മഞ്ഞിളംകാലം തൂവുന്നതും കുഞ്ഞിളംകാറ്റ് മൂളുന്നതും ഓങ്കാരമാകുന്ന കാലം, ശരണഘോഷങ്ങളും സ്മരണാഘോഷങ്ങളും സ്വാമിയില്‍ ലയംകൊള്ളുന്ന നേരം, മനം കൊണ്ട് മലയളന്ന് കയറിച്ചെന്ന് മലമുകളില്‍ മനസ്സര്‍പ്പിക്കുന്ന മണ്ഡലവ്രതകാലം. മനസ്സും വപുസ്സും ഒന്നാകുന്ന, ദേഹിയും ദേഹവും ഭിന്നമല്ലാതാകുന്ന വേള. പൂജയും പൂജാരിയും പൂജകനും പൂജാ ദ്രവ്യവും പൂജ്യനും സ്വാമിയാകുന്ന അദ്വൈതാമൃതാനന്ദാവസ്ഥ, ശബരിമല തീര്‍ത്ഥാടന മണ്ഡലകാലം പിറക്കുന്നു. ‘കര്‍പ്പൂരാഴി’ എന്ന പേരില്‍ 2021-ലെ മണ്ഡലവ്രത കാലത്ത് രചിച്ച ‘കൃഷ്ണകിരീടവും കര്‍പ്പൂരാഴിയും’ എന്ന കവിതാ സമാഹാരത്തിലെ 41 ശബരീശ കീര്‍ത്തന ശ്ലോകങ്ങള്‍, അവയുടെ പശ്ചാത്തലമറിഞ്ഞ് വായിക്കാം, ചെറു വ്യാഖ്യാനത്തോടെ:
മണ്ഡലം – 1
”ഞാനും നീയുമൊഴിഞ്ഞ്, സര്‍വവുമൊരേ-
തത്ത്വത്തിലൊന്നിച്ചതില്‍-
നാനാത്വത്തെയുമേകമാക്കിയഖിലം
ചിത്താക്കി, വിത്താക്കിയും
നാടൊന്നായിമുഴക്കുമീ ശരണമന്ത്രത്തിന്റെ
സത്തായിനി-
സ്സ്വാമീനാദമുയര്‍ന്നലിഞ്ഞു നിറവേകട്ടേ
ദിവംരാത്രികള്‍”
(ഇനി രാപകലുകള്‍ ശരണ മന്ത്രഘോഷമാണ്, സ്വാമീനാദമാണ് നാടെങ്ങും. അതിന്റെ നിറവില്‍ ശരണ തത്ത്വത്തില്‍ ഞാനും നീയുമെന്ന ചിന്തയില്ലാതെ സര്‍വരും ഒന്നായി, നാനാത്വങ്ങളെ ഏകത്വത്തില്‍ ഉള്‍ക്കൊള്ളിച്ച് സത്തിനെ, വിത്താക്കി, വിത്തമാക്കി, ചിത്താക്കി മാറ്റുന്ന ദിനരാത്രങ്ങള്‍ ആവട്ടെ ഇനിയുള്ളത്.)
















