തിരുവനന്തപുരം : കേരളത്തില്‍ പി എം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വൈകി വന്ന വിവേകമാണെന്നും സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പദ്ധതിയുടെ പ്രയോജനങ്ങള്‍ ഇത്രയും കാലം തടഞ്ഞു വെച്ച സിപിഎമ്മും പിണറായി വിജയന്‍ സര്‍ക്കാരും മാപ്പ് പറയണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
നല്ല കാര്യങ്ങളെ ആദ്യം എതിര്‍ക്കുകയും പിന്നീട് അതിന്റെ വക്താക്കളായി മാറുകയും ചെയ്യുന്നത് സിപിഎമ്മിന്റെ അജണ്ടയാണ്. രണ്ടുവര്‍ഷം മുന്‍പേ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട 672 കോടി രൂപയുടെയുടെ ആധുനിക വിദ്യാഭ്യാസ സംവിധാനങ്ങള്‍ നഷ്ടപ്പെടുത്തിയത് എന്തിനാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇനിയെങ്കിലും വ്യക്തമാക്കണം.രാഷ്‌ട്രീയ നാടകം അവസാനിപ്പിച്ച് പി എം ശ്രീ പദ്ധതിയില്‍ ഭാഗമാകാന്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ച തീരുമാനം സ്വാഗതാര്‍ഹമാണ്. എന്നാല്‍ രണ്ടു വര്‍ഷക്കാലം ഈ പദ്ധതി നടപ്പിലാക്കാതെ മുഖം തിരിഞ്ഞുനിന്ന് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ ആധുനിക വിദ്യാഭ്യാസ സംവിധാനങ്ങള്‍ നഷ്ടപ്പെടുത്തിയത് എന്തിനാണെന്ന് സംസ്ഥാന സര്‍ക്കാരും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും വ്യക്തമാക്കണം.
രണ്ട് വര്‍ഷത്തെ അനാവശ്യമായ എതിര്‍പ്പിനും പിടിവാശിക്കും ശേഷം, ഇപ്പോള്‍ കേരള സര്‍ക്കാര്‍ പി.എം-ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കാന്‍ തീരുമാനിച്ചിരിക്കുന്നു.
ഇത് കേന്ദ്ര സര്‍ക്കാരിന്റെയും ദേശീയ വിദ്യാഭ്യാസ നയത്തിന്റെയും നിലപാട് പൂര്‍ണമായും ശരിയാണെന്ന് സിപിഎം അംഗീകരിക്കുന്നതായി ബിജെപി കണക്കാക്കുന്നു.
കേന്ദ്ര പണം തരുന്നില്ല എന്ന് വ്യാജ പ്രചാരണം നടത്തി നോക്കി. പദ്ധതി നടപ്പിലാക്കില്ലെന്നും എന്നാല്‍ കേന്ദ്രത്തില്‍ നിന്ന് പണം വേണമെന്നും പറഞ്ഞു നോക്കി.ഒന്നും നടക്കില്ലെന്ന് കണ്ടപ്പോഴെങ്കിലും കേരളത്തിലെ സ്‌കൂളുകള്‍ ആധുനികവല്‍ക്കരിക്കാന്‍ ഉള്ള കേന്ദ്ര പദ്ധതി അംഗീകരിച്ച സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് സ്വാഗതാര്‍ഹമാണ്.
രാജ്യത്തെ 14,500 സ്‌കൂളുകളെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയാണ് പി.എം-ശ്രീ. കേരളത്തില്‍ 336 വിദ്യാലയങ്ങള്‍ക്കാണ് പി എം ശ്രീയില്‍ പ്രയോജനം ലഭിക്കുന്നത്.
ഒരു വിദ്യാലയത്തിന് ഒരു വര്‍ഷം ഒരു കോടി രൂപ എന്ന നിലയില്‍ 5 ലഭിക്കും.
2 വര്‍ഷം വൈകിപ്പിച്ചതിനാല്‍ 672 കോടി രൂപയുടെ പദ്ധതി വൈകിപ്പിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ അനാവശ്യ പിടിവാശി കാരണം വിദ്യാഭ്യാസ മേഖലയിലെ ഏകദേശം 6,000 ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുന്ന ഗുരുതരമായ പ്രതിസന്ധിയിലേക്ക് വരെ ഇത് സംസ്ഥാനത്തെ എത്തിച്ചു. ഇതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍ മാത്രമാണ്.
പി.എം-ശ്രീ ധാരണാപത്രത്തില്‍ ഒപ്പുവെക്കാത്തതുകൊണ്ടാണ് എസ് എസ് എ ഫണ്ടുകള്‍ മുടങ്ങിയത്, അല്ലാതെ കേന്ദ്രത്തിന്റെ വിവേചനം കൊണ്ടല്ല.2022 മുതല്‍ 2026 വരെ 15,385 കോടിയിലധികം രൂപയാണ് സമഗ്ര ശിക്ഷാ പദ്ധതി പ്രകാരം കേന്ദ്രം കേരളത്തിനായി നീക്കിവെച്ചത് ഈ പണം കേരളത്തിന് നല്‍കാന്‍ കേന്ദ്രം സന്നദ്ധമാണ്, സംസ്ഥാനം ധാരണാപത്രം ഒപ്പിടാന്‍ തയാറായാല്‍ മാത്രംമതി.എന്നാല്‍ അതിന് തയാറാവാതെ കേന്ദ്ര സഹായം തള്ളിക്കളയുമ്പോള്‍, മറുവശത്ത് കേരളത്തിലെ സ്‌കൂളുകളുടെ അവസ്ഥ പരിതാപകരമാണ്.
ആലപ്പുഴയില്‍ സ്‌കൂളിന്റെ മേല്‍ക്കൂര ഇടിഞ്ഞു വീണതും, കൊല്ലത്ത് കുട്ടി ഷോക്കേറ്റു മരിച്ചതും, സുല്‍ത്താന്‍ ബത്തേരിയില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചതും നമ്മുടെ കുട്ടികള്‍ക്ക് സുരക്ഷിതമായ പഠനാന്തരീക്ഷം ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നതിന് തെളിവാണ്. സ്വന്തം കഴിവുകേട് മറച്ചുവെക്കാനാണ് കേന്ദ്രത്തിനെതിരെ കള്ളപ്രചാരണം നടത്തുന്നത്.
വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കാള്‍ വലുതല്ല ഒരു പ്രത്യയശാസ്ത്രവും എന്ന് സര്‍ക്കാര്‍ ഒടുവില്‍ സമ്മതിച്ചിരിക്കുന്നു. രണ്ട് വര്‍ഷം കൊണ്ട് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായ നഷ്ടത്തിന് ആര് ഉത്തരം പറയും എന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.
















