ന്യൂദൽഹി: തെരഞ്ഞെടുപ്പ് തോല്‍വിയെച്ചൊല്ലിയുള്ള കലഹത്തിന്റെ യുദ്ധക്കളമായോ ഗര്‍വിന്റെ പ്രകടനവേദിയായോ പാര്‍ലമെന്റിനെ മാറ്റരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. “നാടകം കളിക്കാൻ ആഗ്രഹിക്കുന്ന ആർക്കും അത് ചെയ്യാം. ഇവിടെ നാടകമല്ല, അവതരണമാണ് വേണ്ടത്… മുദ്രാവാക്യങ്ങൾക്കല്ല, നയങ്ങൾക്കാണ് ഊന്നൽ നൽകേണ്ടത്,” പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ആദ്യമായി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരോ ചെറുപ്പക്കാരോ ആയ എംപിമാർ വളരെ അസ്വസ്ഥരും അസന്തുഷ്ടരുമാണ്. അവർക്ക് കഴിവ് തെളിയിക്കാൻ അവസരം നൽകുന്നില്ല. അവരുടെ മണ്ഡലത്തിലെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാൻ അവർക്ക് അവസരം നൽകുന്നില്ല. ആദ്യമായി എംപിമാരായ ഈ യുവ എംപിമാർക്ക് നാം അവസരങ്ങൾ നൽകണം. അവരുടെ അനുഭവങ്ങളിൽ നിന്ന് നമ്മുടെ സഭ പ്രയോജനപ്പെടണം. ഈ പുതിയ തലമുറയുടെ അനുഭവങ്ങളിൽ നിന്ന് രാജ്യത്തിന് സഭയിലൂടെ പ്രയോജനം ലഭിക്കും, അതിനാൽ, ഈ കാര്യങ്ങൾ ഗൗരവമായി എടുക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു,” പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ബിഹാര്‍ തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയം ഇപ്പോഴും ചില പാര്‍ട്ടികള്‍ക്ക് ദഹിച്ചിട്ടില്ലെന്നും അതിന്റെ അനന്തരഫലം പ്രകടിപ്പിക്കാനുള്ള വേദിയായി പാര്‍ലമെന്റ് മാറില്ലെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിലെ പ്രകടനത്തിനുള്ള നുറുങ്ങുവിദ്യകള്‍ പ്രതിപക്ഷത്തിന് പറഞ്ഞുകൊടുക്കാന്‍ താന്‍ തയ്യറാണ്. ശീതകാലസമ്മേളനത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷം തടസ്സപ്പെടുത്തരുതെന്നും മോദി ആവശ്യപ്പെട്ടു.
ബിഹാര്‍ തിരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിങ് ശതമാനവും സ്ത്രീകളുടെ പങ്കാളിത്തവും പ്രതീക്ഷയുണ്ടാക്കുന്നതാണെന്നും മോദി പറഞ്ഞു. ലോകം ഇതിനെ ഏറെ ശ്രദ്ധയോടെയാണ് നോക്കിക്കാണുന്നത്. ജനാധിപത്യത്തിന് ഫലം നല്‍കാന്‍ കഴിയുമെന്ന് ഇന്ത്യ തെളിയിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















