ശ്രീനാരായണഗുരുദേവന്റെ മഹാപരിനിര്‍വ്വാണ ശതാബ്ദി ആഘോഷം രാഷ്‌ട്രപതി ദ്രൗപദി മുര്‍മു നാളെ ഉദ്ഘാടനം ചെയ്യുകയാണ്. ശ്രീനാരായണ പ്രസ്ഥാനത്തെ സംബന്ധിച്ച് ഇത് അഭിമാനത്തിന്റെ നിമിഷങ്ങളാണ്. ഈ പുണ്യ ശതാബ്ദി ആചരണം ഉദ്ഘാടനം ചെയ്യാന്‍ ഇതിനേക്കാള്‍ ബഹുമാന്യയായ മറ്റൊരു മഹത് വ്യക്തിയെ നമുക്ക് ലഭിക്കാനില്ലല്ലോ. ഗുരുദേവന്റെ അനുഗ്രഹം ഒന്നുമാത്രമാണ് ഇതിന് നിദാനമായിട്ടുള്ളത്.
കേരളം ഒരു ഋഷിവര്യന്റെ നിര്യാണത്താല്‍ ഇതാ ഇരുട്ട് അടഞ്ഞിരിക്കുന്നു. ശാന്തപ്രസന്നമായ ആ മുഖ സുഷമ സപ്തംബര്‍ ഇരുപതാം തീയതിയിലെ അസ്തമന ഭാനുവില്‍ ലയിച്ചു. ഉജ്ജ്വലവും ദീര്‍ഘവും വിപുലവും സാര്‍വജനീനവും അന്യൂനവുമായ ഒരു ബഹുമാനം സ്വാമിക്ക് സിദ്ധിച്ചതുപോലെ ഭാരതത്തില്‍ അടുത്ത നൂറ്റാണ്ടുകളില്‍ ഒന്നും ആര്‍ക്കും സിദ്ധിച്ചിട്ടില്ല. അദ്ദേഹം പ്രസംഗിക്കുകയോ അധികം സംസാരിക്കുകയോ ചെയ്യാറില്ല, എന്നാല്‍ സൂര്യനെപ്പോലെ സന്നിധി മാത്രം കൊണ്ട് ശക്തിയും പ്രേമവും അദ്ദേഹം പ്രസരിപ്പിച്ചു. ആ നാരായണചൈതന്യം പല ‘നരേന്ദ്ര’രേയും പ്രസിദ്ധ വാത്മികളാക്കിയിട്ടുണ്ട്.
‘യോഗത്തില്‍ പതഞ്ജലിയും ജ്ഞാനത്തില്‍ ശങ്കരനും ഭരണ നൈപുണിയില്‍ മനു
വും ത്യാഗത്തില്‍ ബുദ്ധനും സ്ഥൈര്യത്തില്‍ നബിയും വിനയത്തില്‍ യേശുവും ആയ ആ നാരായണഋഷി നരവേഷം ധരിച്ച് 73 വര്‍ഷത്തെ ലീലകള്‍ക്ക് ശേഷം യഥാസ്ഥാനം പ്രാ
പിച്ചു. യഥാര്‍ത്ഥ ആധ്യാത്മ വിത്തുകള്‍ക്ക് മാത്രം സിദ്ധിക്കുന്ന ക്രമപ്രവൃദ്ധമായ കീര്‍ത്തിയും സജ്ജന ഭക്തിയും പൂര്‍ണമായി നില്‍ക്കത്തന്നെ ആ പുണ്യജീവന്‍ മൃത്യുപരിധിയില്‍ നിന്ന് അമൃതപദവിയിലേക്ക് വീണ്ടും പ്രവേശിച്ചു. ഇനി ജനിക്കുന്നവര്‍ക്ക് ഭാരത രാജ്യത്തിലെ ഇതിവൃത്തങ്ങളിലെ അവതാരമൂര്‍ത്തികളുടെയും സിദ്ധപുരുഷന്മാരുടെയും കൂട്ടത്തില്‍ അദ്ദേഹം ഒരു ഉപാസനാ ദേവനായി തീരും.’ തിയോസഫിക്കല്‍ സൊസൈറ്റിയുടെ മുഖപത്രമായ സനാതനധര്‍മ്മം 1928 സെപ്തംബര്‍ ലക്കത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി സംബന്ധിച്ച് എഴുതിയ മുഖ പ്രസംഗത്തിലെ ഒരു ഭാഗമാണിത്. ഗുരുദേവന്‍ സ:ശരീരനായിരുന്ന കാലത്ത് മഹാഗുരുവിന് ലഭിച്ച അംഗീകാരത്തിന്റെ തുടിപ്പുകള്‍ ഈ ആമുഖ കുറിപ്പില്‍ കാണാനാകും. ശ്രീബുദ്ധന്‍, യേശുക്രിസ്തു, മുഹമ്മദ് നബി, ശ്രീശങ്കരാചാര്യര്‍, പതഞ്ജലി തുടങ്ങിയ ഗുരുക്കന്മാരുടെ മൂര്‍ത്തരൂപമായി ശ്രീനാരായണഗുരുവിനെ തിയോസഫിക്കല്‍ സൊസൈറ്റി ദര്‍ശിക്കുമ്പോള്‍ അവിടുന്ന് പ്രാപിച്ച വിശ്വഗുരുത്വമാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്. ഭാവി ജനതയ്‌ക്ക് അവതാര പുരുഷന്മാരുടെയും സിദ്ധ പുരുഷന്മാരുടെയും ആരാധ്യ പുരുഷനായി ഗുരുദേവന്‍ വാഴ്‌ത്തപ്പെടുമെന്ന പ്രവചനം ഈ ശതാബ്ദിയോട് അടുക്കുമ്പോള്‍ കേരളത്തിലും ഭാരതത്തിലും ലോകത്തിന്റെ നാനാഭാഗങ്ങളിലും എവിടെയും സാധിതമായിരിക്കുന്നു.
മഹാഗുരു മഹാപരിനിര്‍വാണ ശതാബ്ദിയിലേക്ക് പ്രവേശിക്കുമ്പോള്‍ ഒരു കാര്യം നാം
ഓര്‍ക്കണം. അരുവിപ്പുറത്ത് നിര്‍ജ്ജനമായൊരു നദീതീരത്തു നിന്ന് സമാരംഭം കുറിച്ച ഗുരുദേവ പ്രസ്ഥാനം ഇപ്പോള്‍ അതിര്‍ത്തികള്‍ ഭേദിച്ചുകൊണ്ട് വിശാലമായ ലോകത്തിലേക്ക് കടന്നുചെന്നിരിക്കുന്നു. ഇന്ന് കേരളക്കരയില്‍ ഗുരുദേവപ്രസ്ഥാനങ്ങളില്ലാത്ത ഒരു ഗ്രാമം പോലും കാണുകയില്ല. ഭാരതത്തിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ലോകത്തിന്റെ നാനാഭാഗങ്ങളിലുമായി ആത്മീയ സ്ഥാനങ്ങളും സ്‌കൂളുകളും കോളജുകളുമായി ചെറുതും വലുതുമായ നൂറുകണക്കിന് പ്രസ്ഥാനങ്ങള്‍ സ്ഥാപിതമായിട്ടുണ്ട്. മിക്കവാറും എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഗുരുദേവ പ്രസ്ഥാനങ്ങളുണ്ട്. അമേരിക്കയില്‍ 12 സംസ്ഥാനങ്ങളില്‍ ഗുരുദേവപ്രസ്ഥാനങ്ങളും ചിലയിടങ്ങളില്‍ ഗുരുമന്ദിരങ്ങളും ആസ്ഥാന മന്ദിരങ്ങളും സ്ഥാപിതമായിട്ടുണ്ട്. ശിവഗിരി മഠത്തിന്റെ ശാഖാ സ്ഥാപനങ്ങള്‍ ലണ്ടണിലും വാഷിങ്ടണിലും ഈ അടുത്തകാലത്ത് രൂപം പ്രാപിച്ചിട്ടുണ്ട്. ആലുവ സര്‍വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആശിര്‍വാദത്തോടെ വത്തിക്കാനില്‍ നടന്നത് ലോകപ്രശസ്തമായി. നൂറുവര്‍ഷം ആകുമ്പോഴേക്കും ഗുരുദേവദര്‍ശനം ലോകം അറിഞ്ഞുകൊള്ളുമെന്ന് പല മഹാത്മാക്കളും വെളിപ്പെടുത്തിയിട്ടുണ്ട്.
അടുക്കുന്നവരെ മുഴുവന്‍ ആരാധകരാക്കി മാറ്റാന്‍ പോന്ന അത്ഭുതകരമായ വ്യക്തിവൈശിഷ്ടത്തിന്റെ ഉടമയാണ് ശ്രീനാരായണഗുരുദേവന്‍. ഗുരുദേവദര്‍ശനത്തിന്റെ സമാകര്‍ഷകത്വം അനുപമേയമാണ്. അതിന്റെ വശ്യത അത്ഭുതാവഹമാണ്. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ‘ ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ ‘മാനവരെല്ലാം ഒന്ന്, അതാണ് നമ്മുടെ മതം’ തുടങ്ങിയ ഗുരുദേവന്റെ ദിവ്യോപദേശങ്ങള്‍ ഏതൊരാളെയാണ് ആകര്‍ഷിക്കാത്തത്?
ഗുരുദേവന്റെ പ്രഥമ ശിഷ്യനായ ശിവലിംഗദാസ സ്വാമികളും, ഗ്രഹസ്ഥ ശിഷ്യനായ കുമാരനാശാനും സര്‍വ്വലോകാനുരൂപന്‍, നാനാലോകാനുരൂപന്‍ എന്നീ വിശേഷണങ്ങള്‍ നല്‍കിയാണ് ഗുരുസ്വരൂപത്തെ അടയാളപ്പെടുത്തുന്നത്. സര്‍വ്വലോകര്‍ക്കും ഒരുപോലെ സ്വീകാര്യമാര്‍ന്ന വ്യക്തിവൈശിഷ്ടമാണ് ഗുരുദേവനുള്ളത്. മതവിശ്വാസികള്‍ക്കും മതനിഷേധികള്‍ക്കും ദൈവവിശ്വാസിക്കും ദൈവനിഷേധിക്കും ആസ്തികനും നാസ്തികനും
സ്വതന്ത്ര ചിന്തകനും വിപ്ലവകാരിക്കും ദാര്‍ശനികനും യുക്തി ചിന്തകനും അധ്യാത്മ ചിന്തകനും ഗുരുദേവന്റെ കാല്‍ച്ചുവട്ടില്‍ ഒന്നിച്ചിരിക്കാന്‍ സാധിക്കും. അതായിരുന്നു ആ വ്യക്തിത്വം. ഇരുട്ടും വെളിച്ചവും ഒന്നിച്ചിരിക്കുന്നു. ശീതവും ഉഷ്ണവും സുഖവും ദു:ഖവും ഈ ദ്വന്ദ്വ ഭാവങ്ങള്‍ക്ക് എങ്ങനെ ഒന്നിച്ചിരിക്കാനാകും. പരസ്പരം വൈരുദ്ധ്യമാണെന്ന് തോന്നുന്ന ജീവിതക്രമവും ചിന്താധാരകളും ശ്രീനാരായണ ഗുരുവിന്റെ സന്നിധിയില്‍ ഒരുപോലെ സ്വീകാര്യമാര്‍ന്ന് ശോഭിക്കുന്നു. അതുകൊണ്ടാണ് ശ്രീനാരായണഗുരു ലോകചരിത്രത്തിന്റെ നാനാലോകാനുരൂപനായ അനുപമേയനായ മഹാപുരുഷനെന്ന് അഭിജ്ഞവൃന്ദം വാഴ്‌ത്തിപ്പാടുന്നത്.
ഗുരുവിന്റെ മഹാസമാധിയില്‍ തിയോസഫിക്കല്‍ സൊസൈറ്റിക്ക് ഉണ്ടായ അഭിമതം പോലെ അക്കാലത്തുണ്ടായിരുന്ന ഏതാണ്ട് മുപ്പതോളം പ്രസിദ്ധീകരണങ്ങള്‍ മഹാഗുരുവിന്റെ മഹാസന്നിധിയില്‍ വിലപിച്ചുകൊണ്ട് കുറിപ്പുകള്‍ എഴുതിയിട്ടുണ്ട്. ബുദ്ധന്‍, ക്രിസ്തു, നബി, ശങ്കരാചാര്യര്‍ എന്നീ ഗുരുവര്യരോടൊപ്പം ശ്രീനാരായണഗുരു അഖണ്ഡ സച്ചിദാനന്ദത്തിലിതാലയിപ്പൂ എന്നിങ്ങനെയാണ് എന്‍.വി കൃഷ്ണവാര്യര്‍ ഗുരുസമാധിയില്‍ കാവ്യാര്‍ച്ചന നടത്തിയത്.
ഗുരുവിന്റെ മഹാസമാധി കേരളത്തിനും ഭാരതത്തിനും മാത്രമല്ല ലോകത്തിന് തന്നെ പൊതു നഷ്ടമാണെന്ന്’ മന്നത്ത് പത്മനാഭന്റെ സര്‍വീസും മുഖപ്രസംഗം എഴുതി. കേരളകൗമുദി സ്ഥാപക പത്രാധിപരായ സി.വി കുഞ്ഞിരാമന്‍ മുഖ പ്രസംഗം എഴുതാതെ സ്ഥലം ശൂന്യമായി ഇട്ടുകൊണ്ടാണ് തങ്ങളുടെ ഗുരുവിനോടുള്ള ആദരവ് പ്രകടിപ്പിച്ചത്. പിന്നീട് അത് മറ്റെല്ലാ പത്രങ്ങള്‍ക്കും എക്കാലവും മാതൃകയായി.
ഗുരുദേവന്റെ ആത്മഭാവത്തെ അവിടുന്ന് ഗദ്യപ്രാര്‍ത്ഥനയിലൂടെ ഇപ്രകാരം വിവരിക്കുന്നു.
‘ നാം ശരീരമല്ല, അറിവാകുന്നു. ശരീരം ഉണ്ടാകുന്നതിനു മുന്‍പും അറിവായ നാം ഉണ്ടായിരുന്നു. ഇനി ഇതൊക്കെയും ഇല്ലാതെ പോയാലും നാം ഇത്രകാലം പ്രകാശിച്ചുകൊണ്ടേയിരിക്കും.’ ഗുരുവിനെ സംബന്ധിച്ച് ഈശ്വരന്‍ എന്നതിന് പകരമുള്ള പദമാണ് അറിവ്. ഗുരുദേവന്‍ ആ അറിവാകുന്നു.
മഹാസമാധിക്ക് ശേഷവും ഗുരുദേവന്‍ അറിവായി ഈശ്വരസത്തയായി എവിടെയും പ്രകാശിക്കുന്നു. ആ മഹാഗുരുവിനെ ജനസമൂഹം സ്വന്തം ജീവിതത്തിന്റെ പരമഗുരുവും പരമദൈവവുമായി ആരാധിക്കുന്നു. അതുകൊണ്ടാണ് ലോകമെമ്പാടും അനുദിനം ഗുരുദേവ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
ശതാബ്ദിയുടെ ഭാഗമായി നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച് ശിവഗിരി മഠം രൂപീകരിച്ച പരിപാടികള്‍
1. ആധുനിക ശാസ്ത്ര സാങ്കേതികവിദ്യ പ്രകാരം ഗുരുദേവ ചരിത്രവും ഏകലോക ദര്‍ശനവും ലോകമൊട്ടാകെ പ്രചരിപ്പിക്കുക. 2. ഭാരതത്തിന് അകത്തും പുറത്തുമായി 100 ശ്രീനാരായണ ദാര്‍ശനിക മഹാസമ്മേളനങ്ങള്‍ സംഘടിപ്പിക്കുക. 3. ഗുരുദേവകൃതികള്‍ ഭാരതീയ ഭാഷയിലും വിദേശ ഭാഷയിലും തര്‍ജ്ജമ ചെയ്ത് പ്രചരിപ്പിക്കുക. 4. ഗുരുദേവന്റെ ആധികാരികവും സമ്പൂര്‍ണ്ണവുമായ ജീവിത ചരിത്രം ശിവഗിരി മഠത്തില്‍ നിന്ന് പ്രസിദ്ധപ്പെടുത്തുക. 5. മഹാപരിനിര്‍വ്വാണ ശതാബ്ദി സ്മാരക ഗ്രന്ഥം 6. ശ്രീനാരായണ ധര്‍മ്മ സംഘത്തിന്റെ ചരിത്രഗ്രന്ഥം 7. ശിവഗിരിയിലും ശാഖാസ്ഥാപനങ്ങളിലും വൃദ്ധജനങ്ങള്‍ക്ക് ശരണാലയം. 8. ഗുരുദേവനെ കുറിച്ചുള്ള സമ്പൂര്‍ണ്ണമായ ഡോക്യുമെന്ററി ഫിലിം ജീവിത ചരിത്രവും തത്ത്വദര്‍ശനവും വിവിധ ഭാഷകളില്‍. 9. വിവിധ രാജ്യങ്ങളില്‍ ശിവഗിരി മഠത്തിന്റെ അഫിലിയേഷന്‍ സെന്ററുകള്‍, ഗുരുധര്‍മ്മപ്രചാരണസഭ യൂണിറ്റുകള്‍ സ്ഥാപി
ക്കുക. 10. ശിവഗിരി മഠത്തിന്റെ ശാഖകള്‍ ഇല്ലാത്ത ഇടങ്ങളില്‍ ശാഖകള്‍ സ്ഥാപിക്കുക. 11. ഗുരുദേവന്‍ സ്ഥാപിച്ച മതമഹാപാഠശാലയുടെ (ബ്രഹ്മവിദ്യാലയത്തിന്റെ പ്രവര്‍ത്തനം സര്‍വകലാശാലകളുമായി യോജിപ്പിച്ചുകൊണ്ട് ശക്തമാക്കുകയും വിദേശ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള സൗകര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക. 12. ഗുരുദേവസന്ദേശ പ്രചാരണം വ്യാപകമാക്കുന്നതിന് പരിശീലനം നല്‍കിയ ഗുരുധര്‍മ്മ പ്രചാരകരെ ലോകമെങ്ങും വിട്ടയയ്‌ക്കുക. 13. ഗുരുധര്‍മ്മപ്രചാരണം ലോകമൊട്ടാകെ ശക്തമാക്കുന്നതിന് ആവശ്യമായതെല്ലാം ചെയ്യുക.
















