ആലപ്പുഴ: ക്രിസ്തുമസ് ദിനത്തിൽ സ്ത്രീകളും കുട്ടികളും അടങ്ങിയ കരോൾ സംഘത്തിന് നേരെ അതിക്രൂരമായ ആക്രമണം അഴിച്ചുവിട്ട സിപിഎം യുവജന സംഘടന സഖാക്കൾ ആട്ടിൻതോലണിഞ്ഞ കപട മതേതരവാദികളാണ് തെളിയിക്കപ്പെട്ടിരിക്കുകയാണെന്ന് ബി.ജെ.പി നോവ് എൻ. ഹരി ആരോപിച്ചു. ആലപ്പുഴയിലെ ചാരുംമൂടാണ് കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ആക്രമണം അരങ്ങേറിയത്.
ക്രിസ്തു ദേവൻറെ തിരുപ്പിറവി ദിനത്തിൽ ശാന്തിയുടെ സന്ദേശവുമായി നടത്തിയ കരോൾ സംഘത്തെയാണ് സഖാക്കൾ ചവിട്ടിമെതിച്ചത്. കലിതുള്ളി പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി എത്തിയ സഖാക്കളെ കണ്ട് കരോൾ സംഘം ഞെട്ടിത്തെറിച്ചു. ഭയത്തോടെ ചിതറി ഓടി. ഇതിനിടയിൽ വീണു സ്ത്രീകൾക്കും കുട്ടികൾക്കും പരിക്കേറ്റു.
ഉത്തരേന്ത്യയിൽ ഉറക്കെ ശബ്ദിച്ചാൽ ന്യൂനപക്ഷ വേട്ടയാടൽ എന്ന് ആക്രോശിക്കുന്ന വിപ്ലവ സഖാക്കളാണ് ഈ അതിക്രമം നടത്തിയത്.
കുറ്റവാളികളായ ഡിവൈഎഫ്ഐ സഖാക്കളെ കാണിച്ചുകൊടുത്തിട്ടും കേസെടുക്കാൻ പോലീസ് തയ്യാറായിട്ടില്ല. അവരെ രക്ഷപ്പെടാൻ അനുവദിക്കുകയായിരുന്നു. സിപിഎം മന്ത്രിയുടെ നേതൃത്വത്തിലാണ് ഇവർക്ക് സംരക്ഷണം ഒരുക്കുന്നത്. സിപിഎം യുവജന സംഘടനയ്‌ക്ക് മതപരമായ ആഘോഷങ്ങളോടുള്ള സമീപനമാണ് ഇത് വ്യക്തമാക്കുന്നത്.
ഇത്തരത്തിലുള്ള സംഭവങ്ങൾ ഇനി ആവർത്തിച്ചാൽ സഖാക്കൾ ബിജെപിയുടെ രാഷ്‌ട്രീയ നിലപാടിന്റെ ചൂട് അറിയും. മതപരമായ ചടങ്ങുകൾ നിർഭയമായി നടത്താൻ സംസ്ഥാനത്ത് കഴിയുന്ന സാഹചര്യം സംജാതമാക്കണം. രാഷ്‌ട്രീയ സങ്കുചിതത്തേക്കാൾ വിശാലമായ രാജ്യ താൽപര്യത്തിന് വേണം ഇവിടെ മുൻതൂക്കം നൽകാൻ എന്ന് ചാരുംമൂട് നടന്ന പ്രതിഷേധ പ്രകടനവും തുടർന്ന് നടന്ന പൊതുയോഗവും ഉദ്ഘാടനം ചെയ്തുകൊണ്ട് എൻ ഹരി പറഞ്ഞു.
ചാരുംമൂട് മണ്ഡലം പ്രസിഡണ്ട് സഞ്ജു അധ്യക്ഷത വഹിച്ച യോഗത്തിൽ ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി അഡ്വ കെ കെ അനൂപ്, സംസ്ഥാന കൗൺസിൽ അംഗം മധു ചുനക്കര , ജില്ല ട്രഷറർ അനിൽ വള്ളിക്കുന്നം എന്നിവർ പ്രസംഗിച്ചു.മണ്ഡലം ഭാരവാഹികളായ സുരേഷ്, വിഷ്ണു, സനിൽ , സവിത സുധി , യുവമോർച്ച ജില്ല ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണൻ, രഞ്ജിത്ത് കരിമുളക്കൽ ,ജനപ്രതിനിധികളായ ആശ രതീഷ്, രമ്യ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.
















