ലഖ്നൗ : പാകിസ്ഥാൻ ടെലിവിഷൻ സീരിയലുകൾ ഇന്ത്യയിലെ കുടുംബബന്ധങ്ങളെ തകർക്കുന്നതിനും മുസ്ലീങ്ങൾക്കിടയിൽ വിവാഹമോചന കേസുകൾ വർദ്ധിക്കുന്നതിനും കാരണക്കാരാണെന്ന് ദിയോബന്ദ് പുരോഹിതൻ മൗലാന ഖാരി ഇഷാഖ് ഗോറ. സഹാറൻപൂരിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ ഈ പരാമർശം.
പാകിസ്ഥാൻ ടെലിവിഷൻ സീരിയലുകൾ വീടുകളെ വിഷലിപ്തമാക്കുകയും ഗാർഹിക ജീവിതത്തിന്റെ നെഗറ്റീവ് ചിത്രീകരണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ യഥാർത്ഥ ജീവിത ബന്ധങ്ങളെ ദുഷിപ്പിക്കുകയും ചെയ്തുവെന്ന് മൗലാന പറഞ്ഞു.
“പാകിസ്ഥാൻ ടിവി സീരിയലുകൾ നമ്മുടെ വീടുകളിൽ സംഘർഷവും വിദ്വേഷവും നിറച്ചിരിക്കുന്നു. ഈ നാടകങ്ങൾ കുടുംബ ഐക്യം നശിപ്പിക്കുകയും വിവാഹമോചന കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു,” – അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞു.
മൗലാനയുടെ അഭിപ്രായത്തിൽ ഈ സീരിയലുകളിൽ നിരന്തരമായ സാസ്-ബാഹു (അമ്മായിയമ്മയും മരുമകളും) വഴക്കുകളും, പുരുഷന്മാരെ പീഡകരായും, സ്ത്രീകളെ നിസ്സഹായരായ ഇരകളായും ചിത്രീകരിക്കുന്നത് ആളുകൾ ബന്ധങ്ങളെ കാണുന്ന രീതിയെയും പെരുമാറുന്ന രീതിയെയും ആഴത്തിൽ സ്വാധീനിച്ചുവെന്നാണ്.
കൂടാതെ പാക് സീരിയലുകൾ മുസ്ലീം കുടുംബങ്ങൾക്കുള്ളിൽ സംഘർഷങ്ങൾക്ക് പ്രധാന കാരണമായി മാറിയിരിക്കുന്നുവെന്ന് മൗലാന ഗോറ തന്റെ പ്രസ്താവനയിൽ ആരോപിച്ചു. ടെലിവിഷൻ നമ്മുടെ വീടുകളെ വിഷലിപ്തമാക്കിയിരിക്കുന്നു. മുസ്ലീം സ്ത്രീകൾ അത്തരം ഷോകൾ കാണുന്നത് നിർത്തി ഇസ്ലാമിക വിദ്യാഭ്യാസവും മൂല്യങ്ങളും സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനു പുറമെ ഇന്ത്യയിലെ മുസ്ലീങ്ങളുടെ മേൽ പാകിസ്ഥാൻ മാധ്യമങ്ങളുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തിൽ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. നമ്മുടെ ‘മുഅഷ്‌റെ’ (സമൂഹത്തിൽ) ഗാർഹിക പീഡനവും വിവാഹമോചനവും ദിനംപ്രതി വർദ്ധിച്ചുവരികയാണ്. നമ്മൾ മാധ്യമങ്ങളുടെ അടിമകളായി മാറിയിരിക്കുന്നു. ഇക്കാലത്ത്, നിരവധി സ്ത്രീകൾ പാകിസ്ഥാൻ സീരിയലുകൾ കാണുന്ന തിരക്കിലാണ്. ഈ സീരിയലുകളിൽ കാണിക്കുന്ന കഥകൾ പുരുഷന്മാരെ പീഡകരായി കണക്കാക്കുന്ന ഗാർഹിക കലഹങ്ങളുമായി ബന്ധപ്പെട്ടതാണെന്നും മൗലാന കുറ്റപ്പെടുത്തി.
മാധ്യമങ്ങളുടെ സ്വാധീനത്തിൽ നിന്ന് തങ്ങളുടെ വീടുകളുടെ പരിസ്ഥിതിയെ സംരക്ഷിക്കാനും ഇസ്ലാമിക പഠിപ്പിക്കലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം മുസ്ലീങ്ങളോട് അഭ്യർത്ഥിച്ചു. ശരീഅത്ത് അനുസരിച്ച് ജീവിക്കാൻ സമൂഹത്തെ പ്രേരിപ്പിച്ച മൗലാന ഗോറ കുടുംബങ്ങളിൽ സമാധാനവും ഐക്യവും ഉറപ്പാക്കാൻ മുസ്ലീങ്ങൾ മതതത്ത്വങ്ങൾ പാലിക്കണമെന്നും കൂട്ടിച്ചേർത്തു.











