രണ്ട് ഘട്ടങ്ങളായി നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നെങ്കിലും സിപിഎം പതിവുപോലെ അധികാരത്തിന്റെ ബലത്തില്‍ പലയിടങ്ങളിലും അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും, ക്രമക്കേടുകള്‍ നടത്തുകയും ചെയ്തു. തിരുവനന്തപുരം ജില്ലയില്‍ ചിലയിടങ്ങളില്‍ അന്തിമ വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിനാല്‍ പലര്‍ക്കും വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. കരട് വോട്ടര്‍ പട്ടികയില്‍ ഇവരുടെ പേരുണ്ടായിരുന്നു. തലസ്ഥാന ജില്ലയില്‍ വ്യാപകമായ തോതില്‍ കള്ളവോട്ടുകളും സിപിഎം ചെയ്തതായി കണ്ടെത്തി. പട്ടികയില്‍ പേരുള്ളവര്‍ ബൂത്തിലെത്തിയപ്പോള്‍ അവരുടെ വോട്ട് മറ്റാരോ ചെയ്തതറിഞ്ഞ് മടങ്ങി പോകേണ്ടിവന്നു. സിപിഎമ്മാണ് ഇതിനു പിന്നിലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പരാജയ ഭീതികൊണ്ടാണ് സിപിഎമ്മുകാര്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുകള്‍ നടത്തിയതും, കള്ളവോട്ടുകള്‍ ചെയ്തതും.
ആദ്യഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞ രാത്രിയില്‍ ചങ്ങനാശേരിയില്‍ സിപിഎമ്മുകാര്‍ ആസൂത്രിതമായി അക്രമം അഴിച്ചുവിട്ടു. ബിജെപിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ കടന്നുകയറി മൂന്ന് ആര്‍എസ്എസ് -ബിജെപി നേതാക്കളെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീട്ടിലെത്തിയാണ് പ്രവര്‍ത്തകരെ ഇരുമ്പു വടികൊണ്ട് ആക്രമിക്കുകയും, വീടുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തത്. വിവരമറിഞ്ഞെത്തിയ ആര്‍എസ്എസ് ജില്ലാ പ്രൗഢ പ്രമുഖ് ശ്രീകുമാറിനെ വടിവാള്‍ കൊണ്ട് തലയ്‌ക്ക് വെട്ടി. ഗുരുതര പരിക്കുകളോടെ ശ്രീകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രി വി.എന്‍. വാസവന്റെ പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെട്ട സംഘമാണ് അക്രമം നടത്തിയത്. യാതൊരു പ്രകോപനവുമില്ലാതെ പരാജയഭീതി മുന്നില്‍കണ്ടാണ് സിപിഎമ്മുകാര്‍ സംഘടിച്ചെത്തി അക്രമങ്ങള്‍ നടത്തിയത്. വിവരമറിയിച്ചിട്ടും വൈകി മാത്രം സ്ഥലത്തെത്തി അക്രമികളെ സഹായിക്കുന്ന തരത്തിലാണ് പോലീസ് പെരുമാറിയത്.
കണ്ണൂര്‍ ജില്ലയിലും വോട്ടെടുപ്പിനിടെ വിവിധയിടങ്ങളില്‍ സിപിഎമ്മുകാര്‍ അക്രമം നടത്തി. ചെങ്ങളായി പഞ്ചായത്തില്‍ വോട്ടെടുപ്പിനിടെ സിപിഎമ്മുകാര്‍ ഭീഷണിയുമായെത്തി. ചില സ്ഥാനാര്‍ഥികള്‍ക്കും സിപിഎമ്മുകാരുടെ മര്‍ദ്ദനമേറ്റു. കണ്ണൂരിലെ മലപ്പട്ടം പഞ്ചായത്തില്‍ തെരഞ്ഞെടുപ്പിന് വളരെ മുന്‍പു തന്നെ സിപിഎം സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എതിര്‍ സ്ഥാനാര്‍ത്ഥികളെ മത്സരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. പാര്‍ട്ടി ഗ്രാമമായ മലപ്പട്ടത്ത് ഇതിനുമുമ്പും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. മറ്റ് പാര്‍ട്ടിക്കാരെ ഇവിടെ പ്രവര്‍ത്തിക്കാന്‍ പോലും സിപിഎം അനുവദിക്കാറില്ല.
2020 ല്‍ കോവിഡ് മഹാമാരിയുടെ കാലത്താണ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്. എന്നിട്ടുപോലും പോളിങ് ശതമാനം ഇത്തവണത്തേക്കാള്‍ ഉയര്‍ന്നതായിരുന്നു. പോളിങ് ശതമാനം കുറഞ്ഞതില്‍ സിപിഎമ്മും എല്‍ഡിഎഫും ആശങ്കയിലാണ്. സാധാരണ ജനങ്ങള്‍ക്ക് സര്‍ക്കാരിനോട് കടുത്ത എതിര്‍പ്പാണ്. അഴിമതിയിലും ലൈംഗിക കുറ്റകൃത്യങ്ങളിലും കോണ്‍ഗ്രസുമായി സിപിഎം നടത്തുന്ന ഒത്തുകളിയില്‍ പാര്‍ട്ടിക്കാര്‍ പോലും കടുത്ത അമര്‍ഷത്തിലാണ്. ഇവരില്‍ പലരും വോട്ട് ചെയ്യാന്‍ എത്തിയില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.
ബിജെപിയുടെ വികസന രാഷ്‌ട്രീയമാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമായത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പിന്തുണയോടെ പത്തുവര്‍ഷത്തിനിടെ കേരളത്തില്‍ വികസനം കൊണ്ടുവരാനുള്ള അവസരങ്ങളെല്ലാം പിണറായി സര്‍ക്കാര്‍ നഷ്ടപ്പെടുത്തി എന്ന വികാരം ജനങ്ങള്‍ക്കുണ്ട്. ഈ വികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ശബരിമല ക്ഷേത്രത്തില്‍ സ്വര്‍ണ്ണക്കൊള്ള നടത്തിയ പ്രമുഖ സിപിഎം നേതാക്കള്‍ ജയിലിലായിരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് നടന്നതെന്ന പ്രത്യേകതയുമുണ്ട്. ഇക്കാര്യത്തില്‍ സിപിഎമ്മും സര്‍ക്കാരും പ്രതിക്കൂട്ടിലാണ്. തീര്‍ച്ചയായും ഇത് തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണയിക്കും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഫലം മാസങ്ങള്‍ക്കുള്ളില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിനേയും സ്വാധീനിക്കും. ഇതാണ് സിപിഎമ്മിനെയും എല്‍ഡിഎഫിനെയും ആശങ്കപ്പെടുത്തുന്നത്.
















