തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഉള്ളൂര്‍ വാര്‍ഡില്‍ നിന്നും സിപിഎം റിബലായി മത്സരിക്കുന്ന ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫ് കെ ശ്രീകണ്ഠനെതിരെ ആരോപണവുമായി മറ്റോരു മുന്‍ ബ്യൂറോ ചീഫ് എം രഘു.
2005 മുതല്‍ 2019 വരെ ദേശാഭിമാനിയില്‍ ഒന്നിച്ച് ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും തനിക്കുശേഷമാണ് ശ്രീകണ്ഠന്‍ ബ്യുറോചീഫ് ആയതെന്നും പറഞ്ഞുകൊണ്ടെഴുതിയ ഫേസ് ബുക്ക് പോസ്റ്റില്‍ സഹപ്രവര്‍ത്തകനായിരുന്ന സഖാവിനെതിരെ ആക്ഷേപങ്ങളാണ് ഉയര്‍ത്തുന്നത്.
ശ്രീകണ്ഠന്‍ അസഹിഷ്ണുതയുടെ ആള്‍രൂപവും വര്‍ഗീയവും ജാതീയവുമായ തീവ്ര വികാരം ഉള്ളില്‍ കൊണ്ടു നടക്കുകയും അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ക്ക് വേണ്ടി ആര്‍ത്തിയോടെ ഓടുകയും ചെയ്യുന്ന ആളാണെന്നും പുറമെ ഉത്തമനായ കമ്യൂണിസ്റ്റ് വേഷം കെട്ടി പാര്‍ടി നേതാക്കളെയും ദേശാഭിമാനി പ്രവര്‍ത്തകരെയും തെറ്റിദ്ധരിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നതാണ് ശൈലിയെന്നും രഘു ആരോപിക്കുന്നു.
അസാധാരണവും അതി വിദഗ്ധവുമായ അവതരണ ശൈലിയിലൂടെ എത് നുണയും സത്യമെന്ന് സ്ഥാപിച്ചെടുക്കും.കുടുങ്ങുമെന്നാകുമ്പോള്‍ കാല് പിടിച്ച് രക്ഷപ്പെടാനും ശ്രമിക്കും.
നിര്‍ഭാഗ്യവശാല്‍ പാര്‍ടി നേതൃത്വത്തിനോ ദേശാഭിമാനി മാനേജ്‌മെന്റിനോ ഒരു വിഭാഗം സഹപ്രവര്‍ത്തകര്‍ക്കോ അത് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. മദ്യപാനികളില്‍ കണ്ടുവരുന്ന ഗുരുതരമായ കരള്‍രോഗം ബാധിച്ച് ദീര്‍ഘകാലം ചികിത്സയിലായിരുന്നു. ആ കാലത്ത് ആത്മാര്‍ഥമായി സഹായിച്ചവരെ പോലും ഒറ്റിക്കൊടുത്തു. ദേശാഭിമാനി പ്രവര്‍ത്തകരുടെ പാര്‍ടി അംഗത്വം ദേശാഭിമാനി ഘടകത്തിലാണ്. അത് കര്‍ശനമായി നടപ്പാക്കിയിട്ടും ടിയാന്‍ അത് നാട്ടില്‍ നിന്നും മാറ്റാതെ കളിച്ചു.
സ്വന്തം താല്‍പര്യത്തിന് വാര്‍ത്തകള്‍ കൊടുത്തതിന്റെ പേരില്‍ അച്ചടക്ക നടപടി എടുത്ത് സ്ഥലം മാറ്റിയിട്ടുണ്ട്. തിരുവനന്തപുരം പ്രസ് ക്ലബ് ഭാരവാഹിയാവാന്‍ തൊട്ട് കഴക്കൂട്ടം അസംബ്‌ളി മണ്ഡലം സ്ഥാനാര്‍ഥിയാകാന്‍ വരെ കച്ചകെട്ടി ഇറങ്ങി. കഴക്കൂട്ടത്ത് നായര്‍ വോട്ടാണ് കൂടുതലെന്നും എന്‍എസ്എസ് നേതൃത്വം തനിക്ക് പിന്തുണ നല്‍കുമെന്നുമാണ് പ്രചരിപ്പിച്ചത്. എന്നും രഘു എഴുതി.
പി കെ ശ്രീമതി ആരോഗ്യമന്ത്രി ആയിരുന്നപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫിലായിരുന്ന രഘുവിനെ ഒഴിവാക്കിയത് വിവാദമായിരുന്നു.
















