ന്യൂഡൽഹി: ഓല, ഊബർ പോലുള്ള സ്വകാര്യ ടാക്‌സി സർവീസുകൾക്ക് വെല്ലുവിളിയായി കേന്ദ്രസർക്കാരിന്റെ ‘ഭാരത് ടാക്‌സി’. ഒറ്റ ക്ലിക്കിൽ ഓടിയെത്താൻ ശ്രമിക്കുന്ന ഈ ടാക്‌സി സർവീസ് ഇന്ത്യയിലെ ആദ്യത്തെ സഹകരണ ടാക്‌സി സംരംഭമാണ്. കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെയും നാഷണൽ ഇ-ഗവേണൻസ് ഡിവിഷന്റെയും (NeGD) കീഴിലാണ് പുതിയ സംരംഭം വികസിപ്പിച്ചെടുത്തിരിക്കുന്നത് . ഓല, ഊബർ എന്നിവയുടെ രൂപകൽപ്പനകളെ നേരിടാൻ കഴിയുംവിധമാണ് ഭാരത് ടാക്‌സി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
2025 ജൂണിൽ 300 കോടി രൂപ പ്രാരംഭ മൂലധനത്തോടെ സ്ഥാപിതമായ സഹകർ ടാക്സി കോപ്പറേറ്റീവ് ലിമിറ്റഡാണ് പ്ലാറ്റ്‌ഫോം പ്രവർത്തിപ്പിക്കുന്നത്. അമുൽ ബ്രാൻഡിന് പേരുകേട്ട ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷന്റെ മാനേജിംഗ് ഡയറക്ടർ ജയൻ മേത്ത അധ്യക്ഷനായ പുതുതായി രൂപീകരിച്ച ഗവേണിംഗ് കൗൺസിലിനാണ് പ്ലാറ്റ്‌ഫോമിന്റെ മേൽനോട്ടം.
ഡ്രൈവർമാർക്ക് മികച്ച വരുമാനം ഉറപ്പാക്കുകയും യാത്രക്കാർക്ക് സുരക്ഷിതവും കുറഞ്ഞ നിരക്കിലുള്ളതുമായ സേവനം ലഭ്യമാക്കുകയുമാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം. ഈ പ്ലാറ്റ്‌ഫോമിൽ ഡ്രൈവർമാർക്ക് അവരുടെ വരുമാനത്തിന്മേൽ പൂർണ ഉടമസ്ഥാവകാശം ലഭിക്കുന്നു എന്നതാണ് പ്രധാന പ്രത്യേകത.
വൃത്തിഹീനമായ വാഹനങ്ങൾ, വിലക്കയറ്റം, ഏകപക്ഷീയമായ റദ്ദാക്കലുകൾ, റേറ്റുകളിലെ പെട്ടെന്നുള്ള കുതിച്ചുചാട്ടം തുടങ്ങി ആപ്പ് അധിഷ്ഠിത ടാക്സി സേവനങ്ങളെക്കുറിച്ച് വർഷങ്ങളായി നിരവധി പരാതികൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം.
സ്വകാര്യ ഓൺലൈൻ ടാക്‌സി കമ്പനികൾ (ഓല, ഊബർ തുടങ്ങിയവ) ഈടാക്കുന്ന ഉയർന്ന കമ്മിഷൻ നിരക്കുകളിൽ പല ഡ്രൈവർമാർക്കും അതൃപ്‌തിയുണ്ട്. ഇത് അവരുടെ യാത്രാവരുമാനത്തിന്റെ 25 ശതമാനം വരെ നഷ്ടപ്പെടാൻ കാരണമാകുന്നതിലൂടെ ഡ്രൈവർമാർക്ക് ലഭിക്കുന്ന യഥാർഥ വരുമാനത്തിൽ വലിയ കുറവ് വരുന്നു. ഈ പശ്ചാത്തലത്തിലാണ് ഭാരത് ടാക്‌സിയുടെ പ്രസക്തി വർധിക്കുന്നത്.
















