Categories: News

നെയ്‌മര്‍ വരും ലോകകപ്പിന്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

സാവോപോളോ: ലോകകപ്പ് ഫുട്ബോളില്‍ ബ്രസീലിനായി പന്ത് തട്ടാന്‍ താന്‍ ഉണ്ടാകുമെന്ന് സൂപ്പര്‍ താരം നെയ്‌മര്‍. ലോകകപ്പിന് മുന്നോടിയായി ശസ്ത്രക്രിയയ്‌ക്ക് വിധേയനാകുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു നെയ്‌മര്‍. ഇന്നലെ നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ബ്രസീലിയന്‍ ഫുട്ബോള്‍ അധികൃതര്‍ അറിയിച്ചു. ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസ് എഫ്സിയെ തരംതാഴ്‌ത്തല്‍ ഭീഷണിയില്‍ നിന്ന് രക്ഷിച്ചതിന് പിന്നാലെയാണ് നെയ്‌മര്‍ കാല്‍മുട്ടിന്റെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാവുകയാണെന്ന് വെളിപ്പെടുത്തിയത്. ദീര്‍ഘകാലമായി അദ്ദേഹം പരിക്കിന്റെ പിടിയിലായിരുന്നു. ഖത്തര്‍ ലോകകപ്പിനു ശേഷം ദേശീയ ടീമിനൊപ്പം അധികം കളിക്കാന്‍ നെയ്‌മറിനായിരുന്നില്ല.

2023 ഒക്ടോബറില്‍ ഉറുഗ്വേയ്‌ക്കെതിരായ മത്സരത്തിനിടെ ഗുരുതരമായ പരിക്കേറ്റതിന് ശേഷം നെയ്‌മര്‍ ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തില്‍ കളിച്ചിട്ടില്ല. ബ്രസീല്‍ ദേശീയ ടീം ഡോക്ടറായ റോഡ്രിഗോ ലാസ്മറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. പ്രതിഭാധനനായ നെയ്‌മര്‍, തന്റെ ജീവിതത്തില്‍ മറക്കാനാഗ്രഹിക്കുന്ന ടൂര്‍ണമെന്റാണ് ഖത്തര്‍ ലോകകപ്പെന്ന് പറഞ്ഞിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് വേഗത്തില്‍ തിരിച്ചുവരാനാകും. ലോകകപ്പില്‍ കളിക്കാനാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. അതിനായുള്ള ശ്രമങ്ങള്‍ എന്റെ ഭാഗത്തുനിന്നുണ്ടാകും. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിക്കുമെന്ന് കരുതുന്നു. ഇതെന്റെ അവസാന ലോകകപ്പാണ്. അത് നേടണം. – നെയ്‌മര്‍ ശസ്ത്രക്രിയയ്‌ക്ക് മുമ്പ് പറഞ്ഞു.

നിലവില്‍ 33 വയസ്സുള്ള നെയ്‌മര്‍, പുതിയ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിക്ക് കീഴില്‍ കളിക്കാനായി കാത്തിരിക്കുകയാണ്. ലോകകപ്പിനു ശേഷം മൂന്നു തവണ പരിക്കിനെത്തുടര്‍ന്ന് ടീമില്‍നിന്നു വിട്ടുനില്‍ക്കേണ്ടവന്നു. പരിക്കില്‍ നിന്ന് പൂര്‍ണ്ണമുക്തനായി ഫിറ്റ്‌നസ് വീണ്ടെടുത്തതിന് ശേഷം തന്റെ നിലവിലെ ക്ലബ്ബായ സാന്റോസിന് മികച്ച പ്രകടനവും നെയ്‌മര്‍ കാഴ്ചവെച്ചിരുന്നു. എന്നാല്‍, അവിടെവച്ച് വീണ്ടും പരിക്കേല്‍ക്കുകയായിരുന്നു. ഇടംകാലിനായിരുന്നു പരിക്ക്. കളിക്കാന്‍ പാടില്ലെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം അവഗണിച്ചാണ് സാന്റോസിന് വേണ്ടി വീണ്ടും പന്തുതട്ടിയത്. ഇത് ,സാന്റോസിന് ഗുണമാവുകയും ചെയ്തു. അവസാന നാല് കളിയില്‍ ഹാട്രിക് ഉള്‍പ്പെടെ അഞ്ച് ഗോളടിച്ച നെയ്‌മറുടെ മികവില്‍ സാന്റോസ് 12ാം സ്ഥാനത്ത് അവസാനിപ്പിച്ചു. 20 ടീമുകളുള്ള ലീഗില്‍ അവസാന നാല് സ്ഥാനക്കാര്‍ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്‌ത്തപ്പെടുമായിരുന്നു. അവിടെനിന്ന് ടീമിനെ കരകയറ്റിയതിനെത്തുടര്‍ന്ന് ആരാധകരും ടീം മാനേജ്മെന്റും നെയ്‌മര്‍ക്ക് നന്ദി പറഞ്ഞു. ഇതിനിടെ, കാല്‍മുട്ട് ശരിയാകുന്നില്ലെങ്കില്‍ തന്റെ കാല്‍മുട്ട് എടുത്തുകൊള്ളാന്‍ പറഞ്ഞ് ആരാധകനെത്തിയത് കൗതുകമായി.

 

Recent Posts