തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ വഞ്ചിയൂരിൽ സംഘർഷം. വഞ്ചിയൂര്‍ ലൈബ്രറിക്ക് സമീപത്തെ ബൂത്തില്‍ സിപിഎം കള്ളവോട്ട് ചെയ്തത് ബിജെപി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെയാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കമായത്. വാക്കുതര്‍ക്കത്തിനിടെ വനിതാ പ്രവര്‍ത്തകയെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചു. ഇതോടെ സംഭവത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ടാണ് ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.
ബൂത്ത് ഒന്നില്‍ കള്ളവോട്ട് നടന്നെന്നാണ് ആരോപണം. ട്രാന്‍സ്ജെന്‍ഡേഴ്‌സ് ഉള്‍പ്പെടെ കള്ളവോട്ട് ചെയ്‌തെന്നാണ് ഇവരുടെ പേരുള്‍പ്പെടെ ഉയര്‍ത്തി ബിജെപി ഉന്നയിക്കുന്ന ആക്ഷേപം. ഇവരില്‍ ചിലര്‍ക്ക് കുന്നുകുഴി വാര്‍ഡില്‍ വോട്ട് ഉണ്ടെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്. സംഘര്‍ഷാവസ്ഥ രൂക്ഷമായതോടെ കൂടുതല്‍ പോലീസ് സ്ഥലത്ത് എത്തി. മര്‍ദനമേറ്റ സ്ത്രീയ്‌ക്കൊപ്പം ബിജെപി സ്ഥാനാര്‍ഥിയുള്‍പ്പെടെ നിലയുറപ്പിച്ചു. പ്രതിഷേധവുമായി സിപിഎം പ്രവര്‍ത്തകരും വഞ്ചിയൂര്‍ ജംഗ്ഷനില്‍ നിലയുറപ്പിച്ചിട്ടുണ്ട്.
റീ പോളിംഗ് വേണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. സിപിഎമ്മിന് അനുകൂലമായി വോട്ടർ പട്ടികയില്‍ നിന്നും ആളുകളെ കൂട്ടത്തോടെ വെട്ടിമാറ്റിയെന്നും ചേര്‍ത്തെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങൾ നേരത്തെ തന്നെ വഞ്ചിയൂരില്‍ നിന്ന് വന്നിരുന്നു. വഞ്ചിയൂരില്‍ താമസിക്കാത്ത ആളുകളെ പുറത്തുനിന്ന് കൊണ്ടുവന്ന് വോട്ടേര്‍സ് ലിസ്റ്റില്‍ ചേർത്തിരുന്നു. പോളിങ് ഉദ്യോഗസ്ഥർക്ക് ഇതില്‍ പങ്കുണ്ട് എന്നാണ് ബിജെപി ആരോപിക്കുന്നത്. എന്നാല്‍ സിപിഎം ഈ ആരോപണം തള്ളിയിട്ടുണ്ട്.
















