കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ സംശയകരമെന്ന് വിചാരണ കോടതി. കേസിലെ വിധി പ്രസ്താവത്തില്‍ ആണ് കോടതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ളത് അതീവ രഹസ്യമായ ബന്ധവും കൂടിക്കാഴ്ചകളും ആണ് എന്ന് പ്രോസിക്യൂഷന്‍ പറയുന്നു.
ദിലീപിനെ കാണാൻ എത്തിയത് സിനിമയുടെ ചർച്ചക്ക് വേണ്ടിയെന്ന് മൊഴി നൽകിയ ബാലചന്ദ്ര കുമാർ, പിന്നീട് അത് ഗൃഹപ്രവേശത്തിനെന്ന് തിരുത്തിയെന്ന് കോടതി പറഞ്ഞു. ഗൃഹ പ്രവേശനച്ചടങ്ങ് നടന്നതിന് തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും നിരീക്ഷണം.
ദിലീപുമായുള്ള എല്ലാ കൂടിക്കാഴ്ചകളും പൾസർ സുനി വെളിപ്പെടുത്തിയിരുന്നു. എന്നാൽ 26.12.2016 നടന്ന മീറ്റിംഗിനെ കുറിച്ച് ഒരിടത്തും പൾസർ സുനി പറഞ്ഞിട്ടില്ല. ബാലചന്ദ്രൻ കുമാർ മാത്രമാണ് അത്തരമൊരു കാര്യം പറഞ്ഞിട്ടുള്ളത്. ഇത് സംശയകരമാണെന്നാണ് കോടതി നിരീക്ഷണം.
ദിലീപിനെ കാണാൻ എത്തിയത് സിനിമയുടെ ചർച്ചക്ക് വേണ്ടി എന്നാണ് ബാലചന്ദ്രകുമാർ പറഞ്ഞത്. എന്നാൽ കോടതിയിൽ എത്തിയപ്പോൾ ഗൃഹപ്രവേശത്തിന് എത്തിയത് എന്നാക്കി. അങ്ങനെയൊരു ഗൃഹപ്രവേശനം നടന്നതിന്റെ ഒരു തെളിവും അന്വേഷണ സംഘത്തിന് ഹാജരാക്കാൻ ആയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.
പൾസർ സുനിയും -ദിലീപും തമ്മിൽ അതീവ രഹസ്യ സ്വഭാവത്തിലുള്ള ബന്ധമെന്ന് അന്വേഷണ സംഘം തന്നെ പറയുന്നു. അങ്ങനെ ഒരു സാഹചര്യത്തിൽ ബാലചന്ദ്ര കുമാറിന്റെ മുന്നിൽ എങ്ങനയാണ് ദിലീപ് പൾസറിന് ഒപ്പം നിൽക്കുകയെന്നും കോടതി ചോദിച്ചു.
ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന് പിന്നിൽ ബി. സന്ധ്യയാണെന്നാണ് ദിലീപിന്റെ വാദമെന്നും കോടതി പറഞ്ഞു. സന്ധ്യയുടെ വിരമിക്കലിന് ശേഷം വിധി വരണമെന്ന നിർബന്ധ ബുദ്ധിയാണ് കാരണം. വിചാരണ നീട്ടികൊണ്ട് പോകുകയായിരുന്നു ലക്ഷ്യമെന്നുമാണ് വാദം.
















