തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തുടക്കം മുതൽ ഞങ്ങൾ മുന്നോട്ടു വച്ച വാദങ്ങൾ ശരിയായിരുന്നു എന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരിമലയിലെ സ്വർണ്ണക്കൊള്ള വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്നും, അതിന്റെ തുടക്കം കോൺഗ്രസ് ഭരണകാലത്തും ആണെന്നായിരുന്നു ഞങ്ങളുടെ കൃത്യമായ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
സോണിയാ ഗാന്ധിയ്‌ക്കൊപ്പമുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫോട്ടോകൾ ഇതിന് പിന്നിലെ കോൺഗ്രസ്-സിപിഎം അവിശുദ്ധ ബന്ധത്തിന്റെ ആഴവും യാഥാർത്ഥ്യവുമാണ് തുറന്നു കാട്ടുന്നത്. ലക്ഷക്കണക്കിന് ഹിന്ദു വിശ്വാസികൾ നീതി ആവശ്യപ്പെട്ട് രംഗത്തെത്തിയപ്പോഴും കോൺഗ്രസ് നിശബ്ദത പാലിച്ചതിന്റെ കാരണങ്ങളും ഇപ്പോൾ വ്യക്തമാവുകയാണ്.
ബിജെപി പ്രവർത്തകരുടെയും ഹിന്ദു വിശ്വാസികളുടെയും നിരന്തരമായ പ്രതിഷേധങ്ങൾ ഇല്ലായിരുന്നു എങ്കിൽ, ഇൻഡി സഖ്യ പങ്കാളികൾ എന്നേ ഈ കേസ് കുഴിച്ചു മൂടുമായിരുന്നു. കേരളത്തിൽ രാഷ്‌ട്രീയപരമായി വിരുദ്ധപക്ഷത്തെന്ന് നടിക്കുന്ന സിപിഎമ്മും കോൺഗ്രസും യഥാർത്ഥത്തിൽ കുറ്റകൃത്യങ്ങളിൽ പങ്കാളികളാണ്.
ഒരു കാര്യം കൂടി വ്യക്തമാക്കാം: പോറ്റി വെറുമൊരു ചെറിയ കണ്ണി മാത്രമാണ്. ‘ഇൻഡി’ സഖ്യ ശൃംഖലയിലെ കൂടുതൽ വമ്പന്മാർക്ക് ഇതിൽ വ്യക്തമായ പങ്കുണ്ട്.
കേന്ദ്ര ഏജൻസികളുടെ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണത്തിലൂടെ മാത്രമേ നീതി ഉറപ്പാക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും സാധിക്കൂവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
















