ന്യൂദല്‍ഹി: ദല്‍ഹി സ്ഫോടനത്തിന് പിന്നില്‍ ഇനിയും പ്രതികളുണ്ടെന്നും ഒരാളെപ്പോലും ബാക്കിവെയ്‌ക്കാതെ എല്ലാവരേയും വേട്ടയാടിപ്പിടിക്കൂ എന്നും അന്വേഷണോദ്യോഗസ്ഥരോട് അമിത് ഷാ. ദല്‍ഹി സ്ഫോടനം സംബന്ധിച്ച് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലായിരുന്നു അമിത് ഷായുടെ ഈ കമന്‍റ്. അന്വേഷണ ഏജന്‍സികളുടെ മുഴുവന്‍ രോഷവും പ്രതികള്‍ അറിയട്ടെ എന്നും അമിത് ഷാ ആഹ്വാനം ചെയ്തു. വികാരവത്തായ പ്രസംഗമായിരുന്നു അമിത് ഷായുടേത്. ഇക്കാര്യം യോഗശേഷം അമിത് ഷാ സമൂഹമാധ്യമപ്പേജില്‍ കുറിക്കുകയും ചെയ്തു.

അറസ്റ്റ് ചെയ്തവരെ കൂടാതെ പല വമ്പന്‍സ്രാവുകളും ഈ സ്ഫോടനത്തിന് പിന്നില്‍ ആസൂത്രകരായി ഉണ്ടെന്ന് പറയുന്നു. പ്രധാനമന്ത്രി മോദി ഭൂട്ടാന്‍ സന്ദര്‍ശനത്തിലാണ്. അദ്ദേഹം ബുധനാഴ്ച മടങ്ങിയെത്തും. അതിന് ശേഷമായിരുന്നു സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതികരണം ഉണ്ടാവുക എന്നറിയുന്നു.
ദല്‍ഹി കാര്‍സ്ഫോടനം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കും
ചൊവ്വാഴ്ച രണ്ട് തവണ ഉന്നതതല വിലയിരുത്തല്‍ യോഗം ചേര്‍ന്നു. രാവിലത്തെ യോഗത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍, ഇന്‍റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ തപന്‍ ദെകാ, ദല്‍ഹി പൊലീസ് കമ്മീഷണര്‍ സതീഷ് ഗൊല്‍ച, എന്‍ ഐ എ ഡയറക്ടര്‍ ജനറല്‍ സദാനന്ദ് വസന്ത് ദാത്തെ, ജമ്മു കശ്മീര്‍ ഡിജിപി നളിന്‍ പ്രഭാത് എന്നിവര്‍ പങ്കെടുത്തു. കാര്‍ സ്ഫോടനത്തിന് ശേഷമുള്ള സ്ഥിതിഗതികളെക്കുറിച്ച് ഓരോരുത്തരും വിലയിരുത്തല്‍ അവതരിപ്പിച്ചു. വൈകുന്നേരത്തെ പുനരവലോകനയോഗത്തിലും ഇവര്‍ തന്നെയാണ് പങ്കെടുത്തത്. ഈ യോഗത്തില്‍ കാര‍് സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ചുമതല ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി.
പിന്നില്‍ ജെയ്ഷ് എ മുഹമ്മദ് എന്ന് വിലയിരുത്തല്‍
പാകിസ്ഥാനിലെ ഭീകരവാദികളായ ജെയ്ഷ് എ മുഹമ്മദ് ഈ ആക്രമണത്തിന് പിന്നിലുണ്ടെന്ന സംശയം ബലപ്പെടുന്നുണ്ട്. സ്ഫോടനത്തിലും ആസൂത്രണത്തിലും പങ്കെടുത്തവര്‍ക്കെല്ലാം ജെയ്ഷ് എ മുഹമ്മദുമായി ബന്ധമുണ്ട്. മാത്രമല്ല, ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതിയിട്ടതായി ജെയ്ഷ് എ മുഹമ്മദ് നേതാക്കള്‍ കഴിഞ്ഞ ദിവസം പരസ്യമായി പ്രസ്താവിച്ചിരുന്നു. ഇതിനായി ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദല്‍ഹി സ്ഫോടനത്തില്‍ ഇതുവരെ 10 പേരാണ് ഈ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 20 പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്.
















