തിരുവനന്തപുരം: ആറ്റിങ്ങലിലെ ലോഡ്ജ് മുറിയിൽ കോഴിക്കോട് സ്വദേശിനിയായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കോഴിക്കോട് വടകര സ്വദേശിയായ ആസ്മിന (40) യുടെ മരണമാണ് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് ആസ്മിനയെ ആറ്റിങ്ങലിലെ ഗ്രീൻ ലൈൻ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ബിയര്‍ കുപ്പി കൊണ്ട് ശരീരമാസകലം കുത്തികൊലപ്പെടുത്തിയതെന്നാണ് നിഗമനം.
കൊല്ലപ്പെട്ട ആസ്മിനയെ ലോഡ്ജില്‍ എത്തിച്ച ലോഡ്ജ് ജീവനക്കാരന്‍ ജോബി ജോര്‍ജിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.ലോഡ്ജ് ജീവനക്കാരനായ ജോബിയാണ് ഇവരെ ലോഡ്ജിലേക്ക് കൊണ്ടുവന്നത്. ആസ്മിന തന്റെ ഭാര്യയാണെന്നാണ് ഇയാള്‍ സുഹൃത്തുക്കളെ പരിചയപ്പെടുത്തിയത്. ബിയര്‍ കുപ്പി കൊണ്ട് മാരകമായി മുറിവേല്‍പ്പിച്ചാണ് കുറ്റവാളി ആസ്മിനയെ കൊലപ്പെടുത്തിയിരിക്കുന്നത്.
കൊലയ്‌ക്ക് പിന്നില്‍ ജോബിയാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേണം പുരോഗമിക്കുന്നത്.വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ് മരിച്ച ആസ്മിന. കഴിഞ്ഞ ദിവസമാണ് ഇവർ ആറ്റിങ്ങലിലെ ഗ്രീൻ ലൈൻ ലോഡ്ജിൽ മുറിയെടുത്തത്. രാത്രി വൈകി ജോബിയെ കാണാൻ മറ്റൊരാൾ ആറ്റിങ്ങലിലെ ലോഡ്ജിൽ എത്തിയിരുന്നു. ഇന്നലെ രാവിലെയാണ് ആസ്മിനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആസ്മിനയുടെ മൃതദേഹത്തിന് സമീപത്ത് നിന്നായി പൊട്ടിയ ഒരു മദ്യക്കുപ്പിയും കണ്ടെത്തിയിരുന്നു.
പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ജോബി ജോർജ് പുലർച്ചെ നാല് മണിക്ക് ലോഡ്ജിൽ നിന്ന് പുറത്തേക്ക് പോകുന്ന ദൃശ്യങ്ങൾ കിട്ടിയിരുന്നു. ഇത് പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് ആറ്റിങ്ങൽ പൊലീസ്. രണ്ട് കുട്ടികളുടെ അമ്മയായ ആസ്മിനയുമായി ജോബി പരിചയത്തിലായിട്ട് കുറച്ച് കാലങ്ങളായി. എന്നാൽ ഇരുവരും തമ്മിൽ എന്താണ് പ്രശ്‌നമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മുറിയില്‍ നിന്നും കൃത്യത്തിനു ഉപയോഗിച്ച ബിയര്‍ കുപ്പി കണ്ടെടുത്തു.
















