തിരുവനന്തപുരം: ശബരിമല സ്വർണക്കടത്തിൽ ഡി. മണിയെ പ്രത്യേക സംഘം ഇന്ന് ചോദ്യം ചെയ്യും. ഡി. മണിയെന്ന് പ്രവാസി വ്യവസായി വെളിപ്പെടുത്തിയത് ദിണ്ടിഗൽ സ്വദേശി ബാലമുരുകനെയാണെന്ന് പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ള പഞ്ചലോഹ വിഗ്രഹങ്ങള്‍ അടക്കം അന്താരാഷ്ട്ര മാഫിയയുമായി ബന്ധമുള്ള സംഘം കടത്തിയെന്നാണ് വ്യവസായിയുടെ മൊഴി.
ഡി മണിക്ക് ഡയമണ്ട് മണിയെന്നും വിളിപ്പേരുണ്ട്. വർഷങ്ങളായി ഇയാൾ ചെന്നെ കേന്ദ്രീകരിച്ച് വജ്രവ്യാപാരം നടത്തി വരുന്നുണ്ട്. കഴിഞ്ഞ ദിവസം വജ്രവ്യാപാരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഓഫീസിൽ എസ്ഐടി സംഘം എത്തിയിരുന്നു. ഇവിടെ വെച്ച് ഡി മണിയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും സംഘം ശ്രമിച്ചെന്നും പ്രവാസി വ്യവസായി മൊഴി നൽകിയിട്ടുണ്ട്. കേരളം കേന്ദ്രീകരിച്ച് 1,000 കോടിയുടെ ഇടപാടാണ് ഇവർ ലക്ഷ്യമിട്ടത്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നിർണ്ണായക കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. എന്നാൽ ഇത് പൊളിഞ്ഞു പോകുകയായിരുന്നു.
പ്രവാസി വ്യവസായി കൈമാറിയ ഫോൺ നമ്പറിൽ നിന്നാണ് ഡി മണിയിലേക്ക് എസ്ഐടി എത്തിയത്. ഡി മണിക്ക് തമിഴ്നാട്ടിലെ രാഷ്‌ട്രീയ പാർട്ടിയുമായി ബന്ധമുണ്ട്. കൂടാതെ മനുഷ്യക്കടത്ത് കേസിലും ഉൾപ്പെട്ടിട്ടുണ്ട്. വിരുദനഗർ സ്വദേശി ശ്രീകൃഷ്ണൻ എന്നയാളാണ് വിഗ്രഹക്കടത്തിൽ ഇടനിലക്കാരമായി പ്രവർത്തിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇതിലെ സത്യാവസ്ഥ വ്യക്തമാകുന്നതിനാണ് ഇന്ന് ചോദ്യം ചെയ്യൽ.
അതേസമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹൈക്കോടതിയിലെ ഹർജിയിൽ കോടതി സർക്കാരിനോട് നിലപാട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുള്ള മറുപടിയും പ്രത്യേക സംഘം തയാറാക്കാൻ ആരംഭിച്ചു.
















