ന്യൂഡൽഹി:ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പണം, മയക്കുമരുന്ന്, മദ്യം, മറ്റ് പ്രലോഭന വസ്തുക്കൾ എന്നിവയുടെ അനധികൃത ഒഴുക്ക് തടയുന്നതിനായി വിവിധ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുടെ തലവന്മാരുമായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) ചർച്ച നടത്തി. ന്യൂഡൽഹിയിലെ നിർവാചൻ സദനിൽ ചേർന്ന മൾട്ടി-ഡിപ്പാർട്ട്‌മെന്റൽ കമ്മിറ്റി ഓൺ ഇലക്ഷൻ ഇന്റലിജൻസ് (MDCEI) യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി വിലയിരുത്തിയത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ യോഗത്തിന് നേതൃത്വം നൽകി. തിരഞ്ഞെടുപ്പ് സമയത്ത് സജീവവും പ്രതിരോധപരവുമായ നടപടികൾ നടപ്പാക്കുന്നതിൽ നിയമ നിർവ്വഹണ ഏജൻസികളുടെ പങ്ക് നിർണായകമാണെന്ന് അവർ വ്യക്തമാക്കി.
CBDT, CBIC, ED, DRI, CEIB, FIU-IND, RBI, IBA, NCB, RPF, CISF, BSF, SSB, BCAS, AAI, തപാൽ വകുപ്പ് തുടങ്ങിയ ഏജൻസികളുടെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ബിഹാറിലെ ചീഫ് സെക്രട്ടറി, ഡി.ജി.പി., സംസ്ഥാന പോലീസ് നോഡൽ ഓഫീസർ, ബിഹാർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ എന്നിവർ ഓൺലൈനായി പങ്കെടുത്തു.
പണം–പ്രലോഭനങ്ങൾ മുഖേന തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താനുള്ള നീക്കങ്ങൾ ചെറുക്കാൻ സ്വീകരിച്ച നടപടികളും മുന്നൊരുക്കങ്ങളും ഏജൻസികൾ കമ്മീഷനെ അറിയിച്ചു. ഫലപ്രദമായ നിരീക്ഷണത്തിനായി ഏജൻസികൾ തമ്മിൽ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളിൽ ഇൻട്രാ ഏജൻസി ഏകോപനത്തിനും അതിർത്തികളിലൂടെ കള്ളക്കടത്ത് തടയുന്നതിനുള്ള നിയോജകമണ്ഡല മാപ്പിംഗ് നടപടികൾക്കും ഊന്നൽ നൽകി.
ബിഹാറിൽ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിനായി ‘സീറോ ടോളറൻസ്’ നയം കർശനമായി പാലിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി.
















