കൊച്ചി:ശബരിമല സ്വര്‍ണ മോഷണ കേസില്‍ ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി ഹൈക്കോടതി. ദേവസ്വം ബോര്‍ഡിന്റെ മിനുട്സ് പിടിച്ചെടുക്കാന്‍ ഇടക്കാല ഉത്തരവില്‍ പറയുന്ന കോടതി നിലവിലെ അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തി.
പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാമര്‍ശങ്ങളുണ്ട്. 2019ല്‍ വീഴ്ചകള്‍ അറിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ മൗനം പാലിച്ചെന്നാണ് റിപ്പോര്‍ട്ടിലുളളത്.
ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചുവെന്ന് സൂചനയുളള ഇടക്കാല ഉത്തരവാണ് ഹൈക്കോടതിയുടേത്. ഈ പശ്ചാത്തലത്തിലാണ് ക്രിമിനില്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തോട് ഹൈക്കോടതി നിര്‍ദേശിച്ചത്. 2019ല്‍ സ്വര്‍ണപ്പാളി കൊണ്ടുപോയി തിരിച്ചു കൊണ്ടു വന്നപ്പോള്‍ അത് തൂക്കിനോക്കാത്തത് സംശയം ജനിപ്പിക്കുന്നതായാണ് ഹൈക്കോടതിയുടെ വിലയിരുത്തല്‍.
2025ല്‍ സ്വര്‍ണപ്പാളി കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട മുന്‍ നിലപാടില്‍ നിന്ന് ദേവസ്വം കമ്മിഷണര്‍ ഏഴ് ദിവസം കൊണ്ട് പിന്നോട്ട് പോയതെന്തിനെന്നും കോടതി ആരാഞ്ഞു. സ്പെഷ്യല്‍ കമ്മിഷണറെ അറിയിക്കാതെ സ്വര്‍ണപ്പാളി കൊണ്ടുപോയതിന് പിന്നില്‍ കള്ളം മറച്ചുവയ്‌ക്കാനുള്ള ശ്രമമുണ്ടെന്ന് സംശയിക്കുന്നതായി കോടതി പറഞ്ഞു.
പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം സ്വര്‍ണക്കൊള്ളയ്‌ക്ക് പിന്നില്‍ ഗൂഢാലോചന നടന്നെന്ന് തെളിഞ്ഞെങ്കിലും അതിലേക്ക് എന്തുകൊണ്ട് അന്വേഷണം നീങ്ങുന്നില്ലെന്ന് കോടതി ചോദിച്ചു. കേസ് നവംബര്‍ 15ന് പരിഗണിക്കും. രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കാന്‍ ദേവസ്വം ബെഞ്ച് നിര്‍ദേശമുളളതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് കേസ് നടന്നത്.
















