ഭോപ്പാൽ : മധ്യപ്രദേശിലെ ഖണ്ട്വയിൽ മുസ്ലീം യുവാവ് ഹിന്ദുമതം സ്വീകരിച്ചു. നഗരത്തിലെ പുരാതന മഹാദേവ്ഗഡ് ക്ഷേത്രത്തിലാണ് ചടങ്ങുകൾ നടന്നത്. മുഹമ്മദ് ഖാൻ എന്നയാൾ സ്വമേധയാ ഹിന്ദുമതം സ്വീകരിച്ച് സനാതന ധർമ്മത്തിലേക്ക് മടങ്ങിയെത്തി. ഇപ്പോൾ അദ്ദേഹം “മഹാദേവ്” എന്നറിയപ്പെടുന്നു.
ഭഗവാൻ ശിവൻ തനിക്ക് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് മതം മാറാൻ പ്രേരിപ്പിച്ചുവെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കഥ ഇപ്പോൾ ഒരു ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. ഒരു രാത്രിയിൽ ഭഗവാൻ ശിവൻ പ്രത്യക്ഷപ്പെട്ട ഒരു സ്വപ്നം താൻ കണ്ടെന്നും നിന്റെ യഥാർത്ഥ മതത്തിലേക്ക് മടങ്ങി എന്നെ സേവിക്കൂ എന്ന് അദ്ദേഹം തന്നെ അനുഗ്രഹിച്ചു പറഞ്ഞുവെന്നും മുഹമ്മദ് ഖാൻ പറഞ്ഞു.
ഈ സ്വപ്നത്തിനുശേഷം മുഹമ്മദിന്റെ ജീവിതം പൂർണ്ണമായും മാറി. രാവിലെ ശിവനെ ആരാധിക്കുന്നതിനായി തന്റെ ജീവിതം സമർപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചു. പിറ്റേന്ന് തന്നെ ഖണ്ട്വയിലെ പുരാതന മഹാദേവ്ഗഢ് ക്ഷേത്രത്തിൽ എത്തിയ മുഹമ്മദ് ഖാൻ പുരോഹിതന്മാർക്കും ശിവഭക്തർക്കും മുന്നിൽ താൻ സ്വമേധയാ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്തതായി അറിയിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ ക്ഷേത്ര മേധാവി അശോക് പാലിവാളും നിരവധി ഭക്തരും സന്നിഹിതരായിരുന്നു.
“മഹാദേവ്ഗഢ് ക്ഷേത്രത്തിലേക്ക് ഒരാൾ മടങ്ങുന്നത് ഇതാദ്യമല്ല. മുമ്പ് പലരും ഇവിടെ സ്വമേധയാ തങ്ങളുടെ യഥാർത്ഥ മതത്തിലേക്ക് മടങ്ങിവന്നിട്ടുണ്ട്, പക്ഷേ മുഹമ്മദിന്റെ കഥ ശരിക്കും ശ്രദ്ധേയമാണ്, കാരണം അത് ദൈവത്തിന്റെ ഒരു അടയാളവുമായി ബന്ധപ്പെട്ടിരിക്കുന്നു.” -മഹാദേവ്ഗഢ് മേധാവി അശോക് പാലിവാൾ പറഞ്ഞു.
അതേ സമയം ആരുടെയും സമ്മർദ്ദത്തിന് വഴങ്ങിയല്ല, മറിച്ച് എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഞാൻ ഈ തീരുമാനമെടുത്തതെന്നും ദൈവത്തിന്റെ കൽപ്പന അനുസരിച്ചാണ് ഇതെല്ലം നടന്നതെന്നും മുഹമ്മദ് പറഞ്ഞു. കൂടാതെ ഇനി ഞാൻ എന്റെ ജീവിതം മഹാദേവന്റെ കാൽക്കൽ ചെലവഴിക്കുമെന്നും മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.
















