അച്ചന്‍കോവില്‍ ശാസ്താ ക്ഷേത്രത്തെക്കുറിച്ച് നിരവധി അത്ഭുത കഥകള്‍ നിലനില്‍ക്കുന്നുണ്ട്. അതില്‍ ഒന്നാണ് ഇന്നും ഇവിടെ നടന്നുകൊണ്ടിരിക്കുന്ന വിഷചികിത്സാ സമ്പ്രദായം. പാമ്പുകടിയേറ്റ് ഇവിടെ എത്തിയാല്‍ എത്ര ഉഗ്രവിഷബാധയേറ്റവരായാലും രക്ഷപ്പെടും എന്നതാണ് അനുഭവം .ഇതിന് രാപ്പകല്‍ ഭേദമില്ല. അവിവാഹിതനായ ധര്‍മ്മശാസ്താവിനെക്കുറിച്ച് മാത്രമാണ് പുറം ലോകം അറിയുന്നതെങ്കില്‍, പൂര്‍ണ്ണ-പുഷ്‌ക്കല സമേതനായാണ് അയ്യപ്പന്‍ ഇവിടെ കുടികൊള്ളുന്നത്.
ക്ഷേത്ര മതില്‍ക്കെട്ടിനുള്ളിലെ കിണറ്റില്‍ നിന്ന് ശേഖരിക്കുന്ന ശുദ്ധജലം മന്ത്രോച്ചാരണത്തോടെ മണികണ്ഠ വിഗ്രഹത്തില്‍ അഭിഷേകം ചെയ്തു കഴിയുമ്പോള്‍ ഈ തീര്‍ത്ഥജലം അപാര ശക്തിവിശേഷമുള്ള സിദ്ധൗഷധമായി മാറും. പാമ്പിന്‍ വിഷബാധയേല്‍ക്കുന്നവര്‍ക്ക് ഈ അഭിഷേക തീര്‍ത്ഥം നല്‍കിയാല്‍ സുഖം പ്രാപിക്കുമെന്ന് അച്ചന്‍കോവില്‍ നിവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. വിഷബാധയേറ്റ രോഗിയെ ഏത് സമയത്ത് ക്ഷേത്ര സന്നിധിയില്‍ കൊണ്ടു വന്നാലും നേരം നോക്കാതെ മേല്‍ശാന്തി കുളി കഴിഞ്ഞ് ശ്രീകോവില്‍ തുറന്ന് പ്രതിഷ്ഠാ പീഠത്തില്‍ സൂക്ഷിച്ചിട്ടുള്ള അഭിഷേക തീര്‍ത്ഥവും വിശേഷാല്‍ പൂജക്കു ശേഷം ഭഗവാന്റെ വലതുകരത്തില്‍ വച്ചിട്ടുള്ള ചന്ദനവും കൊടുത്തു കൊള്ളണമെന്നാണ് അനുശാസനം. ഇത് ഇന്നും പാലിച്ചുപോരുന്നു. ഭിഷഗ്വര ദേവനായ ധന്വന്തരീമൂര്‍ത്തിയുടെ സാന്നിധ്യം കലിയുഗവരദനില്‍ സന്നിവേശിച്ചതിന്റെ പ്രത്യക്ഷ സാക്ഷ്യമാണ് ഇതെന്നാണ് വിശ്വാസം. ദിവസവും പുലര്‍ച്ചെ നടത്തുന്ന അഭിഷേകത്തിന്റെ തീര്‍ത്ഥവും ചന്ദനവും അടുത്ത ദിവസത്തെ അനുഷ്ഠാന സമയം വരെയും ദേവന് സമീപത്തെ പീഠത്തില്‍ സൂക്ഷിച്ചിരിക്കും. ഈ മഹാതിശയ വൈദ്യ ശുശ്രൂഷയിലൂടെ സുഖം പ്രാപിച്ചവര്‍ അച്ചന്‍കോവില്‍ മേഖലയില്‍ നിരവധിയാണ്. വനനടുവിലെ ക്ഷേത്രമായതിനാല്‍ വിഷചികിത്സയ്‌ക്ക് എത്തുന്നവരെ നോക്കുന്നതിനും പ്രസാദം നല്‍കുവാനും പ്രധാന പൂജാരിമാരായ രണ്ടു പേര്‍ എപ്പോഴും ഇവിടെ തന്നെ ഉണ്ടായിരിക്കണമെന്നാണ് നിയമം. ക്ഷേത്ര കിണറ്റില്‍ ‘നീലക്കൊടുവേലി’ എന്ന ഔഷധസസ്യം ഉള്ളതായും ഇവിടെ അയ്യപ്പന്‍ സാക്ഷാല്‍ ധന്വന്തര മൂര്‍ത്തിയായി വാഴുന്നതായും കരുതിപ്പോരുന്നു.











