ആൻ്റ്‌വെർപ്: പഞ്ചാബ് നാഷണൽ ബാങ്ക് വായ്‌പാ തട്ടിപ്പിന് ശേഷം ബെല്‍ജിയത്തിലേക്ക് കടന്നു കളഞ്ഞ വജ്രവ്യാപാരി മെഹുല്‍ ചോക്സിയെ ഇന്ത്യയ്‌ക്ക് വിട്ടുനല്‍കാന്‍ കോടതി വിധി. ബെല്‍ജിയത്തിലെ കോടതിയുടേതാണ് ഈ ഉത്തരവ്.
ബെൽജിയൻ നഗരമായ ആൻ്റ്‌വെർപ്പിലെ കോടതിയാണ് കേസിലെ മുഖ്യ പ്രതിയായ മെഹുൽ ചോക്‌സിയുടെ അറസ്റ്റ് ശരിവെച്ചുകൊണ്ട് അദ്ദേഹത്തെ ഇന്ത്യക്ക് കൈമാറാൻ ഉത്തരവിട്ടത്. ഈ വിധിക്കെതിരെ ചോക്സിക്ക് അപ്പീല്‍ പോകാം. അതിനാല്‍ ഇന്ത്യയ്‌ക്ക് ഉടന്‍ വിട്ടുകിട്ടില്ല. പക്ഷെ ഈ വിധി മേല്‍കോടതി വിധികളെ ഇന്ത്യയ്‌ക്ക് അനുകൂലമായി സ്വാധീനിച്ചേക്കും.
ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥരുടെയും നയതന്ത്ര ഇടപെടലിന്റെയും ഫലമായാണ് 2025 ഏപ്രിൽ 11 ന് ബെല്‍ജിയത്തിലെ വജ്രക്കല്ലുകളുടെ നഗരമായ ആന്‍റ്വെർപ്പില്‍ വെച്ച് പോലീസ് മെഹുൽ ചോക്‌സിയെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ ബെൽജിയത്തിൽ തടവിൽ കഴിയുകയാണ് ഇയാൾ. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി വിമാനയാത്ര അസാധ്യമെന്ന് പറഞ്ഞ് ഒന്നിലധികം ജാമ്യാപേക്ഷകൾ മെഹുൽ ചോക്സി കോടതിയിൽ സമർപ്പിച്ചെങ്കിലും എല്ലാം നിരാകരിക്കപ്പെട്ടിരുന്നു.
















