ചെന്നൈ: ഇന്ത്യന്‍ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ കൊള്ളയടിച്ച് വന്‍തുകയ്‌ക്ക് വിറ്റഴിക്കുന്ന ന്യൂയോര്‍ക്കിലെ ഇന്ത്യക്കാരനായ വിഗ്രഹമോഷ്ടാവിനെ അഴിക്കുള്ളിലാക്കിയത് ഒരു തമിഴ് യുവഭക്തന്റെ കറകളഞ്ഞ ദൈവഭക്തി. ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ നിന്നുള്ള വിഗ്രഹങ്ങള്‍ കൊള്ളയടിച്ച് വിദേശരാജ്യങ്ങളിലേക്ക് കടത്തുന്നത് എങ്ങിനെ എന്ന് വിശദീകരിക്കുന്ന ഈ തമിഴ്നാട്ടിലെ യുവഭക്തന്റെ പുസ്തകം വിപണിയില്‍ ചൂടപ്പമാണ്.
ദി ഐഡൊള്‍ തീഫ് (വിഗ്രഹമോഷ്ടാവ്- Idol Theif) എന്ന പേരില്‍ തമിഴ്നാട്ടിലെ യുവാവായ വിജയകുമാര്‍ രചിച്ച പുസ്തകമാണ് വന്‍തോതില്‍ വിറ്റഴിയുന്നത്. ഈ പുസ്തകത്തില്‍ ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നും എങ്ങിനെയാണ് വിദേശരാജ്യങ്ങളിലേക്ക് കടക്കുന്നത് എന്നത് സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി വിവരിച്ചിരിക്കുന്നു. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ പതിവായി പ്രാര്‍ത്ഥിക്കാന്‍ പോകുന്ന വിജയകുമാര്‍ ഇവിടുത്തെ പല ക്ഷേത്രങ്ങളിലെയും ഏറെ മൂല്യമുള്ള വിഗ്രഹങ്ങളെല്ലാം മോഷണം പോയതായി അറിഞ്ഞപ്പോള്‍ വല്ലാതെ വിഷമിച്ചു. എത്രയോ ആയിരം വര്‍ഷങ്ങളായി പൂജിക്കുന്ന ഈ വിഗ്രഹങ്ങളിലെ ശക്തിയാണ് ആ ക്ഷേത്രങ്ങളില്‍ നിന്നും പ്രാര്‍ത്ഥിക്കാന്‍ എത്തുന്ന ഭക്തന് പകര്‍ന്നു കിട്ടുന്നത്. ഇതോടെയാണ് ചേര ചോള കാലത്തെ വരെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിലമതിക്കാനാവാത്ത വിഗ്രഹങ്ങള്‍ പണത്തിനായി കൊള്ളയടിക്കുന്നവരെ നിയമത്തിന്റെ മുന്നില്‍ എത്തിക്കണമെന്ന അദമ്യമായ ഒരു ആഗ്രഹം വിജയകുമാറില്‍ മുളപൊട്ടുന്നത്. ആ അന്വേഷണമാണ് തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ നിന്നും പല കൈകള്‍ മാറി ന്യൂയോര്‍ക്കില്‍ എത്തുന്ന വിഗ്രഹം അവിടെ നിന്നും വിവിധ രാജ്യങ്ങളിലെ മ്യൂസിയങ്ങളിലേക്കും കലാസൂക്ഷിപ്പുകാരിലേക്കും കോടികള്‍ വാങ്ങി കൈമാറുന്ന അന്താരാഷ്‌ട്രമോഷ്ടാവിനെ വിലങ്ങണിയിക്കാന്‍ സഹായിച്ചത്.
സുഭാഷ് കപൂര്‍ എന്ന ഇന്ത്യക്കാരനാണ് വിദേശത്തിരുന്ന് ഇന്ത്യയിലെ മോഷ്ടിച്ച വിഗ്രഹങ്ങള്‍ കോടികള്‍ക്ക് കൈമാറുന്നത്. ഇയാളെ വിഗ്രഹങ്ങള്‍ ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ നിന്നും കടത്താന്‍ സഹായിക്കുന്ന വലിയൊരു ശൃംഖലതന്നെയുണ്ടെന്ന് പുസ്തകത്തില്‍ വിശദീകരിക്കുന്നു. ലോക്കല്‍ കള്ളന്മാര്‍ മുതല്‍ കലാചരിത്രം പഠിക്കാന്‍ എന്ന വ്യാജേന വരുന്ന പ്രൊഫസര്‍മാര്‍ വരെ ഈ വിഗ്രഹമോഷണശൃംഖലയില്‍ കണ്ണികളാണ്. മ്യൂസിയം ഉദ്യോഗസ്ഥരും പൊലീസുദ്യോഗസ്ഥരും വരെ വിഗ്രഹകള്ളക്കടത്തില്‍ പങ്കാളികളാണ്.
സുഭാഷ് കപൂര്‍ ജര്‍മ്മനിയില്‍ 2011ല്‍ അറസ്റ്റിലായതോടെയാണ് ഇന്ത്യയിലെ ക്ഷേത്രങ്ങളിലെ വിഗ്രഹമോഷണങ്ങളുടെ ചുരുളഴിയുന്നത്. ഇയാളില്‍ നിന്നും അറിഞ്ഞ കഥകള്‍ കൂടി ചേര്‍ത്താണ് വിജയകുമാര്‍ ഈ പുസ്തകം രചിച്ചത്.
സിംഗപ്പൂരിലെ കയറ്റുമതി ഇറക്കുമതി സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവാവായിരുന്നു വിജയകുമാര്‍. നാട്ടില്‍ അവധിക്കുവരുമ്പോള്‍ തമിഴ്നാട്ടിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുക എന്നത് വിജയകുമാറിന്റെ വിനോദമായിരുന്നു. തമിഴ്നാട്ടിലെ പല ക്ഷേത്രങ്ങളിലും വിഗ്രഹങ്ങള്‍ മോഷണം പോകുന്ന കാര്യം വിജയകുമാര്‍ ശ്രദ്ധിച്ചിരുന്നു. ഒരു ഭക്തനെന്ന നിലയില്‍ ഇത് വിജയകുമാറിന്റെ മനസ്സില്‍ വലിയ വേദന ഉളവാക്കിയിരുന്നു. തുടര്‍ന്ന് ഈ വിഗ്രഹങ്ങള്‍ എങ്ങോട്ട് പോകുന്നുവെന്ന് വിജയകുമാര്‍ ക്ഷേത്രങ്ങളുടെ പരിസരപ്രദേശത്തുള്ളവരുമായും ക്ഷേത്ര അധികൃതരുമായും സംസാരിക്കാന്‍ തുടങ്ങി. ഈ അനുഭവങ്ങളെല്ലാം അദ്ദേഹം ഒരു ബ്ലോഗില്‍ എഴുതാന്‍ ആരംഭിക്കുകയും ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ തേടി വിജയകുമാര്‍ ചെറുകിട വിഗ്രഹമോഷ്ടാക്കളെ കണ്ടെത്തി അവരോട് സംസാരിച്ചപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിയ്‌ക്കാന്‍ തുടങ്ങി.
പിന്നീട് തമിഴ്നാട് പൊലീസിലെ ഐഡൊള്‍ വിംഗുമായി വിജയകുമാര്‍ ബന്ധപ്പെട്ടു. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിലെ വിഗ്രഹമോഷണം അന്വേഷിക്കുന്ന വിഭാഗമാണ് ഐഡൊള്‍ വിംഗ്. ഇവരില്‍ നിന്നും കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചു. ഇക്കാര്യങ്ങള്‍ ബ്ലോഗില്‍ എഴുതിത്തുടങ്ങിയപ്പോള്‍ തന്നെ വിജയകുമാറിന് ചില ഭീഷണികള്‍ ഉണ്ടായി. അദ്ദേഹം തമിഴ്നാട്ടില്‍ ഉള്‍പ്പെടെ വിഗ്രഹമോഷണങ്ങളുമായി ബന്ധപ്പെട്ട് ചില പ്രഭാഷണങ്ങള്‍ നടത്തി. ഈ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ പലപ്പോഴും ഗുണ്ടകള്‍ എന്ന ഒറ്റനോട്ടത്തില്‍ തന്നെ തോന്നിക്കുന്നവര്‍ എത്താറുണ്ടായിരുന്നു. ഇവരെല്ലാം വിഗ്രഹമോഷണങ്ങളുമായി ബന്ധപ്പെട്ടവരാണ് എന്ന് വിജയകുമാര‍് മനസ്സിലാക്കി.
ബ്ലോഗ് എഴുത്തുമായി മുന്നോട്ട് പോകവേ വിജയകുമാറിന് അമേരിക്കയിലെ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ് ബിഐ (FBI- Federal Bureau of Investigation) യില്‍ നിന്നും ഒരു ഇമെയില്‍ കിട്ടി. “വിഗ്രഹമോഷണവുമായി ബന്ധപ്പെട്ട അന്താരാഷ്‌ട്ര മോഷ്ടാക്കളെ പിടികൂടാന്‍ ഇന്‍റര്‍പോളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ് ഞങ്ങള്‍. നിങ്ങളില്‍ നിന്നും വിവരങ്ങള്‍ കിട്ടിയാല്‍ അത് ഞങ്ങളുടെ അന്വേഷണത്തിന് സഹായകരമാവും”. – ഇതായിരുന്നു എഫ് ബിഐയുടെ ഇമെയിലിലെ ആവശ്യം.
ഒരു ഭക്തനെന്ന നിലയില്‍ ഭഗവദ് വിഗ്രഹങ്ങള്‍ മോഷണം പോകുന്നതില്‍ ദുഖിച്ച അദ്ദേഹം എഫ് ബിഐയുടെ ക്ഷണം ഒരു അവസരമായി എടുത്ത് സിംഗപ്പൂരിലെ ജോലി രാജിവെച്ച് വിഗ്രഹമോഷണ അന്വേഷണങ്ങളിലേക്ക് പ്രവേശിക്കുകയായിരുന്നു. എഫ് ബിഐയ്‌ക്ക് തന്നാലാവും വിധം വിവരങ്ങള്‍ നല്‍കി സഹായിക്കുകയായിരുന്നു ലക്ഷ്യം. വിജയകുമാറിന്റെ അന്വേഷണം ഒടുവില്‍ തമിഴ്നാട്ടിലെ ഒരു വലിയ മോഷ്ടാവും വിഗ്രഹമോഷണത്തിലെ പ്രധാനകണ്ണിയുമായ ഐഡൊള്‍ മോഹനിലേക്ക് എത്തിച്ചു. ഈ മോഷ്ടാക്കളുടെ എല്ലാം മറ എന്ന് പറയുന്നത് വിഗ്രഹങ്ങളും പ്രാചീന കരകൗശലവസ്തുക്കളും വില്‍ക്കുന്ന കടകളാണ്. ആന്‍റീക് കടകള്‍. അങ്ങിനെ ഒരു കട ചെന്നൈയില്‍ ഐഡൊള്‍ മോഹനും ഉണ്ടായിരുന്നു. ചോളകാലത്തെയും മറ്റും വിഗ്രഹങ്ങള്‍ മോഷ്ടിച്ച് സാദാകള്ളന്മാര്‍ വിറ്റഴിക്കാന്‍ എത്തിയിരുന്നത് ഐഡൊള്‍ മോഹന്റെ കടയിലേക്കാണ്.
അങ്ങിനെയാണ് വലിയൊരു അന്താരാഷ്‌ട്ര മോഷ്ടാവിലേക്ക് അന്വേഷണം എത്തുന്നത്. ന്യൂയോര്‍ക്കില്‍ വളരെ വലിയൊരു ആര്‍ട്ട് ഗ്യാലറി സ്വന്തമായുള്ള സുഭാഷ് കപൂര്‍ ആണ് ഇന്ത്യയില്‍ നിന്നും കടത്തുന്ന പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ മോഷ്ടിച്ചവിഗ്രഹങ്ങള്‍ വാങ്ങുന്നതിലെ ഒരു പ്രധാനി എന്ന് മനസ്സിലാക്കി. സുഭാഷ് കപൂറാണ് ഈ വിഗ്രഹങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വന്‍തുകയ്‌ക്ക് ഈ വിഗ്രഹങ്ങള്‍ വില്‍പന നടത്തുന്നത്. ഈ വിവരങ്ങള്‍ കിട്ടിയതോടെ എഫ് ബിഐ അമേരിക്കയില്‍ സൂഭാഷ് കപൂറിനെ സസൂക്ഷ്മം നിരീക്ഷിക്കാന്‍ തുടങ്ങി. അങ്ങിനെയാണ് ജര്‍മ്മനിയിലെ ഫ്രാങ്ക് ഫര്‍ട്ട് വിമാനത്താവളത്തില്‍വെച്ച് സുഭാഷ് കപൂറിനെ എഫ് ബിഐ അറസ്റ്റ് ചെയ്യുന്നത്.
















