതിലൂടെ മനുഷ്യന്‍ സ്വര്‍ഗത്തോളം ഉയര്‍ത്തപ്പെട്ടിരിക്കുന്നു. ഇത് മാനവകുലത്തിനാകെ വേണ്ടിയുള്ള സമാധാനത്തിന്റെയും ഐക്യത്തിന്റെയും ഒരു സ്നേഹവിരുന്നാണ്”, പൗരസ്ത്യ സഭാപിതാവായ വിശ്വപ്രസിദ്ധനായ വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം ക്രിസ്തുമസിനെക്കുറിച്ച് നല്‍കിയ ഈ സന്ദേശം അന്വര്‍ത്ഥമാക്കുന്ന നിമിഷങ്ങള്‍ക്കാണ് ഈ ക്രിസ്തുമസ് പുലരിയില്‍ ദല്‍ഹിയിലെ കത്തീഡ്രല്‍ ഓഫ് റിഡംപ്ഷന്‍ സാക്ഷ്യം വഹിച്ചത്. ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തീഡ്രലിലെത്തി വിശ്വാസികള്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നപ്പോള്‍, അത് രാജ്യത്തിന്റെ സാംസ്‌കാരിക ഒരുമയുടെ വിളംബരമായി മാറി.
ഒരു പ്രത്യേക ക്ഷണിതാവെന്ന നിലയില്‍ പ്രധാനമന്ത്രിയോടൊപ്പം ശുശ്രൂഷകളില്‍ സംബന്ധിക്കാന്‍ സാധിച്ചത് ദൈവകൃപയുടെ മര്‍മങ്ങളെ തിരിച്ചറിയുന്ന അനുഭവമായിരുന്നു. ഉളവാക സ്തുതി ദൈവത്തിനു വാനില്‍, ധരണിയതില്‍ ശാന്തി, നല്ലൊരു ശരണം നരലോകര്‍ക്കും’ എന്ന ഓര്‍ത്തഡോക്സ് ആരാധനാക്രമത്തിലെ പ്രാര്‍ത്ഥനാ വരികളെ ഓര്‍മിപ്പിക്കുംവിധം സമാധാനം നിറഞ്ഞ അന്തരീക്ഷമായിരുന്നു ദേവാലയത്തില്‍. രാവിലെ എട്ടരയോടെ കത്തീഡ്രലിലെത്തിയ പ്രധാനമന്ത്രി ഏകദേശം അരമണിക്കൂറോളം ഭക്തിനിര്‍ഭരമായ ശുശ്രൂഷകളില്‍ പങ്കുചേര്‍ന്നു. സഭയുടെ ഗായകസംഘം ആലപിച്ച ഹിന്ദി കരോള്‍ ഗാനങ്ങള്‍ അദ്ദേഹം അതീവ താത്പര്യത്തോടെ ആസ്വദിച്ചു. ആ ഗാനങ്ങളിലെ ലയവും സന്ദേശവും അദ്ദേഹത്തെ ഏറെ സന്തോഷിപ്പിച്ചു എന്ന് അദ്ദേഹത്തിന്റെ ഭാവങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.
ദല്‍ഹി ബിഷപ്പ് റൈറ്റ് റവറന്റ് പോള്‍ സ്വരൂപും, സിഎന്‍ഐ മോഡറേറ്റര്‍ മോസ്റ്റ് റവറന്റ് പരിതോഷ് കാനിങ്ങും ചേര്‍ന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. സഭയുടെ സ്നേഹോപഹാരമായി വിശുദ്ധ ബൈബിളും കുരിശും ഇരുവരും ചേര്‍ന്ന് സമ്മാനിച്ചു. ഭാരതത്തെ പുരോഗതിയുടെ പാതയിലൂടെ നയിക്കാന്‍ അദ്ദേഹത്തിന് കൂടുതല്‍ കരുത്തും ജ്ഞാനവും ലഭിക്കട്ടെ എന്നും, അദ്ദേഹത്തിന്റെ ആരോഗ്യാഭിവൃദ്ധിക്കായും ചടങ്ങില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു.
ഇതാ സഹോദരന്മാര്‍ ഒത്തൊരുമിച്ച് വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവും ആകുന്നു! (സങ്കീര്‍ത്തനങ്ങള്‍ 133:1) ഈ തിരുവചനത്തെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു അവിടുത്തെ ജനപങ്കാളിത്തം. ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ മാത്രമല്ല, ഇതര മതസ്ഥരും ആഘോഷത്തില്‍ പങ്കുചേരാന്‍ എത്തിയിരുന്നു. വൈവിധ്യങ്ങള്‍ക്കിടയിലും സ്നേഹത്തിന്റെ തണലില്‍ ഏവരും ഒന്നിക്കുന്ന കാഴ്ചയായിരുന്നു അത്. ഒത്തുകൂടിയ എല്ലാവരെയും പ്രധാനമന്ത്രി നേരിട്ട് അഭിവാദ്യം ചെയ്തു. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പകര്‍ന്ന ഈ ക്രിസ്തുമസ് പുലരി, കത്തീഡ്രലില്‍ ഒത്തുകൂടിയ ഓരോരുത്തര്‍ക്കും മറക്കാനാവാത്ത ഓര്‍മയായി മാറി.











