പട്ന : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാധീനം കുറയ്‌ക്കായി രാഹുൽ ഗാന്ധി ബീഹാറിൽ റാലി നടത്തുമെന്ന് കോൺഗ്രസ് . നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു ആഴ്ച മുമ്പ്, പ്രതിപക്ഷ സഖ്യമായ മഹാഗത്ബന്ധന് ആക്കം കൂട്ടുന്നതിനായി തിങ്കളാഴ്ച ഛഠ് പൂജയ്‌ക്ക് ശേഷം പ്രധാന റാലി നടത്തുമെന്നാണ് റിപ്പോർട്ടുകൾ .
അന്തിമ തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളും സാന്നിധ്യവും വോട്ടർമാരെ ഊർജ്ജസ്വലരാക്കുകയും ബിജെപിയുടെ പിന്തുണാ അടിത്തറ ഏകീകരിക്കുകയും ചെയ്യുന്നത് പ്രതിപക്ഷത്തിന് ആശങ്കാജനകമാണെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകർ വ്യക്തമാക്കിയതിനു പിന്നാലെയാണ് പുതിയ നീക്കം .
രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തോടെ, വലിയ തോതിലുള്ള പൊതുയോഗങ്ങൾ സംഘടിപ്പിച്ച് മോദിയുടെ വ്യക്തിപ്രഭാവത്തെ തകർക്കാനാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത് . “ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കിടെ ബീഹാറിൽ 14 ദിവസം ചെലവഴിച്ച രാഹുൽ ഗാന്ധി, “വോട്ട് ചോറി”ക്കെതിരെ ശബ്ദമുയർത്തുകയും സംസ്ഥാനത്തെ ജനങ്ങൾക്കൊപ്പം നിൽക്കുകയും ചെയ്തിരുന്നു . ആ കാലയളവിൽ, ബീഹാറിലെ കർഷകരുടെയും തൊഴിലാളികളുടെയും യുവാക്കളുടെയും മനസ്സാക്ഷിയെ ഉണർത്തുന്നതിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. “ എന്നാണ് കോൺഗ്രസ് വക്താവ് അസിത് നാഥ് തിവാരി പറഞ്ഞു.
ധ്രുവീകരണത്താൽ അകന്നുപോയതായി തോന്നുന്നവരുമായുള്ള കോൺഗ്രസിന്റെ ബന്ധം പുനർനിർമ്മിക്കുമെന്നും , മോദിയുമായു ഏറ്റുമുട്ടാനും, മോദിയുടെ സ്വാധീനം കുറയ്‌ക്കാനും ശേഷി ഇന്ന് രാഹുലിനാണുള്ളതെന്നും അസിത് നാഥ് തിവാരി പറഞ്ഞു.
സീറ്റ് വിഭജന ക്രമീകരണത്തിനുശേഷം, ടിക്കറ്റ് വിതരണത്തിൽ അഴിമതി നടന്നതായി ആരോപിച്ച് സംസ്ഥാനത്തെ നിലവിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഒരു ചെറിയ വിഭാഗം നേതാക്കൾ പ്രതിഷേധം പ്രകടിപ്പിച്ചുവരികയാണ്. ‘ നേതൃത്വം ടിക്കറ്റ് വിറ്റുവെന്ന് ആരോപിക്കുന്നവരിൽ ഭൂരിഭാഗവും അത് ലഭിക്കാത്തവരാണ്. എല്ലാ തിരഞ്ഞെടുപ്പുകളിലും ഇത് സംഭവിക്കാറുണ്ട് – ഒഴിവാക്കപ്പെട്ടതായി തോന്നുന്ന സ്ഥാനാർത്ഥികൾ എപ്പോഴും ഉണ്ടാകും. കോൺഗ്രസ് 55 ൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കുകയും 25 ൽ കുറയാത്ത നിയമസഭാ സീറ്റുകൾ നേടുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുണ്ട് “ എന്നും കോൺഗ്രസ് നേതാവ് പറയുന്നു.
















