ന്യൂദല്‍ഹി: രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളിയും ബിജെപി മുന്‍ എംപിയുമായ രാം വിലാസ് വേദാന്തി (67) അന്തരിച്ചു. മധ്യപ്രദേശിലെ രേവയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ഞായറാഴ്ച രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തത്തില്‍ ഗുരുതരമായ അണുബാധ (സെപ്റ്റിസീമിയ) ഉണ്ടായിരുന്നതായും ഇത് ശരീരത്തിലാകെ വ്യാപിച്ചിരുന്നതായും ആശുപത്രി സൂപ്രണ്ട് ഡോ. അക്ഷയ് ശ്രീവാസ്തവ വ്യക്തമാക്കി. അണുബാധയെത്തുടര്‍ന്ന് രക്തസമ്മര്‍ദം ക്രമാതീതമായി താഴുകയും വൃക്കകളുടെ പ്രവര്‍ത്തനം നിലയ്‌ക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച രാത്രിയോടെ ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച രാവിലെയോടെ മരണം സ്ഥിരീകരിച്ചു.
ശ്രീരാമ ജന്മഭൂമി ട്രസ്റ്റിന്റെ എക്സിക്യൂട്ടീവ് പ്രസിഡന്റായിരുന്ന വേദാന്തി, അയോധ്യ പ്രക്ഷോഭത്തിലെ തീപ്പൊരി നേതാക്കളില്‍ ഒരാളായിരുന്നു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ്, മച്ഛ്‌ലിഷഹര്‍ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് ലോക്സഭയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
വേദാന്തിയുടെ നിര്യാണത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു. വേദാന്തിയുടെ വിയോഗം ഒരു യുഗത്തിന്റെ അന്ത്യമാണെന്ന് യോഗി കുറിച്ചു. ധര്‍മം, സമൂഹം, രാഷ്‌ട്രം എന്നിവയുടെ സേവനത്തിനായി സമര്‍പ്പിച്ച അദ്ദേഹത്തിന്റെ ത്യാഗപൂര്‍ണമായ ജീവിതം ഏവര്‍ക്കും പ്രചോദനമാണെന്നും യോഗി ആദിത്യനാഥ് അനുസ്മരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ നേതാക്കളും അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി.











