ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശി ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തില്‍ നിന്ന് മുതിര്‍ന്ന സംഗീതജ്ഞരെ ഒഴിവാക്കിയതില്‍ വലിയ പ്രതിഷേധമുയരുന്നു. ചേര്‍ത്തല രംഗനാഥ ശര്‍മയെയും കൊല്ലം ജി.എസ്. ബാലമുരളിയെയും സംഗീതോത്സവത്തില്‍ നിന്ന് ദേവസ്വം ഒഴിവാക്കിയതിലാണ് പ്രതിഷേധം. മൂന്ന് പതിറ്റാണ്ടിലേറെയായി സംഗീതോത്സവത്തില്‍ കച്ചേരി അവതരിപ്പിക്കുന്നവരാണ് ഇരുവരും.
രംഗനാഥ ശര്‍മ്മയ്‌ക്ക് പകരം നവംബര്‍ 29ന് കച്ചേരി അവതരിപ്പിക്കാന്‍ കെ.എസ്. വിഷ്ണു ദേവിനോട് ദേവസ്വം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹവും പിന്മാറി. രംഗനാഥ ശര്‍മയെ ഒഴിവാക്കിയാണ് തന്നെ കച്ചേരിക്ക് ക്ഷണിച്ചതെന്ന് ആദ്യം അറിയില്ലായിരുന്നുവെന്നും അത്തരമൊരു സാഹചര്യത്തില്‍ കച്ചേരി അവതരിപ്പിക്കാന്‍ താല്പര്യമില്ലെന്നും വിഷ്ണുദേവ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ചെമ്പൈ സംഗീതോത്സവത്തില്‍ പാടാനുള്ള ക്ഷണം ആദ്യം ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്. എന്നാല്‍ രംഗനാഥ ശര്‍മയെ പോലെ ആചാര്യസ്ഥാനത്തുള്ള സംഗീതജ്ഞരോട് സ്വീകരിക്കേണ്ട പെരുമാറ്റ രീതി ഇതല്ല. ഗുരു സ്ഥാനീയരായ സംഗീതജ്ഞരോട് ഇത്തരം നിലപാട് സ്വീകരിക്കുന്നതിനാല്‍ 29-ന് നടക്കേണ്ട കച്ചേരിയില്‍ നിന്ന് പിന്മാറുകയാണ് വിഷ്ണുദേവ് കുറിച്ചു. സംഗീതാസ്വാദകരോട് മാപ്പു ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയ്‌ക്ക് താല്പര്യമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

ഗുരുവായൂര്‍ ദേവസ്വം എല്ലാ വര്‍ഷവും നല്‍കിവരാറുള്ള ഗുരുവായൂരപ്പന്‍ ചെമ്പൈ സംഗീത പുരസ്‌കാരം നിര്‍ണയിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മുതിര്‍ന്ന സംഗീതജ്ഞരെ ഒഴിവാക്കാന്‍ കാരണം. ദേവസ്വത്തിന് താല്പര്യമുള്ള ഇടതുപക്ഷക്കാരനായ സംഗീതജ്ഞന് പുരസ്‌കാരം നല്‍കണമെന്ന് ബോര്‍ഡ് നിര്‍ദേശിച്ചുവെങ്കിലും രംഗനാഥ ശര്‍മ ഉള്‍പ്പെടെ ജൂറി അംഗീകരിച്ചില്ല. പാല്‍ക്കുളങ്ങര അംബിക ദേവിക്കാണ് ജൂറി പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്. ഇതില്‍ ക്ഷുഭിതരായാണ് ദേവസ്വം ജൂറി അംഗങ്ങളായ മുതിര്‍ന്ന സംഗീതജ്ഞരെ സംഗീതോത്സവത്തില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചത്. കച്ചേരിയില്‍ നിന്നും പഞ്ചരത്‌ന കീര്‍ത്തനാലാപനത്തില്‍ നിന്നും രംഗനാഥ ശര്‍മയെയും ബാലമുരളിയേയും ഒഴിവാക്കി. സീനിയര്‍ വയലിനിസ്റ്റ് നെടുമങ്ങാട് ശിവാനന്ദനെയും ദേവസ്വം അവഗണിച്ചതായി പരാതി ഉയര്‍ന്നു. നിരവധി കലാകാരന്മാര്‍ ചെമ്പൈ സംഗീതോത്സവത്തില്‍ നിന്ന് ഇക്കുറി വിട്ടുനില്‍ക്കുകയാണ്.















