ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ 22 ഭീകരാക്രമണശ്രമങ്ങളാണ് അന്വേഷണ ഏജന്‍സികള്‍ തകര്‍ത്തത്. ഭീകരവാദത്തിനെതിരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടും അന്വേഷണ ഏജന്‍സികളുടെ 24 മണിക്കൂറും സജ്ജമായ പ്രവര്‍ത്തനങ്ങളുമാണ് ഇതിന് കാരണമായത്.
ആക്രമണത്തിന് മുമ്പ് സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുക്കല്‍, ഭീകരവാദ ശൃംഖലകള്‍ തകര്‍ക്കല്‍, അതിര്‍ത്തി കടന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയല്‍, ഐഎസ്ഐഎസ്, ജെയ്ഷെ ഇ മുഹമ്മദ്, ബബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍, അല്‍ഖ്വയ്ദ എന്നിവയുടെ പ്രവര്‍ത്തകരെ നിര്‍വ്വീര്യമാക്കല്‍ തുടങ്ങിയവയാണ് ഇതില്‍പ്പെടുന്നത്.
നവംബര്‍ 10ന് ഫരീദാബാദില്‍ നിന്ന് 2,900 കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ പിടികൂടിയതും മൂന്ന് ഡോക്ടര്‍മാര്‍ അടക്കമുള്ള സംഘത്തെ അറസ്റ്റ് ചെയ്തതും തകര്‍ത്ത ഭീകരാക്രമണശ്രമ പട്ടികയിലെ ഏറ്റവും അവസാനത്തേതാണ്. ഈ സംഘവുമായി ബന്ധമുള്ള ഡോ. ഉമര്‍ മുഹമ്മദാണ് ചെങ്കോട്ടയ്‌ക്ക് സമീപം സ്ഫോടനം നടത്തിയതെന്നാണ് ലഭിക്കുന്ന സൂചന. സംഘാംഗങ്ങളെ പിടികൂടിയതോടെ ഗത്യന്തരമില്ലാതെ സ്ഫോടനം നടത്തുകയായിരുന്നു. ദല്‍ഹിക്കുപുറമെ ജമ്മുകശ്മീര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന, പശ്ചിമബംഗാള്‍, ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്‌ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണ് ഭീകരരുടെ ശ്രമങ്ങള്‍ സുരക്ഷാ സേനകളും വിവിധ അന്വേഷണ ഏജന്‍സികളും ചേര്‍ന്ന് തകര്‍ത്തത്. മെയ് 19ന് ഹൈദരാബാദില്‍ ഐഎസ്ഐഎസ് ഭീകരന്റെ അറസ്റ്റ്, ഒക്ടോബര്‍ ഒന്‍പതിന് പഞ്ചാബില്‍ രണ്ടരകിലോ ഗ്രാം ഐഇഡി പിടികൂടിയത്, ഒക്ടോബര്‍ 24ന് ദല്‍ഹിയില്‍ രണ്ട് ഫിദായീന്‍ ട്രെയിനികളെ പിടികൂടിയത് തുടങ്ങിയവയും ഇതില്‍പ്പെടുന്നു.
















