തിരുവനന്തപുരം: ചികിത്സാ പിഴവ് മൂലം തലസ്ഥാനത്തെ ഗവ. മെഡിക്കല്‍ കോളജില്‍ പൊലിഞ്ഞത് രണ്ട് വിലപ്പെട്ട ജീവനുകള്‍. നായയ്‌ക്ക് നല്‍കുന്ന വില പോലും നല്‍കുന്നില്ലെന്ന രോഗികളുടെ വാദം ശരിവെക്കുന്നതാണ് അടിക്കടി ഉണ്ടാകുന്ന മരണങ്ങള്‍. കൊല്ലം പന്മന സ്വദേശിയായ ഓട്ടോറിക്ഷാ തൊഴിലാളി വേണുവും ശിവപ്രിയയുമാണ് അടുത്തടുത്ത ദിവസങ്ങളില്‍ ചികിത്സാ പിഴവ് മൂലം മരിച്ചത്. നമ്പര്‍ വണ്‍ ആരോഗ്യരംഗം വെന്റിലേറ്ററിലാണോ അതോ സിസ്റ്റത്തിന്റെ പ്രശ്‌നമാണോ എന്ന് സര്‍ക്കാരിനും നിശ്ചയമില്ല. മരണം നടന്ന് പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ സര്‍ക്കാര്‍ അനുഭാവികളായ അന്വേഷണ കമ്മീഷനെ നിയമിച്ച് കുഴപ്പം രോഗിയുടേതാണെന്ന് കണ്ടെത്തുക മാത്രമാണ് പ്രതിവിധിയായി ആരോഗ്യവകുപ്പിന്റെ പണി.
ഹൃദ്രോഗിയായ കൊല്ലം ചവറ പന്മന പൂജാ ഭവനില്‍ കെ.വേണു (48) കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഹൃദ്രോഗത്തെ തുടര്‍ന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ നിന്നാണ് വിദഗ്‌ദ്ധ ചികിത്സക്കായി വേണുവിനെ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചത്. എന്നാല്‍ വിദഗ്‌ദ്ധ ചികിത്സ വേണുവിന്റെ ജീവനെടുക്കുന്നതായിരുന്നു. യാതൊരു ചികിത്സയും നല്‍കാതെ വേണുവിനെ തറയില്‍ കിടത്തിയിരിക്കുകയായിരുന്നു. ആരോഗ്യനില വഷളായിട്ടും ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ല. ക്രിയാറ്റിന്‍ പ്രശ്‌നം മൂലമാണ് ശസ്ത്രക്രിയ ചെയ്യാത്തതെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. എന്നാല്‍ രക്ത പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ശസ്ത്രക്രിയ ചെയ്യാവുന്ന അളവിലെ ക്രിയാറ്റിന്‍ ഉണ്ടായിരുന്നുള്ളൂ.
ഇത്രയൊക്കെ ഗുരുതരമായ കൃത്യവിലോപം നടന്നിട്ടും വേണുവിന്റെ മരണത്തില്‍ ചികിത്സാപ്പിഴവില്ലെന്ന റിപ്പോര്‍ട്ടും സര്‍ക്കാരിന് ലഭിച്ചു. വേണുവിന് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ചികിത്സ നല്‍കിയെന്നും കേസ് ഷീറ്റില്‍ അപാകതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യ വിദ്യാഭ്യാസവകുപ്പ് ജോ. ഡയറക്ടര്‍ ഡോ. ടി.കെ. പ്രേമലതയുടെ നേതൃത്വത്തിലുള്ള സംഘം തയാറാക്കിയ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി. റിപ്പോര്‍ട്ട് സംബന്ധിച്ച് ഡിഎംഇയുടെ അഭിപ്രായവും അറിഞ്ഞ ശേഷമാകും ആരോഗ്യവകുപ്പിന്റെ തുടര്‍നടപടി. അതേ സമയം അന്വേഷണസംഘം തങ്ങളോടു വിവരങ്ങള്‍ തിരക്കിയില്ലെന്നു വേണുവിന്റെ ഭാര്യ സിന്ധു പ്രതികരിച്ചിട്ടുണ്ട്. പറക്കമുറ്റാത്ത മക്കളെ വിട്ടുപോകേണ്ടി വന്നു. കഴിഞ്ഞ ദിവസം എസ്എടി ആശുപത്രിയില്‍ വച്ച് മരിച്ച കരിക്കകം സ്വദേശിയായ ജെ.ആര്‍. ശിവപ്രിയ (26) ക്ക്. ഒക്‌ടോ. 20ന് എസ്എറ്റി ആശുപത്രിയില്‍ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയ ശിവപ്രിയയെ 24ന് ഡിസ്ചാര്‍ജ് ചെയ്തു. 26ന് പനിയും വയറിളക്കവും ബാധിച്ച് ആശുപത്രിയിലെത്തിയ ശിവപ്രിയക്ക് നവംബര്‍ 9നാണ് മരണം സംഭവിച്ചത്. ശസ്ത്രക്രിയക്ക് ശേഷം തുന്നലിലുണ്ടായ അണുബാധ പനിയിലേക്കും തുടര്‍ന്ന് ന്യൂമോണിയ ബാധിച്ചതുമാണ് മരണത്തിന് കാരണം. എസ്എടി ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും ചികിത്സയിലിരിക്കേയാണ് മരിച്ചത്. മരണ കാരണം അണുബാധയന്നാണ് ആശുപത്രി വിശദീകരണം. എന്നാല്‍ ഇതുസംബന്ധിച്ച് ബന്ധുക്കള്‍ക്ക് വ്യക്തമായ വിവരം നല്‍കിയിട്ടുമില്ല. ആശുപത്രിയില്‍ ബന്ധുക്കള്‍ക്ക് ഒരു ലക്ഷത്തോളം രൂപ ചെലവഴിക്കേണ്ടതായും വന്നു.
ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി എത്തിയപ്പോള്‍ ശിവപ്രിയയുടെയും ജീവന്‍ എങ്ങനെ നഷ്ടമായെന്ന് കണ്ടെത്താന്‍ ആരോഗ്യമന്ത്രി അന്വേഷണകമ്മീഷനെ നിയമിച്ചു. ആശുപത്രിക്ക് അനുകൂലമായിട്ടേ റിപ്പോര്‍ട്ട് വരൂ എന്ന് മുന്‍കാല റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തം. ശിവപ്രിയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം ഇന്നലെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ശിവപ്രിയയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.
















