കൊച്ചി: മുനമ്പത്തെ ജനങ്ങള്‍ക്ക് കരമടയ്‌ക്കാന്‍ ഹൈക്കോടതിഅനുമതി നല്‍കുമ്പോള്‍ ഭൂമിക്കായുള്ള പോരാട്ടത്തില്‍ അത് നിര്‍ണായകം. പ്രക്ഷോഭത്തിന് എന്നും താങ്ങും തണലുമായി ഒപ്പം നിന്നത് ബിജെപിയും എന്‍ഡിഎ ഘടകകക്ഷികളുമായിരുന്നു.
410 ദിവസത്തെ മുനമ്പം ജനതയുടെ പ്രക്ഷോഭം വിജയത്തിലേക്ക് നീങ്ങുകയാണ്. സ്വന്തം ഭൂമിയില്‍ അവര്‍ക്ക് യാതൊരു അവകാശവുമില്ല എന്ന വഖഫ് ബോര്‍ഡ് നിലപാടിനെതിരെയാണ് അറുനൂറോളം കുടുംബങ്ങള്‍ സമരം ആരംഭിച്ചത്. ഭൂമി തങ്ങളുടേതാണെന്ന് വഖഫ് ബോര്‍ഡിന്റെ പ്രഖ്യാപനം വന്നതോടെ വില്ലേജ് ഓഫീസുകളില്‍ കരം സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചു. ഇടപെടാന്‍ സര്‍ക്കാര്‍ തയാറായില്ല. ഇടത് വലത് മുന്നണികള്‍ സംഘടിത വോട്ട് ബാങ്കിനായി സമരത്തിന് പിന്തുണ നല്‍കിയില്ല. സ്ഥലം എംപിയായ ഹൈബി ഈഡന്‍ സമരത്തെ വഞ്ചിക്കുന്ന നിലപാടാണ് കൈകൊണ്ടത്.
കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാര്‍ വഖഫ് നിയമം ഭേദഗതി ചെയ്തതോടെയാണ് മുനമ്പം പ്രശ്‌നം ദേശീയ ശ്രദ്ധയാകര്‍ഷിച്ചത്. ബിജെപിയുടെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മുനമ്പം സന്ദര്‍ശിച്ച് സമരത്തിന് പിന്തുണ നല്‍കിയിരുന്നു. വഖഫ് നിയമം പാസാക്കിയതിനുശേഷം കേന്ദ്രമന്ത്രി കിരണ്‍ റിജിജു മുനമ്പം സന്ദര്‍ശിച്ച് നിയമം എങ്ങനെ ഗുണകരമാകുമെന്ന് ജനങ്ങളോട് വിശദീകരിച്ചിരുന്നു.
കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും മുനമ്പം സന്ദര്‍ശിക്കുകയും ഓരോ ഘട്ടത്തിലും സഹായവും പിന്തുണയും നല്‍കി. മുനമ്പം പ്രശ്‌നം പരിഹരിക്കുന്നതിന് പകരമായി കമ്മിഷനെ നിയമിച്ച് പ്രശ്‌നം സങ്കീര്‍ണമാക്കുവാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി വിധി വന്നിട്ടും ഭൂമിക്ക് കരം അടയ്‌ക്കാനുള്ള യാതൊരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നില്ല. വഖഫ് ബോര്‍ഡിന് ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ അവസരം സൃഷ്ടിക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്. ഇപ്പോള്‍ കോടതി വിധിയിലൂടെ മുനമ്പം ജനതയ്‌ക്ക് കരം അടയ്‌ക്കാനുള്ള അനുമതി ലഭിക്കുമ്പോള്‍ മുനമ്പം ജനതയ്‌ക്കൊപ്പം പ്രക്ഷോഭത്തിനൊപ്പം നിന്ന ബിജെപിയുടെ നിലപാടും അംഗീകാരം നേടുകയാണ്.
















