ന്യൂദൽഹി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ജനുവരി 27 വരെ ഭൂമിയുടെ തത്‌സ്ഥിതി തുടരാൻ ജസ്റ്റീസുമാരായ മനോജ് മിശ്ര. ഉജ്ജൽ ഭുയാൻ എന്നിവരുടെ വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിലെ മറ്റ് ഭാഗങ്ങള്‍ക്ക് സ്റ്റേ ബാധകം അല്ല.
വഖഫ് ഭൂമിയല്ലെന്ന ഉത്തരവിനെതിരെ എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ ഫയല്‍ ചെയ്യാത്തതെന്നും സുപ്രീം കോടതി ചോദിച്ചു. അതേസമയം മുനമ്പം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ ജുഡീഷ്യല്‍ കമ്മീഷന് പ്രവര്‍ത്തനം തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ച സുപ്രീംകോടതി ജനുവരി 27ന് ആരംഭിക്കുന്ന ആഴ്ച വിശദമായ വാദം കേള്‍ക്കാനും തീരുമാനിച്ചു.
ഹൈക്കോടതി ഉത്തരവിനെതിരെ കേരള വഖഫ് സംരക്ഷണ വേദി സമർപ്പിച്ച പ്രത്യേകാനുമതി ഹർജിയിൽ നോട്ടീസ് പുറപ്പെടുവിച്ചുകൊണ്ടാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അധികാരപരിധി മറികടന്നാണ് ഹൈക്കോടതി വിഷയം പരിഗണിച്ചതെന്ന് കേസ് പരിഗണിക്കുന്നതിനിടയിൽ ബെഞ്ച് നിരീക്ഷിച്ചു. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാരായിരുന്നു അപ്പീൽ നൽകേണ്ടിയിരുന്നതെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു.
വഖഫ് വസ്തുക്കളുടെ രേഖയും സാധുതയും സംബന്ധിച്ച പ്രശ്നങ്ങൾ വഖഫ് ട്രൈബ്യൂണലിന്റെ പരിധിയിൽ മാത്രമാണ് വരുന്നതെന്നും അതിനാൽ വിഷയത്തിൽ ഇടപെടുന്നതിന് ഹൈക്കോടതിക്ക് തെറ്റുപറ്റി എന്നുമാണ് ഹർജിക്കാർ വാദിച്ചത്.
















