പാലക്കാട്: കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന എലപ്പുള്ളിയില്‍ മദ്യനിര്‍മാണ കമ്പനിക്ക് നല്‍കിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കിയത് സംസ്ഥാന സര്‍ക്കാരിനും പ്രത്യേകിച്ച് മന്ത്രി എം.ബി. രാജേഷിനുമേറ്റ വന്‍ തിരിച്ചടി. ബ്രൂവറിക്ക് വേണ്ടി വാര്‍ത്താസമ്മേളനം ഉള്‍പ്പെടെ നടത്തി വാ തോരാതെ വാദിച്ചത് മന്ത്രി രാജേഷായിരുന്നു. ബ്രൂവറിക്കെതിരെ നടക്കുന്നത് അനാവശ്യ വിവാദങ്ങളാണെന്നായിരുന്നു മന്ത്രി പറഞ്ഞത്. മദ്യനിര്‍മാണ കമ്പനിയായ ഒയാസിസിന്റെ വക്താവിനെപ്പോലെയാണ് മന്ത്രി സംസാരിച്ചിരുന്നത്.
അപവാദം പ്രചരിപ്പിച്ചാല്‍ നാടിന് ഗുണമുള്ള കാര്യത്തില്‍ നിന്ന് പിന്‍തിരിയില്ലെന്ന് ഉള്‍പ്പെടെ മന്ത്രി പറഞ്ഞിരുന്നു. മദ്യക്കമ്പനി ഭൂഗര്‍ഭജലം ഉപയോഗിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും മന്ത്രി വാദിച്ചിരുന്നു. മാത്രമല്ല, അഹല്യ കാമ്പസിലെ മഴവെള്ള സംഭരണികള്‍ രാജേഷ് സന്ദര്‍ശിച്ചു. മദ്യ നിര്‍മാണ മഴവെള്ള സംഭരണി നിര്‍മിക്കുമെന്ന് പറഞ്ഞതിനെ പരിഹരിസിച്ചവര്‍ അഹല്യയില്‍ വന്ന് പരിശോധിക്കണമെന്ന് പറഞ്ഞ് വെല്ലുവിളിച്ചിരുന്നു. ബ്രൂവറിക്കെതിരെ സ്പെഷല്‍ ഗ്രാമസഭ ചേര്‍ന്ന് പ്രമേയം പാസാക്കിയ എലപ്പുള്ളി പഞ്ചായത്ത് ഭരണസമിതിയെയും പഞ്ചായത്ത് പ്രസിഡന്റിനെയും മന്ത്രി പരിഹസിച്ചു. പഞ്ചായത്ത് പരമാധികാര റിപ്പബ്ലിക്കല്ലെന്നാണ് പറഞ്ഞത്.
ഹൈക്കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്നാണ് മന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. സര്‍ക്കാര്‍ നിലപാട് കോടതി ശരിവെച്ചെന്ന് ഉത്തരവ് വായിച്ച് മന്ത്രി വിശദീകരിച്ചു.
ബ്രൂവറിക്ക് വെള്ളം കൊടുക്കുന്നതിന് വാട്ടര്‍ അതോറിറ്റി അനുമതി നല്‍കിയിരുന്നുവെന്നും അതുവെച്ചാണ് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്നും മന്ത്രി പറഞ്ഞു. പിന്നീട് വാട്ടര്‍ അതോറ്റി ആ നിലപാടില്‍ നിന്ന് പിന്നോക്കം പോയി. ഇക്കാര്യം ചൂണ്ടിക്കാട്ടി സത്യവാങ്മൂലവും നല്‍കി. സര്‍ക്കാര്‍ തെറ്റുചെയ്തതായി കോടതി പറഞ്ഞിട്ടില്ല. ബ്രൂവറി കഞ്ചിക്കോട് വ്യവസായ മേഖലയോട് ചേര്‍ന്നാണ് എന്നായിരുന്നു വാദം. അത് അഞ്ച് കിലോമീറ്റര്‍ മാറി എലപ്പുള്ളി പഞ്ചായത്തിലാണ് എന്ന് കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവിലെ വിധി പുതിയ അപേക്ഷകള്‍ പരിഗണിക്കുന്നതിന് തടസമല്ലെന്ന് കോടതി പറഞ്ഞിട്ടുണ്ട്. പുതിയ അപേക്ഷകള്‍ പരിഗണിക്കുന്നതിനെ കോടതി വിലക്കിയിട്ടില്ലെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.
















