ലോകത്ത് മഡഗാസ്കർ ദ്വീപ് സമൂഹങ്ങളോടു ചേർന്നു മാത്രം കാണപ്പെടുന്ന ഒരു ജീവി. പൂർണ വളർച്ചയെത്തിയാൽ ഏകദേശം ഒന്നരക്കിലോ മാത്രമേ വരൂ ഇതിന്റെ ഭാരം. പക്ഷേ ഒരു മുഴുവൻ ഗ്രാമത്തെ തന്നെ ഒഴിപ്പിക്കാനുള്ള ശേഷിയുണ്ട് അയ് അയ് ലെമൂർ എന്ന ഈ ജീവിക്ക്. മാത്രവുമല്ല, മഡഗാസ്കറിലെ വീടുകളിലേക്കു മരണത്തെ ക്ഷണിച്ചു കൊണ്ടുവരുന്നത് ഈ ജീവിയാണ്. ഇതിനെ കാണുന്നതാകട്ടെ ദുഃശ്ശകുനവും. ഇത്രയും കാര്യങ്ങൾ പോരേ അയ് അയിനെ കണ്ടമാത്രയിൽ തല്ലിക്കൊല്ലുന്നതിന്. അതുതന്നെയാണു മഡഗാസ്കറിൽ സംഭവിക്കുന്നതും.
പൂജയും മറ്റും നടത്തിയാൽ അയ് അയുടെ ശാപം മാറ്റാമെന്നാണ് ഒരു കൂട്ടർ വിശ്വസിക്കുന്നത്. എന്നാൽ ഇതിനെ കണ്ടാൽ ഗ്രാമം തന്നെ ഒഴിഞ്ഞു പോകണമെന്ന് വേറൊരു കൂട്ടർ. ഓരോ ദിവസവും രാത്രി ഗ്രാമങ്ങളിലെ വീടുകളിലേക്ക് എത്തിനോക്കുന്നതാണ് ഇതിന്റെ ‘പണി’യെന്നു വിശ്വസിക്കുന്നവരുമേറെ. കൈവിരലുകളിൽ നടുവിലത്തേതിനു നീളം കൂടുതലാണ്. അത് ഉറങ്ങുന്ന മനുഷ്യന്റെ ഹൃദയത്തിലേക്കിറക്കി ചോര കുടിക്കുമെന്നു വിശ്വസിക്കുന്നവരും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലുണ്ടെന്നതാണു സത്യം.
മനുഷ്യരെക്കണ്ടാൽ ഓടിപ്പോകാതെ കണ്ണുതുറിച്ചു നോക്കി നിൽക്കുന്ന തരം ജീവിയാണിത്. ഇതുതന്നെയാണ് ഇവയ്‌ക്കു തിരിച്ചടിയായതും. കാഴ്ചയിൽ വല്ലാത്തൊരു രൂപവും തുറിച്ച നോട്ടവും നീണ്ട വിരലുമെല്ലാമായതോടെ അന്ധവിശ്വാസം അയ് അയ്‌ക്കു ചുറ്റും കൂടുകൂട്ടി. മഡഗാസ്കറിന്റെ വടക്കൻ ഭാഗങ്ങളിലുള്ളവർ ഈ ശാപത്തിൽ നിന്നു രക്ഷപ്പെടാൻ ഒരു വഴിയും കണ്ടെത്തിയിട്ടുണ്ട്. അയ് അയിനെ തല്ലിക്കൊന്ന് ഒരു കമ്പിൽ തൂക്കി വീടിനു മുന്നിൽ വയ്‌ക്കണം. അതോടെ ഗ്രാമത്തിന്റെ തന്നെ ശാപം ഒഴിഞ്ഞു പോകും.
സത്യത്തിൽ അയ് അയ് നീണ്ട വിരലുകൾ ഉപയോഗിക്കുന്നത് അതിന്റെ ഭക്ഷണം തേടാനാണ്. മരങ്ങളിലെ പ്രാണികളുടെയും മറ്റും ലാർവകളാണ് പ്രധാന ഭക്ഷണം. രാത്രികളിൽ തന്റെ നീളൻ വിരൽ കൊണ്ട് ഇവ മരത്തടികളിൽ തട്ടും. പൊള്ളയായ ഭാഗം കണ്ടെത്തി അതിലേക്ക് വിരലിറക്കും, ലഭിക്കുന്ന ലാർവകളെ തിന്നുകയും ചെയ്യും.











