തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് അഭിഭാഷകന്റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു. രാഹുൽ നേരിട്ടെത്തിയാണ് വക്കാലത്ത് ഒപ്പിട്ടതെന്ന് അഭിഭാഷകൻ വ്യക്തമാക്കി. ഇന്നലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് എത്തിയത്.
മുൻകൂർ ജാമ്യ ഹർജി നൽകാനായാണ് രാഹുൽ തലസ്ഥാനത്തെത്തിയത്. ജാമ്യ ഹർജി ഡിസംബർ മൂന്നിനു പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. പോലീസ് കേസെടുത്തതിന് പിന്നാലെ രാഹുൽ ഒളിവിലാണ്. രാഹുലിനെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ലുക്കൗട്ട് നോട്ടീസും സർക്കുലറുംപുറത്തുവിട്ടു.
തിരുവനന്തപുരത്ത് എത്തിയ ശേഷം രാഹുൽ പിന്നീട് എങ്ങോട്ടാണ് പോയതെന്ന കാര്യത്തിലടക്കം അന്വേഷണം നടക്കുന്നുണ്ട്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് അന്വേഷിക്കുന്നത്. നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഇന്നലെ യുവതിയുടെ രഹസ്യ മൊഴിയെടുത്തിരുന്നു.
ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്നതടക്കം 7 വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്.
















