പത്തനംതിട്ട: സംസ്ഥാനത്ത് സിപിഐ, സിപിഎം ഭിന്നത മൂലം പ്രതിസന്ധിയിലായത് നെല്‍ കര്‍ഷകര്‍. ഭക്ഷ്യവകുപ്പ് നേതൃത്വത്തില്‍ നെല്ലുസംഭരണം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ നിന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ രോഷാകുലനായി ഇറങ്ങിപ്പോയതാണ് പ്രതിസന്ധിയായത്. സിപിഐക്കാരന്‍ ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലും സിപിഎമ്മുകാരന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലും പങ്കെടുത്ത യോഗത്തിലേക്കു മില്ലുടമകളെത്തിയില്ലെന്ന കാരണം പറഞ്ഞാണ് മുഖ്യമന്ത്രി ഇറങ്ങിപ്പോയതെങ്കിലും യാഥാര്‍ത്ഥ്യം ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നതയാണ്.
ഇന്നു തിരുവനന്തപുരത്തു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നു മുഖ്യമന്ത്രി അറിയിച്ചെങ്കിലും സിപിഐ മന്ത്രിമാര്‍ യോഗത്തില്‍ നിന്നു വിട്ടുനിന്നാല്‍ നെല്‍ കര്‍ഷകര്‍ വന്‍പ്രതിസന്ധിയിലാകും. ഹെക്ടര്‍കണക്കിനു പാടങ്ങളില്‍ കൊയ്‌തെടുത്ത നെല്ല് കൂട്ടിയിട്ടിരിക്കുകയാണ്. മഴ ശക്തമായതോടെ നെല്ലു നനഞ്ഞു കിളിര്‍ക്കുന്ന സ്ഥിതിയാണ്. അടുത്ത സീസണ്‍ ആരംഭിക്കുന്നതിന് ഒരു മാസം മുമ്പെങ്കിലും താങ്ങുവില പ്രഖ്യാപനം വരണം. മില്ലുടമകളുമായി കരാര്‍ ഒപ്പിടണം.
എന്നാല്‍ ഭക്ഷ്യവകുപ്പിന്റെ അനാസ്ഥയും മുഖ്യമന്ത്രിയുടെ വിദേശ യാത്രയും കാരണം യഥാസമയം തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല. ഇതിനെതിരേ കര്‍ഷക മോര്‍ച്ച നേതൃത്വത്തില്‍ സംയുക്ത കര്‍ഷക വേദി സംസ്ഥാനത്തുടനീളം സമരം നടത്തിയിരുന്നു. നെല്‍ കര്‍ഷകരുടെ രൂക്ഷ പ്രതിസന്ധി സംയുക്ത കര്‍ഷകവേദി ഭാരവാഹികള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്ന് നെല്ലുസംഭരണം കേന്ദ്ര ഏജന്‍സി ഏറ്റെടുക്കാനുള്ള സാഹചര്യം വന്നിരുന്നു. എന്നാല്‍ അതു മറികടക്കാനാണ് ഭക്ഷ്യവകുപ്പ് അടിയന്തര യോഗം വിളിച്ചത്.
കൊയ്‌തെടുത്ത നെല്ല് യഥാസമയം സംഭരിക്കാതെ പാടത്തിട്ടിരുന്നാല്‍ കര്‍ഷകര്‍ വന്‍കടക്കെണിയിലാകും. പാലക്കാടും കുട്ടനാടും ഉള്‍പ്പെടെ നെല്‍ കര്‍ഷകരെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന പ്രവണതയാണ് പിണറായി സര്‍ക്കാരിന്റേതെന്നും വിഷയം അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്കു നേതൃത്വം കൊടുക്കുമെന്നും കര്‍ഷക മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ഷാജി രാഘവന്‍ അറിയിച്ചു.
















