ധാക്ക: ഒസ്മാൻ ഹാദിയുടെ കൊലപാതകത്തെത്തുടർന്ന് ബംഗ്ലാദേശിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ് തിങ്കളാഴ്ച യുഎസിന്റെ ഇന്ത്യൻ അംബാസഡറും ദക്ഷിണ, മധ്യേഷ്യകൾക്കായുള്ള പ്രത്യേക ദൂതനുമായ സെർജിയോ ഗോറുമായി സംസാരിച്ചു. ഫോൺ കോളിനിടെ തിരഞ്ഞെടുപ്പുകളോടുള്ള തന്റെ പ്രതിബദ്ധത യൂനുസ് ആവർത്തിച്ചു പറഞ്ഞതായിട്ടാണ് വിവരം. അടുത്ത വർഷം ഫെബ്രുവരി 12 ന് അവ കൃത്യസമയത്ത് നടക്കുമെന്ന് യൂനുസ് പറഞ്ഞു. ഏകാധിപത്യ സർക്കാരിനെ എടുത്തുകളഞ്ഞ ശേഷം വോട്ടവകാശം തിരിച്ചുപിടിക്കാൻ രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് യൂനുസ് പറഞ്ഞു. ഇടക്കാല സർക്കാർ നീതിയുക്തവും സമാധാനപരവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്നും യൂനുസ് ഊന്നിപ്പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബംഗ്ലാദേശിൽ തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം 7:30 ഓടെയാണ് യൂനുസും സെർജിയോ ഗോറും തമ്മിലുള്ള സംഭാഷണം നടന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ ഒരു പോസ്റ്റിൽ യൂനുസ് സംഭാഷണത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ചു. ബംഗ്ലാദേശും അമേരിക്കയും തമ്മിലുള്ള വ്യാപാര, താരിഫ് ചർച്ചകൾ, വരാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പുകൾ, രാജ്യത്തിന്റെ ജനാധിപത്യ പരിവർത്തനം, ഒസ്മാൻ ഹാദിയുടെ കൊലപാതകം എന്നിവ ഉൾപ്പെടുന്ന വിഷയങ്ങൾ അര മണിക്കൂർ നീണ്ട ഫോൺ കോളിൽ ഉൾപ്പെട്ടിരുന്നെന്ന് യൂനുസ് പറഞ്ഞു.
പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും അവരുടെ അനുയായികളും ബംഗ്ലാദേശിൽ അസ്ഥിരത വളർത്തുന്നുവെന്ന് യൂനുസ് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ ഹസീനയുടെ അനുയായികൾ ദശലക്ഷക്കണക്കിന് ഡോളർ ചെലവഴിക്കുന്നുണ്ടെന്നും അതേസമയം അവരുടെ ഒളിച്ചോടിയ നേതാവ് വിദേശത്ത് നിന്ന് അക്രമത്തിന് പ്രേരിപ്പിക്കുന്നുണ്ടെന്നും യൂനുസ് ഗോറിനോട് പറഞ്ഞു. തടസ്സപ്പെടുത്താനുള്ള ഏതൊരു ശ്രമത്തെയും നേരിടാൻ ഇടക്കാല ഭരണകൂടം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
നീതിയുക്തമായ തിരഞ്ഞെടുപ്പ് ഉറപ്പ്
തെരഞ്ഞെടുപ്പിന് ഏകദേശം 50 ദിവസമുണ്ട്. സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ ഒരു തിരഞ്ഞെടുപ്പ് നടത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അത് അവിസ്മരണീയമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നു മുഖ്യ ഉപദേഷ്ടാവ് യൂനസ് ഗോറിനോട് പറഞ്ഞു. സമീപകാല വ്യാപാര ചർച്ചകളിൽ യൂനസിന്റെ നേതൃത്വത്തെ ഗോർ പ്രശംസിച്ചു.
ഉസ്മാൻ ഹാദിയുടെ മരണത്തെത്തുടർന്ന് ബംഗ്ലാദേശ് കടുത്ത സംഘർഷം നേരിടുന്ന സമയത്താണ് യൂനുസ് യുഎസ് പ്രതിനിധിയുമായി സംഭാഷണം നടത്തുന്നത്. ഡിസംബർ 12 ന് ഇൻക്വിലാബ് മഞ്ച് വക്താവ് ഉസ്മാൻ ഹാദിക്ക് വെടിയേറ്റത്. തുടർന്ന് ഡിസംബർ 16 വ്യാഴാഴ്ച സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ ഹാദി മരിച്ചു. ഹാദിയുടെ മരണത്തെത്തുടർന്ന് നിരവധി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അതിൽ നിരവധി മാധ്യമ സ്ഥാപനങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി. ചിറ്റഗോങ്ങിലെ ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷണറുടെ വീടിന് നേരെയും കല്ലെറിഞ്ഞു.
















