കോണ്‍ഗ്രസ് പരാജയത്തില്‍നിന്ന് പരാജയത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ അതൊന്നും തന്റെ കഴിവുകേടല്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള തീവ്രശ്രമത്തിലാണ് പ്രതിപക്ഷ നേതാവ് രാഹുല്‍. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നുവെന്നാണ് ഈ നേതാവ് അവകാശപ്പെടുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ഇതിന്റെ തെളിവുകള്‍ പുറത്തുവിടുമത്രേ. ഈ പ്രസ്താവന തന്നെ വോട്ടുമോഷണം എന്ന രാഹുലിന്റെ ആരോപണത്തിന്റെ പരിഹാസ്യതയ്‌ക്ക് തെളിവാണ്. ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ എന്തിനാണ് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കുന്നത്. അതിനു മുന്‍പുതന്നെ വെളിപ്പെടുത്താമല്ലോ. അങ്ങനെയെങ്കില്‍ സ്വന്തം പാര്‍ട്ടിക്ക് കൂടുതല്‍ വോട്ട് കിട്ടുമല്ലോ. ഇത് ചെയ്യാതെ പാര്‍ട്ടി തോല്‍ക്കണം എന്നാണോ രാഹുല്‍ ആഗ്രഹിക്കുന്നത്?
ഹരിയാനയിലെ വോട്ടര്‍ പട്ടികയില്‍ വന്‍തോതില്‍ തട്ടിപ്പ് നടന്നുവെന്ന രാഹുലിന്റെ ആരോപണം വെറും തട്ടിപ്പാണെന്ന് തെളിഞ്ഞിരുന്നു. തന്റെ ചിത്രം ദുരുപയോഗിച്ചതിനെതിരെ ബ്രസീലിയന്‍ മോഡലായ യുവതി രംഗത്തുവരികയും ചെയ്തിരുന്നു. ഇതിനെക്കുറിച്ച് പ്രതികരിക്കാതെയാണ് ബീഹാറിലും ക്രമക്കേടുണ്ടെന്ന് രാഹുല്‍ ആരോപിച്ചത്.
വോട്ടര്‍പട്ടികയില്‍ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നിശ്ചിത സമയത്തിനകം കോടതിയെ സമീപിക്കാവുന്നതാണ്. ആരോപണം ശരിയാണെങ്കില്‍ ബന്ധപ്പെട്ട മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ കോടതി സ്വീകരിക്കും. ഇതൊന്നും അറിയാത്തയാളാണോ രാഹുല്‍ എന്ന കോണ്‍ഗ്രസ് നേതാവ്. ഇങ്ങനെ ഒരാള്‍ക്ക് രാജ്യത്തിന്റെ പ്രതിപക്ഷ നേതാവായിരിക്കാന്‍ എന്ത് യോഗ്യതയാണുള്ളത്? ഇദ്ദേഹമാണോ രാജ്യത്തിന്റെ പ്രധാനമന്ത്രിയാവാന്‍ നടക്കുന്നത്? നേതാവിന് ലജ്ജയില്ലെങ്കിലും പാര്‍ട്ടിക്ക് അതുണ്ടാവണം. രാജ്യത്തിനകത്തും പുറത്തും കോമാളിയെ പോലെ നടക്കുന്ന ഈ നേതാവിനെ തിരുത്താന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല. നെഹ്റു രാജവംശത്തിന്റെ യുവരാജാവാണല്ലോ. സഹിക്കുകയല്ലാതെ മറ്റൊരു മാര്‍ഗമില്ല. കോണ്‍ഗ്രസിന്റെ തകര്‍ച്ച സമ്പൂര്‍ണ്ണമാകുന്നതുവരെ ഈ കോമാളിത്തം തുടര്‍ന്നുകൊണ്ടിരിക്കും.
രാജ്യത്തിന്റെ ജനാധിപത്യ സ്ഥാപനങ്ങളെയും തെരഞ്ഞെടുപ്പ് പ്രക്രിയകളെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് രാഹുല്‍ നടത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍, നീതിന്യായ വ്യവസ്ഥ, സായുധസേനകള്‍ എന്നിവയിലുള്ള ജനങ്ങളുടെ വിശ്വാസം തകര്‍ക്കാന്‍ ഭാരതവിരുദ്ധ ശക്തികളുമായി രാഹുലും കോണ്‍ഗ്രസും കൈകോര്‍ത്തിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടുമ്പോഴൊക്കെ വോട്ടിങ് മെഷീനുകളെയും തെരഞ്ഞെടുപ്പ് കമ്മിഷനെയും കുറ്റപ്പെടുത്തുന്ന രീതി അപലപനീയമാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് ലഭിക്കുന്നുണ്ട്. അതില്‍ പിഴവുകളുണ്ടെങ്കില്‍ അവ ചൂണ്ടിക്കാണിക്കാം. ഏതെങ്കിലും തെറ്റ് സംഭവിച്ചാല്‍, അല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ തെറ്റു ചെയ്താല്‍ കോടതികളില്‍ പോകാം. ഒരിടത്തുപോലും ഇങ്ങനെ ചെയ്യാതെ തെരഞ്ഞെടുപ്പ് കമ്മിഷനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് വിലകുറഞ്ഞ രാഷ്‌ട്രീയവും അന്തസ്സില്ലായ്‌മയുമാണ്.
തെരഞ്ഞെടുപ്പുകളില്‍ സ്വന്തം പാര്‍ട്ടി ജയിക്കാന്‍ ആഗ്രഹിക്കുന്ന നേതാക്കള്‍ രാജ്യത്തെ വോട്ടര്‍മാരുമായി ഇടപഴകുകയാണ് ചെയ്യേണ്ടത്. ഇതിനുപകരം വിദേശങ്ങളില്‍ ഭാരതത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നത് രാജ്യദ്രോഹം തന്നെയാണ്. രാഹുല്‍ ആരോപിക്കുന്നതു പോലെ തെരഞ്ഞെടുപ്പ് പ്രക്രിയ കൃത്രിമമാണെങ്കില്‍ കോണ്‍ഗ്രസിനും മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും എങ്ങനെ തെലങ്കാന, കര്‍ണാടക, ഹിമാചല്‍ പ്രദേശ്, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിജയിക്കാന്‍ കഴിഞ്ഞു? ഈ ചോദ്യത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ മറുപടി പറയണം. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പ്രശ്നം ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംഭവിക്കാനിരിക്കുന്ന പരാജയമാണ്. ഈ സംസ്ഥാനത്ത് പരാജയങ്ങളുടെ ഒരു പരമ്പര തന്നെയാണ് കോണ്‍ഗ്രസിനുള്ളത്. ഇതിന്റെ ഉത്തരവാദിത്വം രാഹുലിനാണ്. ഇത് മറച്ചു പിടിക്കാനുള്ള വിഫല ശ്രമമാണ് ഈ നേതാവ് നടത്തുന്നത്. ഈ തട്ടിപ്പുമായി അധികകാലം മുന്നോട്ടു പോകാന്‍ കഴിയില്ല. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന്റെയും രാഹുലിന്റെയും ആക്ഷേപങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമുള്ള മറുപടിയായിരിക്കും.
















