വാഷിങ്ടണ്‍: ഭാരതം സന്ദര്‍ശിച്ച റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാറില്‍ ഒന്നിച്ചു സഞ്ചരിക്കുന്ന ചിത്രത്തെക്കുറിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം സിഡ്‌നി കാംലാഗര്‍ ഡോവ് പറഞ്ഞു, ആയിരം വാക്കുകളെക്കാള്‍ മൂല്യമുണ്ട് ആ ചിത്രത്തിന്. ഇന്തോ- പസഫിക് മേഖലയിലെ സഹകരണത്തിന്റെ പശ്ചാത്തലത്തില്‍ ഭാരതവും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന ബന്ധം എന്ന വിഷയത്തില്‍ യുഎസ് കോണ്‍ഗ്രസിലെ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കാലിഫോര്‍ണിയയില്‍ നിന്നുള്ള ഡെമോക്രാറ്റിക് അംഗം സിഡ്‌നി കാംലാഗര്‍ ഡോവ്.
ഭാരതവുമായുള്ള ബന്ധത്തെ തകര്‍ത്തതിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ചാണ് സിഡ്‌നി സംസാരിച്ചത്. ഭാരതവും പാകിസ്ഥാനും ഉള്‍പ്പെടെ എട്ട് യുദ്ധങ്ങള്‍ നിര്‍ത്തിയതിന് ആവര്‍ത്തിച്ച് നൊബേല്‍ ആവശ്യപ്പെടുന്നത് പരിഹാസ്യമാണ്. അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയെ മറുപക്ഷത്തെത്തിച്ചിട്ട് സമാധാനത്തിന്റെ നൊബേല്‍ സമ്മാനം നിങ്ങള്‍ക്കു ലഭിക്കില്ലെന്ന് സിഡ്‌നി ട്രംപിനെ പരിഹസിച്ചു. ഭാരതം റഷ്യയോട് കൂടുതല്‍ അടുക്കുന്നുവെന്ന് ഓര്‍മിപ്പിച്ചാണ് ദല്‍ഹിയിലെ പുടിന്‍- മോദി കാര്‍ ഫോട്ടോ കോണ്‍ഗ്രസില്‍ പ്രദര്‍ശിപ്പിച്ച് സിഡ്‌നി സംസാരിച്ചത്. ദല്‍ഹി വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ച മോദി തന്റെ കാറില്‍ പുടിനെ ഔദ്യോഗിക വസതിയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ചിത്രമായിരുന്നു അത്. ചിത്രം ആഗോള മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്.
ബന്ധം മെച്ചപ്പെടുത്താല്‍ അതിവേഗത്തില്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ഭാരതത്തെ നഷ്ടപ്പെടുത്തിയ പ്രസിഡന്റ് എന്നാവും അമേരിക്ക നിങ്ങളെ ഓര്‍ക്കുകയെന്ന് ട്രംപിനെ സിഡ്‌നി ഓര്‍മിപ്പിച്ചു. നമ്മുടെ മുഖം വെറുക്കാന്‍ നമ്മുടെ തന്നെ മൂക്കു മുറിക്കുന്നതുപോലെ മാത്രമേ ഭാരതത്തോടുള്ള ട്രംപിന്റെ നയങ്ങളെ വിശേഷിപ്പിക്കാന്‍ കഴിയൂവെന്നും ഡോവ് പറഞ്ഞു.
















