ന്യൂഡൽഹി: പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കുന്നവർ തങ്ങളുടെ മാതാപിതാക്കളുടെ കഴിഞ്ഞ സ്പെഷ്യൽ ഇന്‍റൻസീവ് റിവിഷൻ (എസ്ഐആർ) വിവരങ്ങൾ ഇനി മുതൽ നിർബന്ധമായും നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഓൺലൈനായി വോട്ടർ രജിസ്ട്രേഷൻ നടത്തുന്നവർക്കാണ് ഈ പ്രഖ്യാപനം നിർബന്ധമാക്കിയിരിക്കുന്നത്.
ആദ്യമായി വോട്ട് ചെയ്യുന്നവർക്കും പുതുതായി വോട്ടവകാശം ലഭിച്ചവർക്കും വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവർക്കും വീണ്ടും പേര് ചേർക്കാനായി ഉപയോഗിക്കുന്ന നിയമപരമായ ഫോം ആറിലാണ് ഈ പുതിയ നിബന്ധന ഉൾപ്പെടുത്തിയിട്ടുള്ളത്. ഫോം ആറ് പൂരിപ്പിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ നല്‍കാതെ അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ കഴിയില്ല. മാതാപിതാക്കളുടെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നതിലൂടെ കൃത്യമായി വോട്ടര്‍മാരെ മാപ്പ് ചെയ്യാന്‍ കഴിയുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിന് പുറമേ പുതിയ വോട്ടര്‍മാര്‍ക്ക് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളുടെ എണ്ണം കുറയ്‌ക്കാനും ഇത് സഹായകമാകും.
ഇരട്ട വോട്ടുകളുള്ളവരെയും താമസം മാറിയവരെയും അടക്കം പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനും ഇത് ഫലപ്രദമാകുമെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. 1960 ലെ രജിസ്‌ട്രേഷന്‍ ഓഫ് ഇലക്ടേഴ്‌സ് റൂള്‍സില്‍ ഔദ്യോഗികമായി മാറ്റങ്ങള്‍ വരുത്താതെയാണ് കമ്മീഷന്‍ ഈ പുതിയ മാറ്റം കൊണ്ടുവന്നിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം ജൂണില്‍ ബിഹാറില്‍ നടന്ന എസ്‌ഐആര്‍ പ്രക്രിയയിലായിരുന്നു ഈ പുതിയ നിബന്ധന ആദ്യമായി പരീക്ഷിച്ചത്. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഇതിനോടകം തന്നെ ഈ പ്രക്രിയ പൂര്‍ത്തിയായിട്ടുണ്ട്.
















