കൊൽക്കത്ത: ഫുട്‌ബോൾ ലോകത്തെ രാജാവ് ലയണൽ മെസ്സി കൊൽക്കത്തയിൽ ആരാധകർക്ക് മുഖം കാണിച്ചു. നാളെയാണ് മെസ്സി ഭാരതത്തിലെത്തുന്നത്. അതിനു മുൻപാണ് ഈ ‘മുഖം’ കാണിക്കൽ.
നാളെ, ഡിസംബർ 13 ന് ആരംഭിക്കുന്ന മൂന്ന് ദിവസത്തെ പര്യടനത്തിനായി ഇതിഹാസ ഫുട്‌ബോൾ താരം ലയണൽ മെസ്സി ഭാരതം സന്ദർശിക്കും. അർദ്ധരാത്രിക്ക് ശേഷം അദ്ദേഹം കൊൽക്കത്തയിലെത്തുകയും രാവിലെ നിരവധി സ്‌പോൺസർ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും 11:15 ന് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ എത്തുകയും ചെയ്യും. തുടർന്ന് അദ്ദേഹം ബംഗാൾ സന്തോഷ് ട്രോഫി ടീമിനെ അഭിനന്ദിക്കുകയും മുഖ്യമന്ത്രി മമത ബാനർജിയെയും കായിക ഇതിഹാസങ്ങളായ സൗരവ് ഗാംഗുലി, ലിയാൻഡർ പേസ് എന്നിവരെയും കാണും. നടൻ ഷാരൂഖ് ഖാനും മറ്റ് നിരവധി സെലിബ്രിറ്റികളും മന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മോഹൻ ബഗാനും ഡയമണ്ട് ഹാർബർ എഫ്സിയും തമ്മിലുള്ള സൗഹൃദ ഫുട്‌ബോൾ മത്സരവും മെസ്സിയും സഹതാരങ്ങളായ ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും പങ്കെടുക്കുന്ന ഒരു സംഗീത ഷോയും സംഘടിപ്പിച്ചിട്ടുണ്ട്.
വിമാനത്താവളത്തിലേക്ക് മടങ്ങുമ്പോൾ, 2022 ലോകകപ്പ് ജേതാവായ ക്യാപ്റ്റൻ, ലേക്ക് ടൗണിൽ തന്റെ 70 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്യും. ഇത് കൊൽക്കത്തയിലെ ബിഗ് ബെൻ, ഡീഗോ മറഡോണ പ്രതിമ എന്നിവയ്‌ക്ക് സമീപമാണ്.
ഈ പ്രതിമയുടെ നിർമ്മാണ ഘട്ടത്തിലെ വിവിധ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ടെങ്കിലും മെസ്സിപ്രതിമ ‘മുഖംകാണിക്കുന്നത്’ ഇതാദ്യമായാണ്.
ഈ രൂപത്തിൽ പ്രതിമയുടെ ആദ്യ ദൃശ്യം പുറത്തുവന്നംതോടെ വൻ പ്രചാരമാണ് അതിന് കിട്ടിക്കൊണ്ടിരിക്കുന്നത്. ലോകകപ്പ് പിടിച്ചുകൊണ്ട് മുഖത്ത് പുഞ്ചിരി വിടർത്തി നിൽക്കുന്നതായാണ് പ്രതിമ.












