India

ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ടിലും തുര്‍ക്കിയുടെ ഡ്രോണുകളെ തകര്‍ക്കാന്‍ ഇന്ത്യയുടെ ചുണക്കുട്ടന്മാര്‍ റെഡിയാണ്….

ആയുധനിര്‍മ്മാണശേഷിയിലും ഡ്രോണ്‍ നിര്‍മ്മാണശേഷിയിലും സൂപ്പര്‍ പവറായി അറിയപ്പെട്ട റെസപ് തയ്യിപ് എര്‍ദോഗാന്‍റെ തുര്‍ക്കിയെ ലോകത്തിന്‍റെ മുന്‍പില് നാണംകെടുത്തുകയായിരുന്നു ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ആയുധനിര്‍മ്മാണശേഷിയിലും ഡ്രോണ്‍ നിര്‍മ്മാണശേഷിയിലും സൂപ്പര്‍ പവറായി അറിയപ്പെട്ട റെസപ് തയ്യിപ് എര്‍ദോഗാന്റെ തുര്‍ക്കിയെ ലോകത്തിന്റെ മുന്‍പില് നാണംകെടുത്തുകയായിരുന്നു ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ. പാകിസ്ഥാന് വേണ്ടി ഇന്ത്യയിലെ 15 നഗരങ്ങള്‍ തകര്‍ത്തു തരിപ്പണമാക്കുക എന്ന ലക്ഷ്യത്തോടെ പറന്നെത്തിയ എല്ലാ തുര്‍ക്കി ഡ്രോണുകളെയും ഇന്ത്യ തകര്‍ത്തിട്ടിരുന്നു. ഇതോടെ പാകിസ്ഥാന് മുന്‍പില്‍ എര്‍ദോഗാന്റെ യുദ്ധവീരന് മുഖം നഷ്ടമായി.

തുർക്കിയുടെ ബെയ് രക്തർ ടിബി-2, ബൈക്കര്‍ യിഹ 3 എന്നീ ഡ്രോണുകളെ ഇന്ത്യ പരാജയപ്പെടുത്തിയ രീതി തുർക്കിയുടെ ഡ്രോൺ സാങ്കേതികവിദ്യ ദുര്‍ബലമാണെന്ന് ലോകത്തിന്റെ മുന്‍പില്‍ വിളിച്ചുപറയുകയായിരുന്നു.

ഇന്ത്യയുടെ ആകാശ്,വ്യോമപ്രതിരോധ സംവിധാനവും ഡിആര്‍ഡിഒ വികസിപ്പിച്ച ആന്‍റി ഡ്രോണ്‍ ഡി4 സംവിധാനവുമാണ് തുർക്കിയുടെ ഡ്രോണുകളെ അടിച്ചിട്ടത്. 1980ല്‍ വികസിപ്പിച്ചതാണ് ആകാശ്. ഡിആര്‍ഡിഒ, ഭാരത് ഡൈനാമിക്സ്, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് എന്നിവ ചേര്‍ന്ന് സംയുക്തമായി വികസിപ്പിച്ചെടുത്തവയാണ് ഇവ. ഒരു മീഡിയം റേഞ്ചുള്ള ഭൂമിയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കുന്ന പ്രതിരോധ മിസൈല്‍ സംവിധാനമാണ് ആകാശ്. ശത്രുവിന്റെ ഡ്രോണുകള്‍, വിമാനങ്ങള്‍, മിസൈലുകള്‍ എന്നിവയില്‍ നിന്നും ഇന്ത്യയുടെ ആക്രമണസാധ്യതയുള്ള ഇടങ്ങളെ സംരക്ഷിയ്‌ക്കുകയാണ് ആകാശിന്റെ ദൗത്യം. 4.5 കിലോമീറ്റര്‍ മുതല്‍ 25 കിലോമീറ്റര്‍ വരെ ദൂരത്തില്‍ ആകാശ് മിസൈലുകള്‍ സഞ്ചരിക്കും. ഇതിന്റെ തത്സമയ മള്‍ട്ടി സെന്‍സര്‍ ഡേറ്റ പ്രോസസിംഗ് അനുസരിച്ച് പാഞ്ഞുവരുന്ന ശത്രു ഡ്രോണുകളെ എത്രയെണ്ണത്തിന്റെ വേണമെങ്കിലും ഒരേ സമയം അടിച്ചിടാന്‍ ആകാശിന് സാധിക്കും. 12 ഡ്രോണുകളെ വരെ ഒരേ സമയം അടിച്ചിടാനും 64 ഡ്രോണുകളെ നിരീക്ഷിക്കാനും ആകാശിന് കഴിയും. ആകാശിന്റെ പ്രശസ്തി വിദേശരാജ്യങ്ങളില്‍ പ്രചരിക്കുകയാണ്. 2022ല്‍ ഇന്ത്യ അര്‍മേനിയയ്‌ക്ക് 15 അകാശ് മിസൈല്‍ സംവിധാനം നല്‍കിയത് 6000 കോടി രൂപയ്‌ക്കാണ്.

തുര്‍ക്കി ഡ്രോണായ ബെയ് രക്തർ ടിബി-2നെ അടിച്ചിട്ട മറ്റൊരു സംവിധാനം ഇന്ത്യയുടെ ആന്‍റി ഡ്രോണ്‍ സംവിധാനമായ ഡി4 സംവിധാനമാണ്. നാല് ഡികള്‍ ആണ് ഇതിന്റെ സവിശേഷത. ഡ്രോണുകളെ ആദ്യം ഡിറ്റക്ട് (തിരിച്ചറിയുക) ചെയ്യും. പിന്നീട് ഡിറ്റര്‍ (തടയുക) ചെയ്യും. പിന്നീടാണ് ഡിസ്ട്രോയ് (നശിപ്പിക്കുക) ചെയ്യുക. ഡിആര്‍ഡിഒ വികസിപ്പിച്ച ഈ ആന്‍റി ഡ്രോണ്‍ ഡി4 സംവിധാനം നിര്‍മ്മിക്കുന്ന ഭാരത് ഡൈനാമിക്സ് ആണ്. ഡ്രോണുകളുടെ ഫ്രീക്വന്‍സി തിരിച്ചറിഞ്ഞ് അതിനെ നിര്‍വ്വീര്യമാക്കുന്ന ജാമിംഗ് സംവിധാനം ഇതില്‍ ഉണ്ട്. ലേസര്‍ നയിക്കുന്ന എനര്‍ജി ആയുധങ്ങള്‍ ഡ്രോണുകളുടെ ചില ഭാഗങ്ങളെ ഉരുക്കിക്കളയുന്നതോടെ ഡ്രോണ്‍ നിലംപൊത്തും.

തുർക്കി അവരുടെ ബെയ് രക്തർ ടിബി-2, ഉള്‍പ്പെടെയുള്ള ഡ്രോണുകള്‍ ഉക്രെയ്‌നും അസർബൈജാനും വിറ്റിട്ടുണ്ട്. ഇന്ത്യയുടെ അയൽ രാജ്യങ്ങളായ മാലിദ്വീപ്, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവ ഈ ബെയ്‌രക്തർ ടിബി-2 ഡ്രോൺ വാങ്ങിയിട്ടുണ്ട്. എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഈ രാജ്യങ്ങള്‍ക്കെല്ലാം ബെയ് രക്തർ ടിബി-2 എന്ന ഡ്രോണില്‍ വിശ്വാസം നഷ്ടമായി. ഇത് തുര്‍ക്കിയുടെ കോടികളുടെ ബിസിനസിനെ ബാധിക്കും. പകരം ഇന്ത്യയുടെ ആകാശ് മിസൈല്‍ സംവിധാനവും ആന്‍റിഡ്രോണ്‍ ഡി4 സംവിധാനവും വാങ്ങാന്‍ നിരവധി രാജ്യങ്ങള്‍ മുന്നോട്ട് വരുന്നുണ്ട്.എന്തായാലും ഇനി ഒരു ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ടാം ഭാഗം ഉണ്ടായാലും എര്‍ദോഗാന്‍ ഒരു കാര്യം ഓര്‍മ്മിക്കുക- ഇന്ത്യയുടെ കയ്യില്‍ ആകാശും ആന്‍റി ഡ്രോണ്‍ ഡി4ഉം. റെഡിയാണ്.

Recent Posts